ഇന്ത്യക്ക് ആശങ്കയായി റിഷഭ് പന്തിന്റെ പരിക്ക്; നിര്‍ണായക അപ്‌ഡേറ്റുമായി നിതീഷ് കുമാര്‍ റെഡ്ഡി

Published : Jul 11, 2025, 08:13 AM IST
Rishabh Pant

Synopsis

ലോർഡ്സ് ടെസ്റ്റിനിടെ റിഷഭ് പന്തിന് പരിക്കേറ്റു. വിശദ പരിശോധനയ്ക്കായി പന്ത് കളിക്കളം വിട്ടു. 

ലണ്ടന്‍: ലോര്‍ഡ്‌സ് ടെസ്റ്റിന്റെ ഒന്നാംദിനം ഇന്ത്യക്ക് ആശങ്കയായി വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ പരിക്ക്. മുപ്പത്തിനാലാം ഓവറില്‍ ആയിരുന്നു സംഭവം. ജസ്പ്രിത് ബുംറയുടെ പന്ത് കീപ്പ് ചെയ്യുന്നതിനിടെ പന്തിന്റെ ഇടതു കൈയിലെ ചൂണ്ടുവിരലിനാണ് പരിക്കേറ്റത്. ഗ്രൗണ്ടില്‍ തന്നെ പന്തിന് പ്രാഥമിക ചികിത്സ നല്‍കി. വിശദ പരിശോധനയ്ക്കായി റിഷഭ് പന്ത് കളിക്കളം വിട്ടപ്പോള്‍ ധ്രുവ് ജുറലാണ് പകരം വിക്കറ്റിന് പിന്നിലെത്തിയത്. പന്തിന് ലോര്‍ഡ്‌സില്‍ തുടരാനാകുമോ എന്നുള്ള കാര്യത്തില്‍ വ്യക്തതയില്ല. പന്തിന് പരിക്കുണ്ടെന്ന് ബിസിസിസഐ സ്ഥിരീകരിച്ചിരുന്നു.

എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ബിസിസിഐ വിശദീകരിക്കുന്നതിങ്ങനെ... ''നിലവില്‍ മെഡിക്കല്‍ ടീമിന്റെ കൂടെയാണ് പന്ത്. അദ്ദേഹത്തിന്റെ ചൂണ്ടുവിരലിന് പരിക്കുണ്ട്. പന്തിന്റെ അഭാവത്തില്‍ ധ്രുവ് ജുറല്‍ വിക്കറ്റ് കീപ്പറുടെ ഗ്ലൗസണിയും.'' ബിസിസിഐ കൂറിച്ചിട്ടു. പന്തിന്റെ പരിക്കിനെ കുറിച്ച് വ്യക്തതയില്ലെന്ന് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡി ആദ്യ ദിവസത്തെ മത്സരത്തിന് ശേഷം വ്യക്തമാക്കി. നിതീഷ് പറഞ്ഞതിങ്ങനെ... ''ഞാനിപ്പോള്‍ ഗ്രൗണ്ടില്‍ നിന്ന് കയറിവന്നതേയൊള്ളൂ. പന്തിന്റെ പരിക്കിനെ കുറിച്ച് ഇപ്പോള്‍ വലിയ ധാരണയില്ല. നാളെ രാവിലെ അതിനെ കുറിച്ച് കൂടുതല്‍ അറിയുമായിരിക്കും.'' നിതീഷ് വ്യക്തമാക്കി. പന്തിന്റെ കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും രണ്ടാം ദിനം അദ്ദേഹം കളിക്കാനെത്തുമെന്നും ചില എക്‌സ് പോസ്റ്റുകളും വ്യക്തമാക്കുന്നു.

അതേസമയം, ലോര്‍ഡ്‌സ് ടെസ്റ്റിന്റെ ആദ്യ ദിനം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് മാന്യമായ നിലയിലാണ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ഒന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സെടുത്തിട്ടുണ്ട്. ജോ റൂട്ട് (99), ബെന്‍ സ്റ്റോക്സ് (39) എന്നിവരാണ് ക്രീസില്‍. ഇന്ത്യക്ക് വേണ്ടി നിതീഷ് കുമാര്‍ റെഡ്ഡി രണ്ട് വിക്കറ്റ് വീഴ്ത്തി. രണ്ടാം ടെസ്റ്റില്‍ കളിച്ച ടീമില്‍ ഇന്ത്യ ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. പേസര്‍ പ്രസിദ്ധ് കൃഷ്ണക്ക് പകരം ജസ്പ്രീത് ബുമ്ര ടീമിലെത്തി.

ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവന്‍: സാക്ക് ക്രാളി, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്റ്റോക്‌സ്(ക്യാപ്റ്റന്‍), ജാമി സ്മിത്ത്, ക്രിസ് വോക്‌സ്, ബ്രൈഡണ്‍ കാര്‍സ്, ജോഫ്ര ആര്‍ച്ചര്‍, ഷോയിബ് ബഷീര്‍.

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: യശസ്വി ജയ്സ്വാള്‍, കെ.എല്‍. രാഹുല്‍, കരുണ്‍ നായര്‍, ശുഭ്മാന്‍ ഗില്‍(ക്യാപ്റ്റന്‍), റിഷഭ് പന്ത്, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, ആകാശ് ദീപ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.

PREV
Read more Articles on
click me!

Recommended Stories

'അഭിഷേക് ശര്‍മയെ പൂട്ടാനാവും'; ആത്മവിശ്വാസം പ്രകടിപ്പിച്ച് എയ്ഡന്‍ മാര്‍ക്രം
വിജയ് മര്‍ച്ചന്റ് ട്രോഫി:യില്‍ മണിപ്പൂരിനെതിരെ തകര്‍പ്പന്‍ ഇന്നിങ്‌സ് വിജയവുമായി കേരളം