
ലാഹോര്‍: നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് പാക് ക്രിക്കറ്റ് താരം ആബിദ് അലിയെ(Abid Ali) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാക്കിസ്ഥാനിലെ ആഭ്യന്തര ടൂര്‍ണമെന്‍റായ ക്വയ്ദ്-ഇ-അസം ട്രോഫിയുടെ(Quaid-e-Azam Trophy) അവസാന റൗണ്ട് മത്സരത്തില്‍ സെന്‍ട്രല്‍ പഞ്ചാബിനായി(Central Punjab) ബാറ്റ് ചെയ്യുന്നതിനിടെയാണ് 34കാരനായ ആബിദിന് നെഞ്ചുവേദന അനുഭവപ്പെട്ടത്.
ഖൈബര്‍ പക്തുന്‍ക്വാക്കെതിരെ 61 റണ്‍സുമായി ബാറ്റ് ചെയ്യുന്നതിനിടെ അസ്വസ്ഥതയും നെഞ്ചുവേദനയും അനുഭവപ്പെട്ട ആബിദ് ബാറ്റിംഗ് മതിയാക്കി ടീം മാനേജര്‍ക്കൊപ്പം ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങി. പിന്നീട് ആശുപത്രിയിലേക്ക് മാറ്റിയ ആബിദിനെ വിദഗ്ധ ചികിത്സക്ക് വിധേയനാക്കി. പരിശോധനയില്‍ ആബിദിന് acute coronary syndrome ആണെന്ന് സ്ഥിരീകരിച്ചുവെന്നും ഡോക്ടര്‍മാരുടെ പരിചരണത്തിലാണ് അദ്ദേഹമിപ്പോഴെന്നും പാക് ക്രിക്കറ്റ് ബോര്‍ഡ് പ്രസ്താവനയില്‍ വ്യക്തമാക്കി.
അദ്ദേഹത്തിന്‍റ ആരോഗ്യനിലയില്‍ ആശങ്കവേണ്ടെന്നും കുടുംബത്തിന്‍റെ സ്വകാര്യത മാനിക്കണമെന്നും പാക് ക്രിക്കറ്റ് ബോര്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു. മുന്‍കരുതലെന്ന നിലയില്‍ ആബിദിന് എല്ലാ പ്രാഥമിക പരിശോധനകള്‍ക്കും വിധേയനാക്കിയെന്നും പ്രശ്നങ്ങളൊന്നുമില്ലെന്നും പിസിബി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ലാഹോറില്‍ നിന്നുള്ള താരമായ ആബിദ് ബംഗ്ലാദേശിനെതിരെ ഈ മാസം നടന്ന ടെസ്റ്റ് പരമ്പരയില്‍ മിന്നുന്ന ഫോമിലായിരുന്നു. ആദ്യ ടെസ്റ്റിന്‍റെ രണ്ട് ഇന്നിംഗ്സിലും പാക്കിസ്ഥാന്‍റെ ടോപ് സ്കോററായിരുന്ന ആബിദ് രണ്ടാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്സില്‍ 39 റണ്‍സടച്ചു. പാക്കിസ്ഥാന്‍ 2-0ന് പരമ്പര തൂത്തുവാരിയപ്പോള്‍ ആബിദായിരുന്നു പരമ്പരയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!