ധരംശാലയിൽ നടന്ന മൂന്നാം ടി20യിൽ ദക്ഷിണാഫ്രിക്കയെ 117 റൺസിന് പുറത്താക്കി ഇന്ത്യ. 61 റൺസെടുത്ത എയ്ഡൻ മാർക്രമാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. 

ധരംശാല: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി20യില്‍ ഇന്ത്യക്ക് 118 റണ്‍സിന്റെ കുഞ്ഞന്‍ വിജയലക്ഷ്യം. ധരംശാലയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റംഗിനെത്തിയ ദക്ഷിണാഫ്രിക്ക 20 ഓവറില്‍ 117ന് എല്ലാവരും പുറത്താവുകയായിരുന്നു. 46 പന്തില്‍ 61 റണ്‍സെടുത്ത ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രമാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ഇന്ത്യക്ക് വേണ്ടി അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ജസ്പ്രിത് ബുമ്ര, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ കളിക്കുന്നില്ല. ഹര്‍ഷിത്, കുല്‍ദീപ് യാദവ് എന്നിവര്‍ ടീമിലെത്തി. സഞ്ജു സാംസണ്‍ തുടര്‍ച്ചയായ മൂന്നാം ടി20 മത്സരത്തിലും അവസരം ലഭിച്ചില്ല. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇരു ടീമുകളും 1-1 ഒപ്പത്തിനൊപ്പമാണ്.

ഒന്നാം ഓവറില്‍ തന്നെ ദക്ഷിണാഫ്രിക്കയ്ക്ക റീസ ഹെന്‍ഡ്രിക്‌സിന്റെ (0) വിക്കറ്റ് നഷ്ടമായി. അര്‍ഷ്ദീപ് സിംഗിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. രണ്ടാം ഓവറില്‍ ക്വിന്റണ്‍ ഡി കോക്കും (1) പുറത്തായി. ഇത്തവണ റാണ, ഡി കോക്കിനെ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. പിന്നാലെ നാലാം ഓവറില്‍ ഡിവാള്‍ഡ് ബ്രേവിസിന്റെ (2) വിക്കറ്റ് തെറിപ്പിച്ച് റാണ ദക്ഷിണാഫ്രിക്കയെ പ്രതിരോധത്തിലാക്കി. തുടര്‍ന്നെത്തിയ ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (9), കോര്‍ബിന്‍ ബോഷ് (4) എന്നിവര്‍ നിരാശപ്പെടുത്തി. ഡോണോവന്‍ ഫെരേറ (20), നോര്‍ജെ (12) എന്നിവര്‍ മാത്രമാണ് പിന്നീട് വന്നവരില്‍ രണ്ടക്കം കണ്ടത്. 19-ാം ഓവറില്‍ മാര്‍ക്രം മടങ്ങിയതും ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി. മാര്‍കോ ജാന്‍സന്‍ (2), ഒട്ട്നീല്‍ ബാര്‍ട്ട്മാന്‍ (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ലുംഗി എന്‍ഗിഡി (2) പുറത്താവാതെ നിന്നു.

മത്സരത്തില്‍ ദക്ഷിണാഫ്രിക്ക മൂന്ന് മാറ്റം വരുത്തി. ഡേവിഡ് മില്ലര്‍, ജോര്‍ജ് ലിന്‍ഡെ, ലുതോ സിംപാല എന്നിവര്‍ പുറത്തായി. കോര്‍ബിന്‍ ബോഷ്, ആന്റിച്ച് നോര്‍ജെ, ട്രിസ്റ്റണ്‍ സ്റ്റബ്‌സ് എന്നിവര്‍ തിരിച്ചെത്തി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഇന്ത്യ: അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.

ദക്ഷിണാഫ്രിക്ക: റീസ ഹെന്‍ഡ്രിക്സ്, ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), ഐഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ഡിവാള്‍ഡ് േ്രബവിസ്, ട്രിസ്റ്റന്‍ സ്റ്റബ്സ്, ഡോണോവന്‍ ഫെരേര, മാര്‍ക്കോ ജാന്‍സെന്‍, കോര്‍ബിന്‍ ബോഷ്, ആന്റിച്ച് നോര്‍ജെ, ലുങ്കി എന്‍ഗിഡി, ഒട്ട്നീല്‍ ബാര്‍ട്ട്മാന്‍.

YouTube video player