
പല്ലെക്കലെ: നിര്‍ണായക സൂപ്പര്‍ 8 പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെതിരെ രണ്ട് വിക്കറ്റ് തോൽവി ഏറ്റുവാങ്ങിയതോടെ പാകിസ്ഥാന്‍ ടി20 ലോകകപ്പ് സെമി കാണാതെ പുറത്തായോ എന്നാണ് ആരാധകര്‍ക്കിടയിലെ പ്രധാന ചര്‍ച്ചാ വിഷയം. ഇന്നലെ ശ്രീലങ്കയിലെ പല്ലെക്കലെയിലെ സ്പിന്‍ പിച്ചില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് 164 റണ്‍സെന്ന ഭേദപ്പെട്ട സ്കോറുയര്‍ത്തിയിട്ടും ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി ബ്രൂക്കിന്‍റെ ഒറ്റയാന്‍ പ്രകടനത്തിന് മുമ്പിലായിരുന്നു പാകിസ്ഥാന്‍ അടിയറവ് പറഞ്ഞത്. 51 പന്തില്‍ സെഞ്ചുറി അടിച്ച ബ്രൂക്കാണ് സ്പിന്‍ പിച്ചില്‍ ഇംഗ്ലണ്ടിനെ ജയത്തിലേക്ക് നയിച്ചത്.
ജയത്തോടെ ഇംഗ്ലണ്ട് ഗ്രൂപ്പ് വൈയിൽ നിന്ന് സെമിയിലെത്തുന്ന ആദ്യ ടീമായപ്പോള്‍ തോല്‍വിയോടെ പാകിസ്ഥാന്‍റെ സെമി സാധ്യതകള്‍ക്ക് കനത്ത തിരിച്ചടിയേറ്റു. സെമിയിലെത്താന്‍ പാകിസ്ഥാന് ഇനി നേരിയ സാധ്യത മാത്രമാണ് അവശേഷിക്കുന്നത്. അവസാന മത്സരത്തില്‍ ശ്രീലങ്കയെ തോല്‍പിക്കുന്നതിനൊപ്പം എതിരാളികളുടെ മത്സരഫലം കൂടി അനുകൂലമായാലെ പാകിസ്ഥാന് സെമിയിലെത്താനാവു.
പാകിസ്ഥാൻ സെമിയിലെത്തണമെങ്കില്‍ ന്യൂസിലൻഡ്, ഇംഗ്ലണ്ടിനും ശ്രീലങ്കക്കുമെതിരായ രണ്ട് മത്സരങ്ങളിലും തോൽക്കണം.ഇതിന് പുറമെ ശനിയാഴ്ച നടക്കുന്ന അവസാന സൂപ്പര്‍ 8 മത്സരത്തിൽ ശ്രീലങ്കയെ തോൽപ്പിക്കുകയും ചെയ്താല്‍ ഗ്രൂപ്പില്‍ നിന്ന് രണ്ടാം സ്ഥാനതക്കാരായി പാകിസ്ഥാന് സെമിയിലെത്താം. ന്യൂസിലൻഡ് രണ്ട് മത്സരങ്ങളിൽ ഒന്നിൽ ജയിക്കുകയും ഒന്നില്‍ തോല്‍ക്കുകയും പാകിസ്ഥാന്‍ അവസാന മത്സരത്തില്‍ ശ്രീലങ്കയെ തോല്‍പിക്കുകയും ചെയ്താല്‍ പാകിസ്ഥാനും ന്യൂസിലന്‍ഡിനും 3 പോയന്‍റ് വീതമാവും. നെറ്റ് റണ്‍റേറ്റാവും ഇതോടെ സെമിയിലെത്തുന്ന രണ്ടാമത്തെ ടീമിനെ നിശ്ചയിക്കുക. ശ്രീലങ്കയെ വലിയ മാർജിനിൽ തോൽപ്പിച്ചാല്‍ മാത്രമെ പാകിസ്ഥാന് നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്താനാവു.
അതേസമയം, അടുത്ത രണ്ട് മത്സരങ്ങളും ന്യൂസിലന്‍ഡ് ജയിച്ചാൽ ശ്രീലങ്കക്കെതിരായ അവസാന മത്സരം ജയിച്ചാലും പാകിസ്ഥാന്‍ സെമി കാണാതെ പുറത്താവും. ന്യൂസിലന്‍ഡും ഇംഗ്ലണ്ടും സെമിയിലെത്തും. ന്യൂസിലന്‍ഡിനെയും പാകിസ്ഥാനെയും തോല്‍പിച്ചാല്‍ ശ്രീലങ്കയാവും സെമിയിലെത്തുന്ന രണ്ടാമത്തെ ടീം. ഇതോടെ ന്യൂസിലന്‍ഡും പാകിസ്ഥാനും പുറത്താവും. ഇന്ന് നടക്കുന്ന ന്യൂസിലൻഡ്-ശ്രീലങ്ക മത്സരമാകും പാകിസ്ഥാന്‍റെ സെമി സാധ്യതകള്‍ നിലനിര്‍ത്തുന്നതില്‍ നിര്‍ണായകമാകുക എന്ന് ചുരുക്കം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!