
ബ്രിസ്ബേന്‍: ഓസ്ട്രേലിയക്കെതിരായ ബ്രിസ്ബേന്‍ ക്രിക്കറ്റ് ടെസ്റ്റിലെ ഐതിഹാസിക ജയത്തോടെ ടെസ്റ്റ് പരമ്പര 2-1ന് സ്വന്തമാക്കിയതിന് പിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യ. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ അഞ്ച് പരമ്പരകളില്‍ ഒമ്പത് ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയും നേടിയ ഇന്ത്യ 430 പോയന്‍റുമായാണ് ഒന്നാം സ്ഥാനത്ത് തിരിച്ചെത്തിയത്.
420 പോയന്‍റുള്ള ന്യൂസിലന്‍ഡിനെയാണ് ഇന്ത്യ മറികടന്നത്. 332 പോന്‍റുള്ള ഓസ്ട്രേലിയ മൂന്നാം സ്ഥാനത്താണ്. ബ്രിസ്ബേന്‍ ടെസ്റ്റിലെ ജയത്തോടെ 30 പോയന്‍റ് സ്വന്തമാക്കിയ ഇന്ത്യ വിജയശതമാനത്തില്‍(71.7%)മുന്നിലെത്തിയാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനത്തേക്ക് കയറിയത്.
രണ്ടാം സ്ഥാനത്തുള്ള ന്യൂസിലന്‍ഡിന് 70.0ഉം മൂന്നാം സ്ഥാനത്തുള്ള ഓസ്ട്രേലിയക്ക് 69.2 ഉം ആണ് വിജയശതമാനം. ബ്രിസ്ബേനില്‍ ഓസ്ട്രേലിയക്കെതിരെ അഞ്ചു ദിവസത്തെ ആവേശപ്പോരാട്ടത്തിനൊടുവിലാണ് ഇന്ത്യ ജയവും പരമ്പരയും സ്വന്തമാക്കിയത്. മത്സരം അവസാനിക്കാന്‍ മൂന്നോവര്‍ മാത്രം ബാക്കി നില്‍ക്കെയായിരുന്നു ഇന്ത്യ മൂന്ന് വിക്കറ്റിന്‍റെ ആവേശജയം നേടിയത്.
138 പന്തില്‍ പുറത്താകാതെ 89 റണ്‍സെടുത്ത റിഷഭ് പന്തും 91 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലും 56 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയും ചേര്‍ന്നാണ് ഇന്ത്യക്ക് അവിശ്വസനീയ ജയം സമ്മാനിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!