
അഹമ്മദാബാദ്: ഐപിഎല്‍ എലിമിനേറ്റര്‍ പോരാട്ടത്തില്‍ ഏകപക്ഷീയമായ മത്സരമാണ് നടക്കാന്‍ പോകുന്നതെന്നും മികച്ച ഫോമിലുളള ആര്‍സിബിക്ക് മുന്നില്‍ ഒന്ന് പൊരുതാന്‍ പോലും കഴിയാതെ സഞ്ജുവിന്‍റെ രാജസ്ഥാന്‍ കീഴടങ്ങുമെന്നും പ്രവചിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍. തുടര്‍തോല്‍വികളില്‍ നിന്ന് ആര്‍സിബി അസാമാന്യ തിരിച്ചുവരവാണ് നടത്തിയതെന്നും അത്തരമൊരു തിരിച്ചുവരവ് നടത്തിയ ടീമിന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ തുടര്‍തോല്‍വികളുമായി എത്തുന്ന രാജസ്ഥാന് കഴിയില്ലെന്നും ഗവാസ്കര്‍ പറഞ്ഞു.
ആര്‍സിബിയുടെ വിജയത്തെ അത്ഭുത പ്രസിഭാസമെന്നല്ലാതെ മറ്റൊരു വാക്കു കൊണ്ടും വിശേഷിപ്പിക്കാനാവില്ല. കാരണം, തുടര്‍ തോല്‍വികളെത്തുടര്‍ന്ന് തകര്‍ന്നിരിക്കുമ്പോള്‍ ജയിക്കാനുള്ള മാനസികാവസ്ഥ ഉണ്ടാകുക എന്നത് എളുപ്പമല്ല. അതിനവരെ സഹായിച്ചത് ഫാഫ് ഡൂപ്ലെസിയുടെയും വിരാട് കോലിയുടെ നേതൃമികവാണ്. എല്ലാം നഷ്ടമായെന്ന് കരുതി തളര്‍ന്നു പോകാമായിരുന്നിടത്തു നിന്നാണ് അവര്‍ ആര്‍സിബിയെ പ്ലേ ഓഫിലെത്തിച്ചത്.മുന്നില്‍ നിന്ന് നയിച്ച് ഡൂപ്ലെസിയും കോലിയും അതിന് നേതൃപരമായ പങ്കുവഹിച്ചു.
മറുവശത്ത് കഴിഞ്ഞ നാലോ അഞ്ചോ മത്സരം തോറ്റാണ് രാജസ്ഥാന്‍ വരുന്നത്. അവസാന മത്സരത്തിലും അവരുടെ പ്രകടനം അത്ര ആശാവഹമായിരുന്നില്ല. കഴിഞ്ഞ 11 ദിവസത്തിനിടെ അവര്‍ അധികം മത്സരമൊന്നും കളിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇന്നത്തെ ആര്‍സിബി-രാജസ്ഥാന്‍ പോരാട്ടം തീര്‍ത്തും ഏകപക്ഷീയമായ മത്സരമായിരിക്കാനാണ് സാധ്യത. അസാമാന്യ ക്രിക്കറ്റ് കളിക്കുന്ന ആര്‍സിബി ആധികാരിക ജയവുമായി രണ്ടാം ക്വാളിഫയറിലെത്തും. അങ്ങനെ സംഭവിക്കാതിരിക്കാന്‍ രാജസ്ഥാന്‍ എന്തെങ്കിലും അത്ഭുതം കാട്ടേണ്ടിവരും. അല്ലാത്തപക്ഷം ഇപ്പോഴെ മത്സരഫലം പ്രവചിക്കാമെന്നും ഗവാസ്കര്‍ പറഞ്ഞു.
രാജസ്ഥാന്‍ റോയല്‍സ്-ആര്‍ സി ബി മത്സരത്തിലെ വിജയികള്‍ മറ്റന്നാള്‍ നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടും. ഇതിലെ വിജയികളായിരിക്കും ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ എതിരാളികള്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!