
കറാച്ചി: പാകിസ്ഥാന്‍ ടീമിന്‍റെ ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ പാകിസ്ഥാനുവേണ്ടി ടെസ്റ്റ് പരമ്പരയില്‍ കളിക്കാതെ ഓസ്ട്രേലിയയിലെ ആഭ്യന്തര ടി20 ലീഗായ ബിഗ് ബാഷില്‍ കളിക്കാന്‍ പോയ പേസര്‍ ഹാരിസ് റൗഫുമായുള്ള സെന്‍ട്രല്‍ കോണ്‍ട്രാക്ട് റദ്ദാക്കി പാക് ക്രിക്കറ്റ് ബോര്‍ഡ്. ഓസ്ട്രേലിയക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ നിന്ന് വിശ്രമം വേണമെന്ന് ഹാരിസ് റൗഫ് പാക് ബോര്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ടീം വിട്ട ഹാരിസ് റൗഫ് ബിഗ് ബാഷ് ലീഗില്‍ മെല്‍ബണ്‍ സ്റ്റാര്‍സിനായി കളിക്കുകയും ചെയ്തു. കരാര്‍ റദ്ദാക്കിയതിനൊപ്പം ജൂണ്‍ 30വരെ വിദേശ ലീഗുകളില്‍ കളിക്കുന്നതിനുള്ള എന്‍ ഒ സിയും പിന്‍വലിച്ചിട്ടുണ്ട്. ഇതോട ഈ വര്‍ഷത്തെ ടി20 ലോകകപ്പ് കഴിയുന്നതുവരെ ഹാരിസ് റൗഫിന് വിദേശ ടി20 ലീഗുകളില്‍ കളിക്കാനാവില്ല.
മതിയായ കാരണങ്ങള്‍ ബോധിപ്പിക്കുകയോ മെഡിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയോ ചെയ്യാതെ ഹാരിസ് റൗഫ് ടെസ്റ്റ് പരമ്പരയില്‍ നിന്ന് വിട്ടു നിന്നതിനാലാണ് കരാര്‍ റദ്ദാക്കുന്നതെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ പാകിസ്ഥാന്‍ 0-3ന്‍റെ നാണംകെട്ട തോല്‍വി വഴങ്ങിയിരുന്നു.
അവര്‍ രണ്ടുപേരും ഒരേതൂവല്‍ പക്ഷികള്‍; ഗില്ലിനെതിരെ തുറന്നടിച്ച് മുന്‍ താരം
പാക് ക്രിക്കറ്റ് ബോര്‍ഡ് വിഷയം ചര്‍ച്ച ചെയ്യാനായി സമിതി രൂപീകരിക്കുകയും ഹാരിസ് അടക്കം ബന്ധപ്പെട്ടവരുടെയെല്ലാം വിശദീകരണം കേള്‍ക്കുകയും ചെയ്തശേഷമാണ് സെന്‍ട്രല്‍ കോണ്‍ട്രാക്ട് റദ്ദാക്കാനുള്ള തീരുമാനം എടുത്തത്. 2023 ഡിസംബര്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് കരാര്‍ റദ്ദാക്കിയിരിക്കുന്നത്.
ഒരു കായിക താരമെന്ന നിലയില്‍ പാകിസ്ഥാനുവേണ്ടി കളിക്കുന്നതിനായിരിക്കണം രാജ്യത്തെ കായികതാരങ്ങള്‍ പ്രഥമ പരിഗണന നല്‍കേണ്ടതെന്നും മതിയായ കാരണങ്ങളില്ലാതെ ടെസ്റ്റ് പരമ്പരയില്‍ നിന്ന് വിട്ടു നില്‍ക്കാനുള്ള ഹാരിസിന്‍റെ തീരുമാനം സെന്‍ട്രല്‍ കോണ്‍ട്രാക്ട് റദ്ദാക്കാനുള്ള മതിയായ കാരണമാണെന്നും പാക് ബോര്‍ഡ് വിശദീകരിച്ചു. ഹാസിന്‍റെ അഭാവത്തില്‍ പരിചയസമ്പത്തില്ലാത്ത ഖുറാന്‍ ഷെഹ്സാദ്, മിര്‍ ഹംസ, ആമിര്‍ ജമാല്‍ എന്നിവരാണ് ഷഹീന്‍ അഫ്രീദിക്കൊപ്പം പാകിസ്ഥാനുവേണ്ടി ടെസ്റ്റ് പരമ്പരയില്‍ കളിച്ചത്. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ലാഹോര്‍ ക്യനലാന്‍ഡേഴ്സിനായി കളിക്കാന്‍ തയാറെടുക്കുകയാണ് ഹാരിസ് ഇപ്പോള്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!