ടി20 ലോകകപ്പ് ടീമിൽ സഞ്ജു സാംസൺ ഇടം നേടിയതിൽ സന്തോഷം പ്രകടിപ്പിച്ച് സഹതാരമായിരുന്ന ആർ അശ്വിൻ. 

ചെന്നൈ: സഞ്ജു സാംസണ്‍ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നേടിയതിന് പിന്നാലെ സന്തോഷം പങ്കുവച്ച് മുന്‍ ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍. രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജുവിന്റെ സഹതാരം കൂടിയായിരുന്നു അശ്വിന്‍. ശുഭ്മാന്‍ ഗില്ലിനെ ഓപ്പണറായും വൈസ് ക്യാപ്റ്റനായും തെരഞ്ഞെടുത്തതോടെ ടീമില്‍ സഞ്ജുവിന്റെ സ്ഥാനം ചോദ്യം ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ലോകകപ്പിനുള്ള ടീം പ്രഖ്യാപിച്ചപ്പോള്‍ സഞ്ജു അകത്തും ഗില്‍ പുറത്തുമായി. ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവര്‍ക്കെതിരെ ഗില്‍ മോശം പ്രകടനം പുറത്തെടുത്തപ്പോഴാണ് പുറത്തേക്കുള്ള വഴി തെളിഞ്ഞത്.

ഇന്ത്യ കിരീടം നിലനിര്‍ത്താന്‍ സാധ്യതയുണ്ടെന്നാണ് അശ്വിന്‍ എക്‌സില്‍ കുറിച്ചിട്ടത്. ''ടൈറ്റില്‍ ഡിഫന്‍സ് ലോഡിംഗ്. മികച്ച സ്‌ക്വാഡാണ് ഇന്ത്യയുടേത്. റിങ്കു സിംഗ് തിരിച്ചുവന്നതില്‍ ഒരുപരാട് സന്തോഷം. എന്റെ തമ്പി, സഞ്ജുവിന്റെ കാര്യത്തിലും ഒരുപാട് സന്തോഷം. അദ്ദേഹം അഭിഷേക് ശര്‍മയ്‌ക്കൊപ്പം ശരിയായ ഓപ്ഷനാണ്. അടിപൊളി ചേട്ടാ!'' അശ്വിന്‍ കുറിച്ചിട്ടു.

2024 ടി20 ലോകകപ്പിന് ശേഷം രോഹിത് ശര്‍മ വിരമിച്ചപ്പോള്‍ സഞ്ജു ടീമിന്റെ ഓപ്പണറായി കളിച്ചുതുടങ്ങി. മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ടി20 ഓപ്പണെന്ന സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. 18 മത്സരങ്ങളില്‍ നിന്ന് 32.88 ശരാശരിയില്‍ 559 റണ്‍സ് നേടിയ അദ്ദേഹം, മൂന്ന് സെഞ്ച്വറിയും ഒരു അര്‍ദ്ധ സെഞ്ച്വറിയും നേടി. 178 സ്‌ട്രൈക്ക് റേറ്റും സഞ്ജുവിനുണ്ടായിരുന്നു. ഇതൊക്കെയാണെങ്കിലും, ശുഭ്മാന്‍ ഗില്‍ തിരിച്ചുവന്നപ്പോള്‍ സഞ്ജുവിന് സ്ഥിരമായി ഒരു സ്ഥാനം ഉണ്ടായിരുന്നില്ല. ഗില്‍ ആവട്ടെ ടീമിന്റെ വൈസ് ക്യാപ്റ്റനുമായി.

സഞ്ജുവിന് സ്ഥിരയാര്‍ന്ന പ്രകടനം നടത്താന്‍ കഴിയാതെ വന്നതോടെ ടീമില്‍ നിന്ന് തന്നെ ഒഴിവാക്കപ്പെട്ടു. പകരം ജിതേഷ് ശര്‍മ വിക്കറ്റ് കീപ്പറായി. എന്നാല്‍ അഹമ്മദാബാദില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ അഞ്ചാം ടി20യില്‍ ലഭിച്ച ഒരു അവസരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സഞ്ജുവിനെ വിശ്വാസിക്കാന്‍ ഇന്ത്യന്‍ സെലക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. ഓപ്പണിംഗ് സ്ഥാനത്ത് തന്നെ സഞ്ജു കളിക്കാനാണ് സാധ്യത. എന്നാല്‍ ഇത്തവണ അദ്ദേഹത്തിന് തൊട്ടുപിന്നില്‍ ഒരു ശക്തമായ എതിരാളിയുണ്ട്, ഇഷാന്‍ കിഷന്‍. 2025 ലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ മികച്ച പ്രകടനത്തിന് ശേഷമാണ് ഇഷാന്‍ കിഷന്‍ ടീമിലേക്ക് തിരിച്ചെത്തിയത്.

YouTube video player