പാക് പേസര്‍മാര്‍ ലങ്കയെ എറിഞ്ഞിട്ടു; ഏഷ്യാ കപ്പ് നിര്‍ണായക മത്സരത്തില്‍ 134 റണ്‍സ് വിജയലക്ഷ്യം

Published : Sep 23, 2025, 10:02 PM IST
Pakistan need 134 runs to win against Sri Lanka

Synopsis

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ നിര്‍ണായക മത്സരത്തില്‍ പാകിസ്ഥാന്‍ ബൗളര്‍മാര്‍ ശ്രീലങ്കയെ എറിഞ്ഞിട്ടു. ഷഹീന്‍ അഫ്രീദിയുടെ മൂന്ന് വിക്കറ്റ് പ്രകടനത്തിന്റെ മികവില്‍ ലങ്കയെ 133 റണ്‍സിന് ഒതുക്കി. 

അബുദാബി: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയ്‌ക്കെതിരായ നിര്‍ണായക മത്സരത്തില്‍ പാകിസ്ഥാന് 134 റണ്‍സ് വിജയലക്ഷ്യം. അബുദാബി, ഷെയ്ഖ് സയിദ് സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ശ്രീലങ്കയെ മൂന്ന് വിക്കറ്റ് നേടിയ ഷഹീന്‍ അഫ്രീദി, രണ്ട് പേരെ വീതം പുറത്താക്കിയ ഹുസൈന്‍ താലാത്, ഹാരിസ് റൗഫ് എന്നിവരാണ് എറിഞ്ഞിട്ടത്. 44 പന്തില്‍ 50 റണ്‍സെടുത്ത കാമിന്ദു മെന്‍ഡിസാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. ഇന്ത്യക്കെതിരെ കളിച്ച ടീമില്‍ മാറ്റം വരുത്താതെയാണ് പാകിസ്ഥാന്‍ ഇറങ്ങിയത്. ശ്രീലങ്ക രണ്ട് മാറ്റം വരുത്തി. ചാമിക കരുണാരത്‌നെ, മഹീഷ് തീക്ഷണ എന്നിവര്‍ ടീമിലെത്തി. ഈ മത്സരത്തില്‍ പരാജയപ്പെടുന്നവര്‍ ഏറെക്കുറെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവും.

രണ്ടാം പന്തില്‍ തന്നെ ശ്രീലങ്കയ്ക്ക് ആദ്യ പ്രഹരമേറ്റു. കുശാല്‍ മെന്‍ഡിസ് (0) ഗോള്‍ഡന്‍ ഡക്ക്. മിഡ് വിക്കറ്റില്‍ ഹുസൈന്‍ താലാതിന് ക്യാച്ച് നല്‍കി മടങ്ങി. തന്റെ രണ്ടാം ഓവറില്‍ നിസ്സങ്കയേയും അഫ്രീദി തിരിച്ചയച്ചു. അഫ്രീദിക്കെതിരെ വലിയ ഷോട്ടിന് ശ്രമിച്ച നിസ്സങ്കയ്ക്ക് പിഴച്ചു. വിക്കറ്റ് കീപ്പര്‍ മുഹമ്മദ് ഹാരിസിന് ക്യാച്ച്. കുശാല്‍ പെരേര (15), ചരിത് അസലങ്ക (20), ദസുന്‍ ഷനക (0) എന്നിവര്‍ക്കും പാക് ആക്രമണത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ഇതോടെ അഞ്ചിന് 58 എന്ന നിലയിലായി ലങ്ക. പിന്നാലെ വാനിന്ദു ഹസരങ്കയെ (15) അബ്രാര്‍ അഹമ്മദ് ബൗള്‍ഡാക്കി. ഇതോടെ ആറിന് 80.

പിന്നീട് ചാമിക കരുണാരത്‌നെ (21 പന്തില്‍ പുറത്താവാതെ 17) - മെന്‍ഡിസ് സഖ്യം 43 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ 19-ാം ഓവറില്‍ മെന്‍ഡിസ് മടങ്ങി. അവസാന ഓവറില്‍ എട്ട് റണ്‍സെടുക്കാന്‍ മാത്രമാണ് ലങ്കയ്ക്ക് സാധിച്ചത്. മഹീഷ് തീക്ഷണ (0) പുറത്താവാതെ നിന്നു. ദുഷ്മന്ത ചമീര (1)യാണ് പുറത്തായ മറ്റൊരു താരം. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ശ്രീലങ്ക: പതും നിസ്സാങ്ക, കുസല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍), കുസല്‍ പെരേര, ചരിത് അസലങ്ക (ക്യാപ്റ്റന്‍), ദസുന്‍ ഷനക, കമിന്ദു മെന്‍ഡിസ്, ചാമിക കരുണരത്നെ, വനിന്ദു ഹസരംഗ, മഹീഷ് തീക്ഷണ, ദുഷ്മന്ത ചമീര, നുവാന്‍ തുഷാര.

പാകിസ്ഥാന്‍: സയിം അയൂബ്, സാഹിബ്‌സാദ ഫര്‍ഹാന്‍, ഫഖര്‍ സമാന്‍, സല്‍മാന്‍ ആഘ (ക്യാപ്റ്റന്‍), ഹുസൈന്‍ തലാത്, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് നവാസ്, ഫഹീം അഷ്‌റഫ്, ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ്, അബ്രാര്‍ അഹമ്മദ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഗംഭീർ കാണുന്നുണ്ടോ ഈ 'റൺ വേട്ട'?, രഞ്ജി ട്രോഫിയില്‍ വീണ്ടും വെടിക്കെട്ട് സെഞ്ചുറിയുമായി സർഫറാസ് ഖാൻ
പ്രകോപനവുമായി വീണ്ടും പാകിസ്ഥാൻ; ഹസ്തദാന വിവാദത്തെ പരിഹസിച്ച് പ്രമോ വീഡിയോ പുറത്ത്