രേണുകയ്ക്ക് രണ്ട് വിക്കറ്റ്; കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ന്യൂസിലന്‍ഡ് പ്രതിരോധത്തില്‍, മൂന്ന് പേര്‍ പുറത്ത്

Published : Oct 23, 2025, 09:43 PM IST
Two Wickets for Renuka

Synopsis

മറുപടി ബാറ്റിംഗില്‍ രണ്ടാം ഓവറില്‍ തന്നെ കിവീസിന് സൂസി ബേറ്റ്‌സിന്റെ (1) വിക്കറ്റ് നഷ്ടമായി. ക്രാന്ത് ഗൗദിന്റെ പന്തില്‍ പ്രതികയ്ക്ക് ക്യാച്ച്.

നവി മുംബൈ: വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യക്കെതിരെ 44 ഓവറില്‍ 325 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്നു ന്യൂസിലന്‍ഡിന് മോശം തുടക്കം. നവി മുംബൈ, ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ പുരോഗമിക്കുന്ന മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ന്യൂസിലന്‍ഡ് 17 ഓവറില്‍ മൂന്നിന് 90 എന്ന നിലയിലാണ്. രണ്ട് വിക്കറ്റ് നേടിയ രേണുക താക്കൂറാണ് ന്യൂസിലന്‍ഡിനെ തകര്‍ത്തത്. അമേലിയ കേര്‍ (38), ബ്രൂക്ക് ഹാലിഡേ (9) എന്നിവരാണ് ക്രീസില്‍. നേരത്തെ ഇന്ത്യയുടെ ബാറ്റിംഗിനിടെ ഇടയ്ക്ക് മഴ എത്തിയതിനെ തുടര്‍ന്ന് മത്സരം 49 ഓവറാക്കി ചുരുക്കിയിരുന്നു. പ്രതിക റാവല്‍ (122), സ്മൃതി മന്ദാന (109) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ജമീമ റോഡ്രിഗസ് 55 പന്തില്‍ പുറത്താവാതെ നിന്ന് 76 റണ്‍സെടുത്തു. ആദ്യ ബാറ്റിംഗിന് ശേഷം വീണ്ടും മഴ എത്തിയതോടെയാണ് വിജയലക്ഷ്യം പുനര്‍നിശ്ചയിച്ചത്.

മറുപടി ബാറ്റിംഗില്‍ രണ്ടാം ഓവറില്‍ തന്നെ കിവീസിന് സൂസി ബേറ്റ്‌സിന്റെ (1) വിക്കറ്റ് നഷ്ടമായി. ക്രാന്ത് ഗൗദിന്റെ പന്തില്‍ പ്രതികയ്ക്ക് ക്യാച്ച്. തുടര്‍ന്ന് ജോര്‍ജിയ പ്ലിമ്മര്‍ (30) - അമേലിയ സഖ്യം 50 റണ്‍സ് കൂട്ടിചേര്‍ത്ത് പ്രതീക്ഷയ്ക്ക് വക നല്‍കി. എന്നാല്‍ പ്ലിമ്മറേയും ക്യാപ്റ്റന്‍ സോഫി ഡിവൈനേയും (6) അടുത്തടുത്ത ഓവറുകളില്‍ ബൗള്‍ഡാക്കി രേണുക ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു.

ഇന്ത്യക്ക് അതിശയിപ്പിക്കുന്ന തുടക്കം

അതിശയിപ്പിക്കുന്ന തുടക്കമായിരുന്നു ഇന്ത്യക്ക്. ഒന്നാം വിക്കറ്റില്‍ മന്ദാന - റാവല്‍ സഖ്യം ചേര്‍ത്തത് 212 റണ്‍സ്. 34-ാം ഓവറില്‍ മാത്രമാണ് ന്യൂസിലന്‍ഡിന് കൂട്ടുകെട്ട് പൊളിക്കാന്‍ സാധിച്ചത്. മന്ദാനയെ സൂസി ബേറ്റ്‌സ് പുറത്താക്കുകയായിരുന്നു. 95 പന്തുകള്‍ നേരിട്ട താരം നാല് സിക്‌സും 10 ഫോറും നേടി. തന്റെ 14-ാം സെഞ്ചുറിയാണ് മന്ദാന പൂര്‍ത്തിയാക്കിയത്. സെഞ്ചുറിയോടെ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന വനിതാ താരങ്ങളില്‍ ഒരാളാവാന്‍ മന്ദാനയ്ക്ക് സാധിച്ചു. ഇക്കാര്യത്തില്‍ ദക്ഷിണാഫ്രിക്കന്‍ താരം ടസ്മിന്‍ ബ്രിറ്റ്‌സിനൊപ്പമാണ് മന്ദാന ഇരുവരും ഈ വര്‍ഷം നേടിയത് അഞ്ച് സെഞ്ചുറികള്‍ വീതം. 2024ല്‍ മന്ദാന നാല് സെഞ്ചുറികള്‍ നേടിയിരുന്നു. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ വനിതാ താരങ്ങളില്‍ രണ്ടാമതെത്താനും മന്ദാനയ്ക്ക് സാധിച്ചു.

തുടര്‍ന്ന് ജമീമ ക്രീസിലേക്ക്. കഴിഞ്ഞ മത്സരത്തില്‍ പുറത്തിരുന്ന താരം തിരിച്ചുവരവില്‍ ഗംഭീര മറുപടി കൊടുത്തു. അപ്പുറത്ത് പ്രതിക സൂക്ഷമതയോടെ കളിച്ച് സെഞ്ചുറിയും പൂര്‍ത്തിയാക്കി. കരിയറിലെ രണ്ടാം സെഞ്ചുറിയാണിത്. ഏകദിനത്തില്‍ ആദ്യത്തേതും. 43-ാം ഓവറില്‍ പ്രതിക മടങ്ങുമ്പോള്‍ 134 പന്തുകള്‍ നേരിട്ടിരുന്നു. രണ്ട് സിക്‌സും 13 ഫോറും ഉള്‍പ്പെടുന്നതാണ് 24കാരിയുടെ ഇന്നിംഗ്‌സ്. ജമീമയ്‌ക്കൊപ്പം 76 റണ്‍സ് ചേര്‍ക്കാനും പ്രതികയ്ക്ക് സാധിച്ചു. തുടര്‍ന്ന് മഴയെത്തിയതോടെ 48-ാം ഓവറില്‍ മത്സരം നിര്‍ത്തിവെക്കേണ്ടി വന്നു. പിന്നീട് ഓവര്‍ ചുരുക്കുകയായിരുന്നു. അവസാന ഓവറില്‍ ഹര്‍മന്‍പ്രീത് കൗര്‍ (10) അവസാന ഓവറില്‍ പുറത്തായി. റിച്ച ഘോഷ് (4) ജമീമയ്‌ക്കൊപ്പം പുറത്താവാതെ നിന്നു. 11 ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു ജമീമയുടെ ഇന്നിംഗ്‌സ്.

ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ജമീമ റോഡ്രിഗസ് തിരിച്ചെത്തി. അമന്‍ജോത് കൗറാണ് വഴി മാറി കൊടുത്തത്. സെമി ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്തണമെങ്കില്‍ ഇരു ടീമുകളും ഇന്ന് ജയം അനിവാര്യമാണ്. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഇന്ത്യ: പ്രതീക റാവല്‍, സ്മൃതി മന്ദാന, ഹര്‍ലീന്‍ ഡിയോള്‍, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ജെമീമ റോഡ്രിഗസ്, ദീപ്തി ശര്‍മ, റിച്ച ഘോഷ് (ക്യാപ്റ്റന്‍), സ്‌നേഹ റാണ, ക്രാന്തി ഗൗദ്, ശ്രീ ചരണി, രേണുക താക്കൂര്‍.

ന്യൂസിലന്‍ഡ്: സൂസി ബേറ്റ്‌സ്, ജോര്‍ജിയ പ്ലിമ്മര്‍, അമേലിയ കെര്‍, സോഫി ഡെവിന്‍ (ക്യാപ്റ്റന്‍), ബ്രൂക്ക് ഹാലിഡേ, മാഡി ഗ്രീന്‍, ഇസബെല്ല ഗേസ് (വിക്കറ്റ് കീപ്പര്‍), ജെസ് കെര്‍, റോസ്‌മേരി മെയര്‍, ലിയ തഹുഹു, ഈഡന്‍ കാര്‍സണ്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

പന്ത് സ്റ്റംപില്‍ തട്ടി, ലൈറ്റും തെളിഞ്ഞു, പക്ഷെ ബെയ്‌ൽസ് മാത്രം വീണില്ല, ജിതേഷ് ശര്‍മയുടെ ഒടുക്കത്തെ ഭാഗ്യം കണ്ട് ഞെട്ടി ആരാധകര്‍
'രണ്ടാം ടി20യിലെ ഇന്ത്യയുടെ തോല്‍വിക്ക് കാരണം ഗൗതം ഗംഭീറിന്‍റെ ആ തീരുമാനം', തുറന്നു പറഞ്ഞ് ഉത്തപ്പയും സ്റ്റെയ്നും