
ബ്രിസ്ബേന്‍: നാലാം ടെസ്റ്റില്‍ ഓസ്ട്രേലിയയെ തോല്‍പ്പിച്ച് ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി നിലനിര്‍ത്തിയതിന്‍റെ ഞെട്ടലില്‍ നിന്നും ഒസീസ് കോച്ച് ജസ്റ്റിൻ ലാംഗർ ഇതുവരെ മുക്തമായിട്ടില്ല. അത് തെളിയിക്കുന്നതായിരുന്നു മുന്‍ ഒസീസ് താരമായ ലാംഗറുടെ വാക്കുകള്‍. ഇന്ത്യയെ ഒരിക്കലും ഒരുകാലത്തും കുറച്ചുകാണരുതെന്നും അർഹിച്ച വിജയമാണ് സ്വന്തമാക്കിയതെന്നും ലാംഗർ പറഞ്ഞു.
''അവിസ്മരണീയമായ ഒരു പരമ്പരയാണ് കഴിഞ്ഞുപോയത്. അവസാനം ഒരു ജേതാവും പരാജിതനുമുണ്ടാകും. പക്ഷേ ഇന്നത്തെ വിജയി ടെസ്റ്റ് ക്രിക്കറ്റാണ്. ഇന്ത്യ എല്ലാ ക്രഡിറ്റും അർഹിക്കുന്നു. അവർ തകർപ്പൻ പ്രകടനമായിരുന്നു നടത്തിയത്. ഞങ്ങൾക്ക് ഇതിൽ നിന്നും പാഠം ഉൾകൊള്ളാനുണ്ട്
ഒന്നു വെറുതെകിട്ടില്ലെന്ന പാഠമാണ് ആദ്യത്തേത്. രണ്ടാമത്തേത് ഒരിക്കലും ഒരുകാലത്തും ഇന്ത്യക്കാരെ കുറച്ചുകാണരുതെന്നാണ്. 1.5 ബില്യൺ ഇന്ത്യക്കാരുണ്ട്. അതുകൊണ്ട് തന്നെ ഫൈനല്‍ ഇലവനില്‍ ഇടംപിടിക്കുന്നവരൊക്കെയും വലിയ കടമ്പകൾ കടന്നാകും വന്നിട്ടുണ്ടാകുക'' -ലാംഗർ മത്സരശേഷം പ്രതികരിച്ചു.
നേരത്തെ ഗാബ ടെസ്റ്റ് വിജയിച്ചതോടെ ഓസ്‌ട്രേലിയയില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ടെസ്റ്റ് പരമ്പരയാണ് ജയിച്ചത്. നാല് ടെസ്റ്റുകളുടെ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി 2-1ന് നേടിയാണ് അജിങ്ക്യ രഹാനെയും സംഘവും തലയുയര്‍ത്തി മടങ്ങുന്നത്. ബ്രിസ്‌ബേനിലെ അവസാന ടെസ്റ്റില്‍ മൂന്ന് വിക്കറ്റ് ജയം ഇന്ത്യ പേരിലാക്കി. അവസാന ദിനം ഗില്‍, പൂജാര, പന്ത്, എന്നിവരുടെ ബാറ്റിംഗാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. സ്‌കോര്‍: ഓസ്‌ട്രേലിയ-369 & 294, ഇന്ത്യ-336 & 329-7. നേരത്തെ, മെല്‍ബണിലെ ബോക്‌സിംഗ് ഡേ ടെസ്റ്റ് എട്ട് വിക്കറ്റിന് ഇന്ത്യ വിജയിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!