1954-ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച സോബേഴ്‌സ്, വെസ്റ്റ് ഇൻഡീസിനായി 93 ടെസ്റ്റ് മത്സരങ്ങൾ കളിച്ചു.

ലണ്ടൻ: വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് (89) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു മരണം. ബാർബഡോസിലെ വീട്ടിലായിരുന്നു അന്ത്യം. മകൻ ഡാനിയേൽ സോബേഴ്‌സ് ആണ് മരണവിവരം സ്ഥിരീകരിച്ചത്. സോബേഴ്സിന്റെ മരണത്തോടെ ക്രിക്കറ്റിലെ സുവർണ്ണ യുഗത്തിനാണ് അവസാനമാകുന്നത്. ലോകം കണ്ട മികച്ച ഓൾ റൗണ്ടർമാരിൽ ഒരാളായിരുന്നു അ​ദ്ദേഹം.

1954-ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച സോബേഴ്‌സ്, വെസ്റ്റ് ഇൻഡീസിനായി 93 ടെസ്റ്റ് മത്സരങ്ങൾ കളിച്ചു. ഇടംകൈയ്യൻ ബാറ്ററായിരുന്ന സോബേഴ്സ് ടെസ്റ്റിൽ 8032 റൺസും 235 വിക്കറ്റുകളും സ്വന്തമാക്കി. 1958-ൽ പാകിസ്ഥാനെതിരെ പുറത്താകാതെ നേടിയ 365 റൺസ് ദീർഘകാലം ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറായിരുന്നു. ഈ സ്കോർ പിന്നീട് ബ്രയാൻ ലാറ തകർത്തു.

ബാറ്റിംഗിലും ബൗളിംഗിലും ഫീൽഡിംഗിലും ഒരേപോലെ തിളങ്ങിയ സോബേഴ്‌സ്,ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ചരിത്രത്തിൽ ആദ്യമായി ഒരോവറിലെ ആറ് പന്തുകളും സിക്സർ പറത്തിയ താരമെന്ന റെക്കോർഡിനും ഉടമയാണ്. 1975-ൽ ക്രിക്കറ്റിന് നൽകിയ സംഭാവനകൾ പരിഗണിച്ച് ബ്രിട്ടനിലെ രാജ്ഞി അദ്ദേഹത്തിന് 'നൈറ്റ്ഹുഡ്' (സർ പദവി) നൽകി. സോബേഴ്സിന്റെ വിയോഗത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലും പ്രമുഖ ക്രിക്കറ്റ് താരങ്ങളും അനുശോചനം രേഖപ്പെടുത്തി.