
മുംബൈ: ടി20 ലോകകപ്പിൽ കിരീടം നിലനിർത്താനിറങ്ങുന്ന ഇന്ത്യ ആദ്യ പോരാട്ടത്തില്‍ നാളെ അമേരിക്കയെ നേരിടാനിറങ്ങുകയാണ്. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിനിറങ്ങുമ്പോള്‍ ഇന്ത്യൻ നിരയിലെ ഏറ്റവും അപകടകാരിയായ ബാറ്റററെ തെരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യൻ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്.
നിലവിലെ ഫോം വെച്ച് നോക്കിയാൽ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റർ അഭിഷേക് ശർമ്മയാണെന്ന് ഇന്ത്യ ടുഡേ കോൺക്ലേവിൽ റിഷഭ് പന്ത് പറഞ്ഞു.അഭിഷേക് വളരെ സ്ഥിരതയുള്ള താരമാണ്. ഐപിഎല്ലിലെ തന്‍റെ അതേ മികവ് അഭിഷേക് അന്താരാഷ്ട്ര തലത്തിലും തുടരുന്നു. എല്ലാ ദിവസവും ഭാഗ്യം കൊണ്ട് റൺസ് നേടാനാവില്ല, വ്യക്തമായ പ്ലാനിംഗും ആത്മവിശ്വാസവുമാണ് അവന്‍റെ കരുത്തെന്നും പന്ത് വ്യക്തമാക്കി. 2024-ൽ ഇന്ത്യക്കായി അരങ്ങേറിയ അഭിഷേക് 38 മത്സരങ്ങളിൽ നിന്ന് 1,300 റൺസാണ് അടിച്ചുകൂട്ടിയത്. 195 എന്ന മാരകപ്രഹരശേഷിയും അഭിഷേകിനുണ്ട്.
മുൻ പരിശീലകൻ രാഹുൽ ദ്രാവിഡ് തനിക്ക് നൽകിയ വിലപ്പെട്ട ഉപദേശത്തെക്കുറിച്ചും പന്ത് മനസ്സ് തുറന്നു. പൂജ്യത്തിന് പുറത്തായാലും സെഞ്ച്വറി നേടിയാലും ഒരേ മാനസികാവസ്ഥ നിലനിർത്താനാണ് ദ്രാവിഡ് ഭായ് പഠിപ്പിച്ചത്. ഒരു അത്‌ലറ്റിനെ സംബന്ധിച്ചിടത്തോളം ഇത് കഠിനമാണ്, എങ്കിലും താൻ അത് പിന്തുടരാൻ ശ്രമിക്കാറുണ്ടെന്നും പന്ത് പറഞ്ഞു. സെഞ്ച്വറി നേടുമ്പോഴുള്ള സന്തോഷത്തേക്കാൾ തനിക്ക് പുറത്താകുമ്പോഴുള്ള വേദനയാണ് കൂടുതൽ അനുഭവപ്പെടാറുള്ളതെന്നും പന്ത് കൂട്ടിച്ചേർത്തു.
2024ലെ ടി20 ലോകകപ്പില്‍ രോഹിത് ശര്‍മക്ക് കീഴില്‍ ഇന്ത്യ രണ്ടാം ടി20 ലോകകപ്പ് നേടിയപ്പോള്‍ വിക്കറ്റ് കീപ്പറായിരുന്നത് റിഷഭ് പന്തായിരുന്നു. ഇത്തവണ പന്തിനെ ടി20 ടീമിലേക്ക് പരിഗണിച്ചില്ല. പകരം മലയാളി താരം സഞ്ജു സാംസണെയും ഇഷാന്‍ കിഷനെയുമാണ് ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പര്‍മാരായി തെരഞ്ഞെടുത്തത്. പ്രധാന വിക്കറ്റ് കീപ്പറും ഓപ്പണറുമായിരുന്ന സഞ്ജു സാംസണ്‍ മോശം ഫോമിനെ തുടര്‍ന്ന് പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായപ്പോള്‍ അവസരം മുതലെടുത്ത ഇഷാന്‍ കിഷന്‍ മികച്ച പ്രകടനങ്ങളോടെ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!