
കറാച്ചി: പാക്കിസ്ഥാന്‍റെ ടെസ്റ്റ് ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ ബാബര്‍ അസമിന് വിജയത്തോടെ അരങ്ങേറ്റം. 14 വര്‍ഷത്തിനുശേഷം പാക്കിസ്ഥാനില്‍ ടെസ്റ്റ് കളിക്കാനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് തോല്‍വിയോടെ തുടക്കവും. ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഏഴ് വിക്കറ്റ് വിജയവുമായാണ് പാക്കിസ്ഥാന്‍ പരമ്പരയില്‍ മുന്നിലെത്തിയത്. സ്കോര്‍ ദക്ഷിണാഫ്രിക്ക 220, 245, പാക്കിസ്ഥാന്‍ 378, 90/3.
രണ്ടാം ഇന്നിംഗ്സില്‍ വിജയലക്ഷ്യമായ 90 റണ്‍സ് അവസാന ദിനം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ പാക്കിസ്ഥാന്‍ മറികടന്നു. ആദ്യ ഇന്നിംഗ്സില്‍ 220ന് പുറത്തായ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്സില്‍ 175/ല്‍ നിന്ന് 245 റണ്‍സിന് ഓള്‍ ഔട്ടായി. 186/4 എന്ന സ്കോറില്‍ അവസാന ദിനം ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്ക പാക് സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ വലിയ ചെറുത്തുനില്‍പ്പില്ലാതെ കീഴടങ്ങി.
40 റണ്‍സെടുത്ത ബാവുമ മാത്രമാണ് അവസാന ദിനം ദക്ഷിണാഫ്രിക്കക്കായി പൊരുതിയത്. ക്യാപ്റ്റന്‍ ക്വിന്‍റണ്‍ ഡീകോക്ക്(2)ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. പാക്കിസ്ഥാനുവേണ്ടി നവ്‌മാന്‍ അലി അഞ്ചു യാസിര്‍ ഷാ നാലും വിക്കറ്റ് വീഴ്ത്തി.
90 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ പാക്കിസ്ഥാന് തുടക്കത്തിലെ രണ്ട് വിക്കറ്റ് നഷ്ടമായെങ്കിലും ക്യാപ്റ്റന്‍ ബാബര്‍ അസമും(30), അസ്ഹര്‍ അലിയും(31*) ചേര്‍ന്ന് ലക്ഷ്യത്തിലേക്ക് നയിച്ചു. ഫവദ് അലം(4*) വിജയത്തില്‍ അസ്ഹര്‍ അലിക്ക് കൂട്ടായി. ആദ്യ ഇന്നിംഗ്സില്‍ പാക്കിസ്ഥാനായി സെഞ്ചുറി നേടിയ ഫവദ് അലമാണ് കളിയിലെ താരം. രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ അവസാന ടെസ്റ്റ് അടുത്ത മാസം നാലിന് റാവല്‍പിണ്ടിയില്‍ തുടങ്ങും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!