വനിതാ പ്രീമിയര്‍ ലീഗ് ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഏറ്റുമുട്ടുന്നു. 

മുംബൈ: വനിതാ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരെ ഇന്നറിയാം. ഡല്‍ഹി ക്യാപിറ്റല്‍സ് രാത്രി ഏഴരയ്ക്ക് മുന്‍ ചാമ്പ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും. എല്ലാ സീസണിലും ഫൈനലില്‍ എത്തിയ ഡല്‍ഹി ആദ്യകിരീടം ലക്ഷ്യമിടുമ്പോള്‍ രണ്ടാം കിരീടം ലക്ഷ്യമിട്ടാണ് ആര്‍ സി ബി ഇറങ്ങുന്നത്. പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായി ആര്‍സിബി ഫൈനലിന് ഇറങ്ങുമ്പോള്‍, എലിമിനേറ്ററില്‍ ഗുജറാത്തിനെ തോല്‍പിച്ചാണ് ഡല്‍ഹി കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ഡല്‍ഹിയെ ജമീമ റോഡ്രിഗസും ആര്‍സിബിയെ സ്മൃതി മന്ദാനയുമാണ് നയിക്കുന്നത്. ആര്‍സിബിയോട് ഉള്‍പ്പടെ കഴിഞ്ഞ മൂന്ന് ഫൈനലുകളിലെ തോല്‍വിക്ക് പകരം വീട്ടുമോ ജമിമയുടെ ഡല്‍ഹി. കാത്തിരിക്കാം.

പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തിയ ആര്‍സിബി നേരിട്ട് ഫൈനലിന് യോഗ്യത നേടുകയായിരുന്നു. എന്നാല്‍ ഡല്‍ഹി എലിമിനേറ്ററില്‍ ഏഴ് വിക്കറ്റിന് ഗുജറാത്ത് ജയന്റ്സിനെ തോല്‍പിച്ചു. ഗുജറാത്തിന്റെ 168 റണ്‍സ് ഡല്‍ഹി 26 പന്ത് ശേഷിക്കേ മറികടന്നു. ലീഗ് ഘട്ടത്തില്‍ ഏറ്റുമുട്ടിയ തണ്ടുതവണയും നേരിട്ട തോല്‍വിക്ക് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മധുരപ്രതികാരം. ആധികാരിക ജയത്തോടെ ഗുജറാത്ത് ജയന്റസിനെ എലിമിനേറ്റ് ചെയ്ത ഡല്‍ഹിക്ക് തുടര്‍ച്ചയായ നാലാം ഫൈനല്‍. ഒന്നാം വിക്കറ്റില്‍ ലിസേലെ ലീയും ഷഫാലി വര്‍മ്മയും 89 റണ്‍സെടുത്തപ്പോള്‍ തന്നെ ഡല്‍ഹി സുരക്ഷിതരായി.

ലീ 24 പന്തില്‍ 43. ഷെഫാലി 21 പന്തില്‍ 31. ക്യാപ്റ്റന്റെ ഇന്നിംഗ്സുമായി ജമിമ റോഡ്രിഗസ്. 23 പന്തില്‍ 41. ലോറ വോള്‍വാര്‍ട്ടിന്റെ അപരാജിത 41 റണ്‍സുകൂടിയായപ്പോള്‍ ഗുജറാത്ത് തലകുനിച്ചു. ഗുജറാത്തിനെ 168ല്‍ എറിഞ്ഞൊതുക്കിയ ബൗളിംഗ് കരുത്തുംനിര്‍ണായകമായി. ചിനേലെ ഹെന്റിക്ക് മൂന്നും നന്ദനി ശര്‍മ്മയ്ക്ക് രണ്ടും വിക്കറ്റ്. 62 റണ്‍സടുത്ത ബേത്ത് മൂണിയാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍.

YouTube video player