
ആംസ്റ്റല്‍വീന്‍: മൂന്നാം ഏകദിനത്തില്‍(Netherlands vs England 3rd ODI) നെതർലന്‍ഡ്സിന് എതിരെ ഇംഗ്ലണ്ടിന് 245 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത നെതർലന്‍ഡ്‍സ് 49.2 ഓവറില്‍ 244 റണ്‍സില്‍ പുറത്താവുകയായിരുന്നു. 64 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സ്കോട്ട് എഡ്വേഡ്സ്(Scott Edwards) ആണ് നെതർലന്‍ഡ്സിന്‍റെ ടോപ് സ്കോറർ. ഇംഗ്ലണ്ടിനായി ഡേവിഡ് വില്ലി(David Willey) 8.2 ഓവറില്‍ 36 റണ്‍സിന് നാല് വിക്കറ്റ് നേടി.
നെതർലന്‍ഡ്സിനെ ബാറ്റിംഗിനയച്ച ഇംഗ്ലീഷ് നായകന്‍ ജോസ് ബട്‍ലറുടെ തീരുമാനം ശരിവെച്ചാണ് മത്സരം തുടങ്ങിയത്. ഓപ്പണർ വിക്രംജീത് സിംഗിനെ ആറ് റണ്‍സില്‍ നില്‍ക്കേ ഡേവിഡ് വില്ലി പുറത്താക്കി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ മാക്സ് ഒഡോഡിനൊപ്പം ടോം കൂപ്പർ ടീമിനെ കരകയറ്റി. 37 പന്തില്‍ 33 റണ്‍സെടുത്ത കൂപ്പറെ കാർസ് മടക്കിയത് നെതർലന്‍ഡ്സിന് തിരിച്ചടിയായി. ഒഡോഡാവട്ടെ 69 പന്തില്‍ 50 റണ്‍സുമായും വീണു. ലിവിംഗ്‍സ്റ്റണിനായിരുന്നു വിക്കറ്റ്.
എന്നാല്‍ പിന്നീട് ബാസ് ഡി ലീഡ്-സ്കോട്ട് എഡ്വേഡ്സ് സഖ്യം നെതർലന്‍ഡിനെ 200 കടത്തി. 78 പന്തില്‍ 56 റണ്‍സെടുത്ത ലീഡ് പുറത്താകുമ്പോള്‍ ടീം സ്കോർ 203ലെത്തിയിരുന്നു. തേജാ നിഡമണുരുവും(4), ലോഗന്‍ വാന്‍ ബീക്കും(0), ടിം പ്രിങ്കിളും(6), ആര്യന്‍ ദത്തും(0) അതിവേഗം പുറത്തായപ്പോള്‍ എഡ്വേഡ്സിന്‍റെ ബാറ്റ് കാത്തു. എഡ്വേഡ്സ് 72 പന്തില്‍ 64 റണ്‍സുമായി ഒന്‍പതാമനായും പോള്‍ വാന്‍ മീകെരന്‍ രണ്ട് റണ്ണുമായി അവസാനക്കാരനായും പുറത്തായി. ഫ്രഡ് ക്ലാസ്സന്‍(3*) പുറത്താകാതെ നിന്നു.
ശ്രീലങ്കന്‍ പര്യടനം: പാകിസ്ഥാന്‍ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു; സർപ്രൈസ്