ലോകകപ്പ് സന്നാഹം: ന്യസിലന്‍ഡിനെതിരെ പാകിസ്ഥാന് കൂറ്റന്‍ സ്‌കോര്‍; ബംഗ്ലാദേശിനെതിരെ ലങ്കയ്ക്ക് ചെറിയ സ്‌കോര്‍

Published : Sep 29, 2023, 06:40 PM IST
ലോകകപ്പ് സന്നാഹം: ന്യസിലന്‍ഡിനെതിരെ പാകിസ്ഥാന് കൂറ്റന്‍ സ്‌കോര്‍; ബംഗ്ലാദേശിനെതിരെ ലങ്കയ്ക്ക് ചെറിയ സ്‌കോര്‍

Synopsis

മോശം തുടക്കമായിരുന്നു ന്യൂസിലന്‍ഡിനെതിരെ പാസ്ഥാന്. 46 റണ്‍സിനെ അവര്‍ക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. അബ്ദുള്ള ഷെഫീഖ് (14), ഇമാം ഉല്‍ ഹഖ് (1) എന്നിവരാണ് മടങ്ങിയത്.

ഹൈദരാബാദ്: ലോകകപ്പ് സന്നാഹ മത്സരത്തില്‍ പാകിസ്ഥാനെതിരെ ന്യൂസിലന്‍ഡിന് 346 റണ്‍സ് വിജയലക്ഷ്യം. ഹൈദരാബാദ്, രാജീവ് ഗാന്ധി രാജ്യന്തര സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാന്‍ 50 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 345 റണ്‍സെടുത്തു. മുഹമ്മദ് റിസ്‌വാന്‍ (103), ബാബര്‍ അസം (80), സൗദ് ഷക്കീല്‍ (75) എന്നിവരാണ് പാകിസ്ഥാന്‍ നിരയില്‍ തിളങ്ങിയത്. മിച്ചല്‍ സാന്റ്‌നര്‍ രണ്ട് വിക്കറ്റെടുത്തു. അതേസമയം, ബംഗ്ലാദേശിനെതിരെ ശ്രീലങ്ക 49.1 ഓവറില്‍ 263ന് എല്ലാവരും പുറത്തായി. 68 റണ്‍സെടുത്ത പതും നിസ്സങ്കയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. മെഹ്ദി ഹസന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. അതേസമയം കാര്യവട്ടത്ത് ഇന്ന് നടക്കേണ്ടിയിരുന്നു അഫ്ഗാനിസ്ഥാന്‍ - ദക്ഷിണാഫ്രിക്ക മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു.

മോശം തുടക്കമായിരുന്നു ന്യൂസിലന്‍ഡിനെതിരെ പാസ്ഥാന്. 46 റണ്‍സിനെ അവര്‍ക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. അബ്ദുള്ള ഷെഫീഖ് (14), ഇമാം ഉല്‍ ഹഖ് (1) എന്നിവരാണ് മടങ്ങിയത്. പിന്നീട് അസം - റിസ്‌വാന്‍ സഖ്യം 114 റണ്‍സ് കൂട്ടിചേര്‍ത്തു. 94 പന്തില്‍ 103 റണ്‍സ് നേടിയ റിസ്‌വാന്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായി. അസമിനെ സാന്റ്‌നര്‍ മടക്കി. ഷക്കീല്‍ ജെയിംസ് നീഷമിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു. അഗ സല്‍മാന്‍ (33), ഇഫ്തിഖര്‍ അഹമ്മദ് (7) പുറത്താവാതെ നിന്നു. ഷദാബ് ഖാനാണ് (16) പുറത്തായ മറ്റൊരു താരം.

ഗുവാഹത്തി ബര്‍സപാര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ബംഗ്ലാദേശിനെതിരെ ടോസ് നേടിയ മികച്ച തുടക്കമാണ് ശ്രീലങ്കയ്ക്ക് ലഭിച്ചത്. ഓപ്പണിംഗ് വിക്കറ്റില്‍ നിസ്സങ്ക - കുശാല്‍ പെരേര (34) സഖ്യം 104 റണ്‍സ് കൂട്ടിചേര്‍ത്തു. പിന്നീട് ശ്രീലങ്ക തകരുകയായിരുന്നു. ഇതിനിടെ ആശ്വാസമായത് ധനഞ്ജയ ഡിസില്‍വ നേടിയ 55 റണ്‍സാണ്. കുശാല്‍ മെന്‍ഡിസ് (22), സധീര സമരവിക്രമ (2), ചരിത് അസലങ്ക (18), ദസുന്‍ ഷനക (3), ദിമുത് കരുണാരത്‌നെ (18), ദുനിത് വെല്ലാലഗെ എന്നിവരാണ് പുറത്തായ മറ്റു പ്രമുഖര്‍. കുശാല്‍ പെരേര (34) റിട്ടയേര്‍ഡ് ഹര്‍ട്ടായി.

കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ന് നടക്കേണ്ടിയിരുന്ന ദക്ഷിണാഫ്രിക്ക - അഫ്ഗാനിസ്ഥാന്‍ മത്സരം കനത്ത മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു. മത്സരത്തിന് ടോസിടാന്‍ പോലും സാധിച്ചില്ല. ഇനി മൂന്ന് മത്സരങ്ങള്‍ കൂടി സ്‌റ്റേഡിയത്തില്‍ അവശേഷിക്കുന്നുണ്ട്. നാളെ നെതര്‍ലന്‍ഡ്‌സ്, ഓസ്‌ട്രേലിയക്കെതിരെ കളിക്കും. ഒക്ടോബര്‍ രണ്ടിന് ന്യൂസിലന്‍ഡ് - ദക്ഷിണാഫ്രിക്ക മത്സരവും ഗ്രീന്‍ഫീല്‍ഡിലാണ്. തൊട്ടടുത്ത ദിവസം ഇന്ത്യ, നെതര്‍ലന്‍ഡ്‌സിനേയും നേരിടും.

അവന്‍ വിക്കറ്റൊക്കെ വീഴ്ത്തും, പക്ഷെ... ലോകകപ്പില്‍ തലവേദനയാകാനിടയുള്ള ഇന്ത്യന്‍ ബൗളറെക്കുറിച്ച് ഉത്തപ്പ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ജമ്മുകശ്മീർ ചാമ്പ്യൻസ് ലീ​ഗ് കളിക്കാരന്റെ ഹെൽമറ്റിൽ പലസ്തീൻ പതാക, വിവാദം; വീഡിയോ വൈറലായതോടെ നടപടി
ഇന്ത്യ പുതുവര്‍ഷത്തിലേക്ക് കടക്കുന്നത് ടി20-ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തോടെ; ടെസ്റ്റില്‍ തിരിച്ചടി