
ലണ്ടന്‍: ഇന്ത്യക്കെതിരായ ആദ്യ രണ്ട് ടെസ്റ്റിൽ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ജോണി ബെയ്ർസ്റ്റോയ്ക്ക് വിശ്രമം നൽകിയ തീരുമാനം സെലക്ടർമാർ പുനപരിശോധിക്കണമെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ നാസർ ഹുസൈൻ. കളിക്കാരെ റൊട്ടേഷൻ രീതിയിൽ ഉപയോഗിക്കുന്നത് അനുസരിച്ചാണ് ബെയ്ർസ്റ്റോയ്ക്ക് വിശ്രമം നൽകിയിരിക്കുന്നത്.
കരുത്തരായ ഇന്ത്യയെ നേരിടുമ്പോള്‍ ഏറ്റവും മികച്ച ടീമിനെ തന്നെ ഗ്രൗണ്ടിലിറക്കണമെന്നും ഹുസൈന്‍ പറഞ്ഞു. എന്നാൽ ഇന്ത്യക്കെതിരെ ഇറങ്ങുമ്പോൾ സ്പിന്നർമാരെ നന്നായി നേരിടുന്ന ബെയ്ർസ്റ്റോയെ മാറ്റി നിർത്തുന്നത് തെറ്റായ തീരുമാനമാണ്. ജോ റൂട്ട്, ബെൻ സ്റ്റോക്സ്, ബെയ്ർസ്റ്റോ എന്നിവരുടെ സാന്നിധ്യം ചെന്നൈയിൽ ഇംഗ്ലണ്ടിന് അനിവാര്യമാണെന്നും ഹുസൈന്‍ പറഞ്ഞു.
സെലക്ടർമാർ തീരൂമാനം പുനപരിശോധിക്കണമെന്നും നാസർ ഹുസൈൻ ആവശ്യപ്പെട്ടു. ബെയര്‍സ്റ്റോക്ക് പുറമെ മാര്‍ക്ക് വുഡ്, സാം കറന്‍ എന്നിവര്‍ക്കും ആദ്യ രണ്ട് ടെസ്റ്റില്‍ നിന്ന് സെലക്ടര്‍മാര്‍ വിശ്രമം നല്‍കിയിരുന്നു.
ഫെബ്രുവരി അഞ്ചിനാണ് ചെന്നൈയിൽ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാവുക. നാലു മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!