
സിഡ്നി: ഓസ്‌ട്രേലിയക്കെതിരെ അവസാന ടെസ്റ്റിനുള്ള പാകിസ്ഥാന്‍ ടീമില്‍ രണ്ട് മാറ്റം. സ്റ്റാര്‍ പേസര്‍ ഷഹീന്‍ അഫ്രീദി, ഓപ്പണര്‍ ഇമാം ഉള്‍ ഹഖ് എന്നിവരെ ഒഴിവാക്കി. നാളെ സിഡ്‌നിയിലാണ് ടെസ്റ്റ്. അരങ്ങേറ്റക്കാരന്‍ സയിം അയൂബ്, ഇമാമിന് പകരം ടീമിലെത്തും. അഫ്രീദിക്ക് പകരം ഓഫ് സ്പിന്നര്‍ സാജിദ് ഖാനെ ടീമിലെത്തിച്ചു. വിശ്രമം ആവശ്യമുള്ളതുകൊണ്ടാണ് അഫ്രീദിയെ മാറ്റിനിര്‍ത്തിയതെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. ഇമാമിന് രണ്ട് ടെസ്റ്റിലും ഫോമിലാവാന്‍ സാധിച്ചിരുന്നില്ല. രണ്ടാം ടെസ്റ്റ് കളിച്ച ടീമില്‍ നിന്ന് മാറ്റമൊന്നും വരുത്താതെയാണ് ഓസീസ് ഇറങ്ങുന്നത്.
ഓസ്‌ട്രേലിയ: ഡേവിഡ് വാര്‍ണര്‍, ഉസ്മാന്‍ ഖവാജ, മര്‍നസ് ലബുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, അലക്‌സ് ക്യാരി, മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, നതാന്‍ ലിയോണ്‍, ജോഷ് ഹേസല്‍വുഡ്.
പാകിസ്ഥാന്‍: അബ്ദുള്ള ഷെഫീഖ്, സെയിം അയൂബ്, ഷാന്‍ മസൂദ്, ബാബര്‍ അസം, സൗദ് ഷക്കീല്‍, മുഹമ്മദ് റിസ്‌വാന്‍, അഗ സല്‍മാന്‍, സാജിദ് ഖാന്‍, ആമിര്‍ ജമാല്‍, ഹസന്‍ അലി, മിര്‍ ഹംസ.
പരമ്പരയില്‍ 2-0ത്തിനു പിന്നില്‍ നില്‍ക്കുന്ന പാകിസ്ഥാന്‍ വൈറ്റ് വാഷ് ഒഴിവാക്കാനുള്ള തീവ്ര ശ്രമത്തിലാണ്. ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ അവസാന ടെസ്റ്റ് പോരാട്ടമാണ് നാളത്തേത്. ഏകദിനത്തില്‍ നിന്നും അദ്ദേഹം വിരമിക്കാന്‍ തീരുമാനിച്ചിരിന്നു. ഇനി ട്വന്റി 20യില്‍ മാത്രമായിരിക്കും 37 കാരനായ വാര്‍ണര്‍ കളിക്കുക. 161 ഏകദിനങ്ങളില്‍ നിന്ന് 22 സെഞ്ച്വറിയും 33 അര്‍ധസെഞ്ച്വറിയും ഉള്‍പ്പടെ 6932 റണ്‍സാണ് വാര്‍ണറുടെ സമ്പാദ്യം.
179 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഓസ്ട്രേലിയയുടെ 2015, 2021 ഏകദിന ലോകകപ്പ് നേട്ടങ്ങളിലും നിര്‍ണായക പങ്കാളിയായിരുന്നു ഡേവിഡ് വാര്‍ണര്‍. നേരത്തെ ജനുവരിയില്‍ നടക്കുന്ന പാകിസ്ഥാന്‍ പരമ്പരയ്ക്ക് പിന്നാലെ ടെസ്റ്റില്‍ നിന്ന് വിരമിക്കുന്നുവെന്ന് വാര്‍ണര്‍ പ്രഖ്യാപിച്ചിരുന്നു. 37കാരനായ വാര്‍ണര്‍ക്ക് 109 ടെസ്റ്റുകളിലെ 199 ഇന്നിംഗ്‌സുകളില്‍ 25 സെഞ്ചുറിയും മൂന്ന് ഇരട്ട സെഞ്ചുറിയും 36 ഫിഫ്റ്റികളും സഹിതം 44.43 ശരാശരിയില്‍ 8487 റണ്‍സാണുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!