
കറാച്ചി: ഏഷ്യന്‍ ഗെയിംസിനുള്ള പാക്കിസ്ഥാന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ നിന്ന് മുന്‍ ക്യാപ്റ്റന്‍ ബിസ്മ മറൂഫ് പിന്‍മാറി. ഏഷ്യന്‍ ഗെയിംസിനെത്തുന്ന കായിക താരങ്ങള്‍ കുട്ടികളെ കൂടെ കൊണ്ടുവരരുതെന്ന നിര്‍ദേശത്തെത്തുടര്‍ന്നാണ് ബിസ്മ മറൂഫ് പിന്‍മാറിയത്. ഏഷ്യന്‍ ഗെയിംസിനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോഴാണ് ബിസ്മ മറൂഫിന്‍റെ പിന്‍മാറ്റത്തിനുളള കാരണം സെലക്ടര്‍മാര്‍ വ്യക്തമാക്കിയത്. കഴിഞ്ഞ രണ്ട് തവണ ഗ്വാങ്ഷുവിലും ഇഞ്ചിയോണിലും പാക്കിസ്ഥാന്‍ വനിതാ ക്രിക്കറ്റ് ടീം സ്വര്‍ണം നേടിയിരുന്നു. ഇത്തവണ ഹാട്രിക് സ്വര്‍ണം ലക്ഷ്യമിട്ടാണ് പാക്കിസ്ഥാന്‍ ടീം വരുന്നത്.
സെപ്റ്റംബര്‍ 19 മുതല്‍ ഒക്ടോബര്‍ എട്ടുവരെ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ 19 മുതല്‍ 26വരെയാണ് വനിതാ ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കുക. ഐസിസി ടി20 റാങ്കിംഗ് പ്രകാരം ക്വാര്‍ട്ടര്‍ ഫൈനല്‍ മുതല്‍ പാക്കിസ്ഥാന് മത്സരിച്ചാല്‍ മതിയാകും. 22നും 24നുമാണ് ക്വാര്‍ട്ടര്‍ പോരാട്ടം. 26ന് സ്വര്‍ണമെഡല്‍ മത്സരവും വെങ്കല മെഡല്‍ മത്സരവും നടക്കും.
നേരത്തെ 18കാരിയായ പാക്കിസ്ഥാന്‍ യുവതാരം ആയിഷ നസീം വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.പാക്കിസ്ഥാനുവേണ്ടി നാല് ഏകദിനങ്ങളും 30 ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള ആയിഷ നസീം ടി20 ക്രിക്കറ്റില്‍ 369 റണ്‍സും ഏകദിന ക്രിക്കറ്റില്‍ 33 റണ്‍സും നേടിയിട്ടുണ്ട്.
ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമും ഇത്തവണ മത്സരിക്കുന്നുണ്ട്. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ മോശം പെരുമാറ്റത്തിന് നാല് ഡിമെറിറ്റ് പോയിന്‍റ് ശിക്ഷയായി ലഭിച്ചതിനാല്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന് കളിക്കാനാകുമോ എന്ന കാര്യം ഉറപ്പില്ല.
2023 ലെ ഏഷ്യൻ ഗെയിംസിനുള്ള പാകിസ്ഥാൻ ടീം: നിദ ദാർ (ക്യാപ്റ്റന്‍), ആലിയ റിയാസ്, അനൂഷ നസീർ, ഡയാന ബെയ്ഗ്, ഫാത്തിമ സന, മുനീബ അലി, നജിഹ അൽവി, നഷ്‌റ സുന്ദു, നതാലിയ പർവൈസ്, ഒമൈമ സൊഹൈൽ, സദാഫ് ഷമാസ്, ഷവാൽ സുൽഫിക്കർ, യുഎച്ച് സുൽഫിക്കർ, സിദാറോബ്.