
ഇസ്ലാമാബാദ്: പാകിസ്ഥാന്‍ ക്രിക്കറ്റ് ആരാധകര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും യാത്ര വിസ അനുവദിക്കുന്നതിലുള്ള കാലതാമസത്തില്‍ പിസിബി ചെയര്‍മാന്‍ സാക അഷ്‌റഫ് ആശങ്ക അറിയിച്ചു. ടൂര്‍ണമെന്റ് ആരംഭിച്ചതിന് ശേഷം പിസിബി നടത്തുന്ന ആദ്യ പരസ്യ പ്രസ്താവനയാണിത്. വിസ അനുവദിക്കുന്ന കാര്യത്തില്‍ പാകിസ്ഥാന്‍ ആരാധകര്‍ക്കും അസ്വസ്ഥതയുണ്ട്. ഈ പ്രശ്‌നത്തെക്കുറിച്ച് ബോര്‍ഡ് ഐസിസിക്ക് കത്തെഴുതിയിട്ടുണ്ട്.
ശനിയാഴ്ച്ചയാണ് ഇന്ത്യ - പാകിസ്ഥാന്‍ മത്സരം. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് മത്സരം. ഏറ്റവും കൂടുതല്‍ കാണികള്‍ പ്രതീക്ഷിക്കപ്പെടുന്ന മത്സരം കൂടിയാണിത്. എന്നാല്‍ ഇത്രയും കാലം നടന്നത് പോലെയല്ല. സ്റ്റാന്‍ഡുകളിലും പ്രസ് ബോക്‌സിലും ഏതാണ്ട് പാകിസ്ഥാന്‍ സാന്നിധ്യമുണ്ടാവില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. പാക്കിസ്ഥാനില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരും ആരാധകരും ഇപ്പോഴും വിസ ലഭിച്ചിട്ടില്ല. ഇങ്ങനെയൊരു അനിശ്ചിതത്വം നേരിടുന്നതില്‍ പിസിബി അങ്ങേയറ്റം നിരാശരാണെന്ന് പിസിബി, ഐസിസിക്ക് അയച്ച കുറിപ്പില്‍ പറയുന്നു.
ഇക്കാര്യം ഇന്ത്യയുടെ ആഭ്യന്തര മന്ത്രാലയവുമായി ചര്‍ച്ച ചെയ്യണമെന്ന് പാകിസ്ഥാന്‍ വിദേശകാര്യ സെക്രട്ടറി സൈറസ് സജ്ജാദ് ഖാസിയെ നേരില്‍ കണ്ട് അഷ്‌റഫ് അഭ്യര്‍ത്ഥിച്ചു. ലോകകപ്പ് കവറേജിനായി പാകിസ്ഥാനില്‍ നിന്നുള്ള 60 മാധ്യമ പ്രവര്‍ത്തര്‍ക്കാണ് അനുമതി നല്‍കിയത്. ഇവര്‍ക്ക് വിസ വിസ നല്‍കുന്നതിന് ബിസിസിഐയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഐസിസി വെള്ളിയാഴ്ച അറിയിച്ചിരുന്നു. എന്നാല്‍ പാകിസ്ഥാനില്‍ നിന്നുള്ള എത്ര ആരാധകര്‍ക്ക് ആത്യന്തികമായി അതിര്‍ത്തി കടക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.
പാകിസ്ഥാന് പൗരന്മാര്‍ക്ക് വിസ ഒരു പ്രശ്‌നമാകില്ലെന്ന് ഐസിസിയും ബിസിസിഐയും ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് മുന്‍ പിസിബി ചെയര്‍മാന്‍ എഹ്സാന്‍ മാനി വ്യക്തമാക്കിയിരുന്നു. ടൂര്‍ണമെന്റിനായുള്ള പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ വിസയും അവര്‍ പുറപ്പെടുന്നതിന് ഒരു ദിവസം മുമ്പ് മാത്രമാണ് അനുവദിച്ചിരുന്നത്. ഇതുകാരണം അവര്‍ക്ക് ലോകകപ്പിന് മുമ്പ് ദുബായില്‍ നടക്കേണ്ടിയിരുന്നു പരിശീലന ക്യാംപില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. സെപ്തംബര്‍ 27 മുതല്‍ ടീം ഹൈദരാബാദിലുണ്ട്. ഇന്ത്യയില്‍ വലിയ സ്വീകരണമാണ് പാകിസ്ഥാന് ലഭിച്ചത്.
Powered By
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!