
റാവൽപിണ്ടി: 800 ദിവസങ്ങൾക്കും 84 ഇന്നിങ്സിനും ശേഷം സെഞ്ച്വറിയടിച്ച് വരവറിയിച്ച് പാക് ബാറ്റർ ബാബർ അസം. മത്സരത്തിൽ ശ്രീലങ്കയെ പാകിസ്ഥാൻ എട്ട് വിക്കറ്റിന് തോൽപ്പിച്ചു. ഇതോടെ ഏകദിന പരമ്പരയിൽ 2-0ന് മുന്നിലെത്തി. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 50 ഓവറിൽ എട്ട് വിക്കറ്റിന് 288 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 10 പന്ത് ബാക്കി നിൽക്കെ വെറും 2 വിക്കറ്റ് നഷ്ടത്തിൽ പാകിസ്ഥാൻ ജയത്തിലെത്തി. 119 പന്തിൽ 8 ഫോറുകളുടെ സഹായത്തോടെ 102 റൺസെടുത്ത് പുറത്താകാതെ നിന്ന ബാബർ അസം, 93 പന്തിൽ 78 റൺസെടുത്ത ഫഖർ സമാൻ, 54 പന്തിൽ പുറത്താകാതെ 51 റൺസെടുത്ത മുഹമ്മദ് റിസ്വാൻ, 33 റൺസെടുത്ത സയീദ് അയൂബ് എന്നിവർ തിളങ്ങി. ശ്രീലങ്കക്കുവേണ്ടി ജനിത് ലിയനാഗെ (54), കാമിന്ദു മെൻഡിസ് (44), സദീര സമരവിക്രമ(42), വാനിന്ദു ഹസരങ്കെ (37) എന്നിവർ തിളങ്ങി. പാക് ബൗളിങ് നിരയിൽ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ഹാരിസ് റൗഫ്, അബ്രാർ അഹമ്മദ് എന്നിവർ തിളങ്ങി.
83 ഇന്നിംഗ്സുകള്‍ക്ക് മുമ്പാണ് ബാബര്‍ ബാബര്‍ അവസാനമായി മൂന്നക്ക സ്‌കോര്‍ നേടിയത്. 2023 ഏഷ്യാ കപ്പില്‍ നേപ്പാളിനെതിരെ നേടിയ സെഞ്ച്വറിക്ക് ശേഷം ഫോം നഷ്ടപ്പെട്ടു. ഇതോടെ, അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറിയില്ലാതെ ഏറ്റവും കൂടുതല്‍ ഇന്നിംഗ്സുകള്‍ കളിച്ച വിരാട് കോലിയുടെ റെക്കോര്‍ഡിന് ഒപ്പമെത്തിയിരുന്നു. ഏഷ്യന്‍ ബാറ്റ്സ്മാന്‍മാരില്‍, 87 ഇന്നിംഗ്സുകള്‍ സെഞ്ചുറിയില്ലാതെ കളിച്ച മുന്‍ ശ്രീലങ്കന്‍ താരം സനത് ജയസൂര്യയാണ് പട്ടികയില്‍ ഒന്നാമത്.