
ദുബായ്: അടുത്ത മാസം തുടങ്ങുന്ന വനിതാ ഏകദിന ലോകകപ്പിന് വേദിയാവമെന്ന കേരളത്തിന്‍റെ സ്വപ്നം സഫലമായില്ല. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടത്തേണ്ട മത്സരങ്ങള്‍ സുരക്ഷാപരമായ കാരണങ്ങളാല്‍ മാറ്റിയപ്പോള്‍ പകരം വേദിയായി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെ പരിഗണിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ കാര്യവട്ടം ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തിന് പകരം നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയമാണ് പകരം വേദിയായി ഐസിസി തെരഞ്ഞെടുത്തത്.
ലീഗ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങള്‍ക്കും സെമി ഫൈനലിനും ഫൈനല്‍ മത്സരത്തിനും മുംബൈ വേദിയാവും. ടൂര്‍ണമെന്‍റിന്‍റെ മറ്റ് വേദികളില്‍ മാറ്റമില്ല. ഗുവാഹത്തി, ഇന്‍ഡോര്‍, വിശാഖപട്ടണം, കൊളംബോ എന്നിവയാണ് ഇന്ത്യയും ശ്രീലങ്കയും സംയുക്ത ആതിഥേയരാകുന്ന വനിതാ ഏകദിന ലോകകപ്പിന്‍റെ വേദികൾ. സെപ്റ്റംബര്‍ 30ന് ഗുവാഹത്തിയില്‍ നടക്കുന്ന ഇന്ത്യ-ശ്രീലങ്ക മത്സരത്തോടെയാണ് ടൂര്‍ണമെന്‍റിന് തുടക്കമാകുക.
കഴിഞ്ഞ ഐപിഎല്ലില്‍ കിരീടം നേടിയ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്‍റെ വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തെ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ പേര്‍ മരിക്കുകയും 56 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതോടെ സുരക്ഷാപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടത്തുന്നതിന് കര്‍ണാടക സര്‍ക്കാര്‍ ക്രിക്കറ്റ് അസോസിയേഷന് അനുമതി നിഷേധിക്കുകയായിരുന്നു.
സെപ്റ്റംബര്‍ 30 മുതല്‍ നവംബര്‍ 2 വരെ ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് ലോകകപ്പ് മത്സരങ്ങള്‍. 2016 ല്‍ വനിതാ ടി20 ലോകകപ്പിന് ആതിഥേയത്വം വഹിച്ചതിനുശേഷം ഉപഭൂഖണ്ഡത്തില്‍ നടക്കുന്ന ആദ്യത്തെ സീനിയര്‍ വനിതാ ടൂര്‍ണമെന്‍റാണിത്.വനിത ലോകകപ്പില്‍ കന്നി കിരീടം സ്വന്തമാക്കാന്‍ ഉറച്ചാണ് ഇന്ത്യന്‍ ടീം ടൂര്‍ണമെന്‍റിന് ഒരുങ്ങുന്നത്. 2005ൽ സെമിയിലും 2017ൽ ഫൈനലിലലും എത്തിയതാണ് ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ മികച്ച നേട്ടം. 2022ല്‍ അഞ്ചാം സ്ഥാനത്തേക്ക് തള്ളപെട്ടുവെങ്കിലും ഇത്തവണ പ്രതീക്ഷകളേറെയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!