
കൊളംബോ: ടി20 ലോകകപ്പില്‍ പാകിസ്ഥാന് നിറം മങ്ങിയ ജയം. നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ മൂന്ന് വിക്കറ്റ് ജയമാണ് പാകിസ്ഥാന്‍ സ്വന്തമാക്കിയത്. കൊളംബോ, സിംഗളീസ് സ്‌പോര്‍ട്‌സ് ക്ലബ് ഗ്രൗണ്ടില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ നെതര്‍ലന്‍ഡ്‌സ് 19.5 ഓവറില്‍ 147ന് എല്ലാവരും പുറത്തായി. 29 പന്തില്‍ 37 റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്‌കോട്ട് എഡ്വേര്‍ഡ്‌സാണ് ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന്‍ 19.3 മൂന്ന് ഓവറില്‍ ലക്ഷ്യം മറികടന്നു. സഹിബ്‌സാദ ഫര്‍ഹാനാണ് (47) പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. എന്നാല്‍ 11 പന്തില്‍ 29 റണ്‍സുമായി പുറത്താവാതെ നിന്ന ഫഹീം അഷ്‌റഫാണ് പാകിസ്ഥാന് ജയമൊരുക്കിയത്.
അവസാന രണ്ട് ഓവറില്‍ 29 റണ്‍സാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ ലോഗന്‍ വാന്‍ ബീക്ക് എറിഞ്ഞ 19-ാം ഓവറില്‍ ഫഹീം അഷ്‌റഫ് 24 റണ്‍സ് അടിച്ചെടുത്തു. അതേ ഓവറിലെ രണ്ടാം പന്തില്‍ ഹഹീം നല്‍കിയ അവസരം മാക്‌സ് ഒഡൗട്ട് വിട്ടുകളഞ്ഞതും നെതര്‍ലന്‍ഡ്‌സിന് തിരിച്ചടിയായി. ക്യാച്ചെടുത്തിരുന്നെങ്കില്‍ ചിത്രം മറ്റൊന്നായേനെ. അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ട് അഞ്ച് റണ്‍സ്. ബാസ് ഡി ലീഡേയുടെ ആദ്യ പന്തില്‍ ഷഹീന്‍ അഫ്രീദി ഒരു റണ്‍ നേടി. രണ്ട് പന്തില്‍ ഫഹീമിന് റണ്ണൊന്നും നേടാന്‍ സാദിച്ചില്ല. മൂന്നാം പന്ത് ബൗണ്ടറി കടത്തി പാകിസ്ഥാന്‍ ജയമാഘോഷിച്ചു.
പാകിസ്ഥാന് വേണ്ടി സയിം അയൂബ് 24 റണ്‍സെടുത്തു. സല്‍മാന്‍ അഗ (12), ബാബര്‍ അസം (15), ഉസ്മാന്‍ ഖാന്‍ (0), ഷദാബ് ഖാന്‍ (8), മുഹമ്മദ് നവാസ് (6) എന്നിവര്‍ക്ക് തിളങ്ങാന്‍ കഴിഞ്ഞില്ല. ഷഹീന്‍ അഫ്രീദി (5) ഫഹീമിനൊപ്പം പുറത്താവാതെ നിന്നു. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ നെതര്‍ലന്‍ഡിന് ഭേദപ്പെട്ട തുടക്കം ലഭിച്ചിരുന്നു. ഒരു ഘട്ടത്തില്‍ മൂന്നിന് 105 എന്ന ശക്തമായ നിലയിലായിരുന്നു നെതര്‍ലന്‍ഡ്‌സ്. എന്നാല്‍ കൃത്യമായ ഇടവേളകളില്‍ അവര്‍ക്ക് വിക്കറ്റ് നഷ്ടമായികൊണ്ടിരുന്നു. മാക്‌സ് ഒഡൗഡിന്റെ (5) വിക്കറ്റാണ് അവര്‍ക്ക് ആദ്യ നഷ്ടമാകുന്നത്. സല്‍മാന്‍ മിര്‍സയാണ് ബ്രേക്ക് ത്രൂ നല്‍കിയത്.
പിന്നാലെ മൈക്കല്‍ ലെവിറ്റും മടങ്ങി. കോളിന്‍ ആക്കര്‍മാന്‍ കൂടി പോയതോടെ എട്ട് ഓവവറില്‍ മൂന്നിന് 65 എന്ന നിലയിലായി ഓറഞ്ച് പട. തുടര്‍ന്ന് സ്‌കോട്ട് എഡ്വേര്‍ഡ്‌സ് (37) - ബാസ് ഡി ലീഡെ (30) സഖ്യം 40 റണ്‍സ് കൂട്ടിചേര്‍ത്ത് തകര്‍ച്ച ഒഴിവാക്കി. എന്നാല്‍ ഇരുവരും പോയതോടെ പൊരുതാന്‍ പോലും നില്‍ക്കാതെ നെതര്‍ലന്‍ഡ്‌സ് കീഴടങ്ങി. സാച്ച് ലിയോണ്‍ ക്യാച്ചെറ്റ് (9), ലോഗന്‍ വാന്‍ ബീക്ക് (0), ആര്യന്‍ ദത്ത് (13), റോള്‍ വാന്‍ ഡര്‍ മെര്‍വ് (4), പോള്‍ വാന്‍ മീകെരെന്‍ (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. പാകിസ്ഥാന് വേണ്ടി മിര്‍സ മൂന്ന് വിക്കറ്റെടുത്തു. അബ്രാര്‍ അഹമ്മദ്, സയിം അയൂബ് എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!