അവസാന ഓവറില്‍ ഏഴ് റണ്‍സെടുക്കാന്‍ ബംഗ്ലാദേശിന് സാധിച്ചില്ല; സൂപ്പര്‍ ഓവറില്‍ പാകിസ്ഥാന് റൈസിംഗ് സ്റ്റാര്‍സ് ഏഷ്യാ കപ്പ്

Published : Nov 24, 2025, 09:24 AM IST
Pakistan A

Synopsis

റൈസിംഗ് സ്റ്റാര്‍സ് ഏഷ്യാ കപ്പ് ഫൈനലില്‍ ബംഗ്ലാദേശ് എയെ സൂപ്പര്‍ ഓവറില്‍ പരാജയപ്പെടുത്തി പാകിസ്ഥാന്‍ എ കിരീടം ചൂടി. നിശ്ചിത ഓവറില്‍ ഇരു ടീമുകളും 125 റണ്‍സ് നേടിയതോടെയാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്. 

ദോഹ: റൈസിംഗ് സ്റ്റാര്‍സ് ഏഷ്യാ കപ്പ് പാകിസ്ഥാന്‍ എ ടീമിന്. ബംഗ്ലാദേശ് എയെ സൂപ്പര്‍ ഓവറില്‍ മറികടന്നാണ് പാകിസ്ഥാന്‍ കിരീടം നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ 125ന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ റിപ്പോണ്‍ മണ്ഡല്‍, രണ്ട് പേരെ പുറത്താക്കിയ റാകിബുള്‍ ഹസന്‍ എന്നിവരാണ് പാകിസ്ഥാനെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ഇത്രയും തന്നെ റണ്‍സെടുക്കാനാണ് സാധിച്ചത്. പാകിസ്ഥാന് വേണ്ടി സുഫിയാന്‍ മുഖീം മൂന്ന് വിക്കറ്റ് വീഴ്ത്തി. തുടര്‍ന്ന് സൂപ്പര്‍ ഓവറില്‍ ബംഗ്ലാദേശ് ആറ് റണ്‍സ് നേടി. നാലാം പന്തില്‍ പാകിസ്ഥാന്‍ ലക്ഷ്യം മറികടന്നു. മൂന്നാം തവണയാണ് പാകിസ്ഥാന്‍ കിരീടം നേടുന്നത്.

പാകിസ്ഥാനെതിരെ വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് ഒരു ഘട്ടത്തില്‍ തോല്‍വി ഉറപ്പിച്ചിരുന്നു. 18 ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ ഒമ്പതിന് 99 എന്ന നിലയിലായിരുന്നു ബംഗ്ലാദേശ്. പിന്നീട് അവസാന 12 പന്തുകളില്‍ വേണ്ടിയിരുന്നത് 27 റണ്‍സ്. എന്നാല്‍ 19-ാം ഓവറില്‍ പാക് താരം ഷാഹിദ് അസീസിനെതിരെ 20 റണ്‍സാണ് മണ്ഡല്‍ - അബ്ദുള്‍ ഗഫാര്‍ സഖ്യം നേടിയത്. ആ ഓവറില്‍ മൂന്ന് സിക്‌സുകളും ഉണ്ടായിരുന്നു. പിന്നീട് അവസാന ആറ് പന്തുകളില്‍ വേണ്ടത് ഏഴ് റണ്‍സ്. ആദ്യ മൂന്ന് പന്തില്‍ തന്നെ നാല് റണ്‍സ്. അവസാന മൂന്ന് പന്തില്‍ ജയിക്കാന്‍ വേണ്ടത് മൂന്ന് റണ്‍സ് മാത്രം. നാലാം പന്തില്‍ റണ്‍സ് നേടാന്‍ മണ്ഡലിന് സാധിച്ചില്ല. അഞ്ചാം പന്തില്‍ ഒരു റണ്‍. അവസാന പന്തില്‍ ജയിക്കാന്‍ രണ്ട് റണ്‍സ്. എന്നാല്‍ അഹമ്മദ് ഡാനിയലിന്റെ പന്തില്‍ ഒരു റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. ഇതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീളുകായിരുന്നു.

സൂപ്പര്‍ ഓവറില്‍ ആദ്യ മൂന്ന് പന്തിനിടെ തന്നെ രണ്ട് ബംഗ്ലാദേശ് താരങ്ങളും പുറത്തായി. എക്‌സ്ട്രായായി ലഭിച്ച അഞ്ച് റണ്‍സാണ് ബംഗ്ലാദേശിന്റെ സ്‌കോര്‍ ഏഴാക്കി ഉയര്‍ത്തിയത്. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന് അനായാസ ജയം. നേരത്തെ മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശിന് വേണ്ടി ഹബീബുര്‍ റഹ്മാന്‍ (26), റാക്കിബുള്‍ ഹസന്‍ (24), എസ്എം മെഹറൂബ് (19), ഗഫാര്‍ (16), മണ്ഡല്‍ (11) എന്നിവര്‍ മാത്രമാണ് രണ്ടക്കം കണ്ടത്. പാകിസ്ഥാന് വേണ്ടി സുഫിയാനെ കൂടാതെ അറാഫത്ത്, അഹമ്മദ് ഡാനിയേല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ, പാകിസ്ഥാന് വേണ്ടി സാദ് മസൂദ് (38), അറാഫത്ത് മിന്‍ഹാസ് (25), മാസ് സദാഖത് (23) എന്നിവര്‍ മാത്രമാണ് തിളങ്ങിയത്. മറ്റാര്‍ക്കും രണ്ടക്കം കാണാന്‍ പോലും സാധിച്ചിരുന്നില്ല. അഹമ്മദ് ഡാനിയേലാണ് മത്സരത്തിലെ താരം. പരമ്പരയിലെ താരമായി മാസ് സദാഖത് തെരഞ്ഞെടുക്കപ്പെട്ടു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

വിജയ് മര്‍ച്ചന്റ് ട്രോഫി: കേരളം-ഝാര്‍ഖണ്ഡ് മത്സരം സമനിലയില്‍
അവസാന പന്തില്‍ ഏദന്റെ വക സിക്‌സ്! രാജസ്ഥാന്റെ 344 റണ്‍സ് വിജയലക്ഷ്യം മറികടന്ന് കേരളം