ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകന്‍; ഫില്‍ സിമണ്‍സ് പിന്‍മാറി

By Web TeamFirst Published Aug 16, 2019, 5:59 PM IST
Highlights

വിന്‍ഡീസ് പരിശീലകനായിരുന്ന സിമണ്‍സിന് കീഴിലാണ് ടീം 2016ലെ ടി20 ലോകകപ്പ് നേടിയത്. 2017 മുതല്‍ അഫ്ഗാന്‍ അഫ്ഗാനിസ്ഥാന്‍ ടീമിന്റെ പരിശീലകനായിരുന്നു സിമണ്‍സ്.

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനെ കണ്ടെത്താനുള്ള അഭിമുഖത്തില്‍ നിന്ന് വെസ്റ്റ് ഇന്‍ഡീസ് മുന്‍ താരം ഫില്‍ സിമണ്‍സ് പിന്‍മാറി. വ്യക്തിപരമായ കാരണങ്ങളാലാണ് പിന്‍മാറ്റമെന്ന് സിമണ്‍സ് വ്യക്തമാക്കി. ഇന്ന് കപില്‍ ദേവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി സ്കൈപ്പ് വഴി സിമണ്‍സിനെ അഭിമുഖം നടത്താനിരിക്കെയാണ് അപ്രതീക്ഷിതമായ പിന്‍മാറ്റം. വിന്‍ഡീസ് പരിശീലകനായിരുന്ന സിമണ്‍സിന് കീഴിലാണ് ടീം 2016ലെ ടി20 ലോകകപ്പ് നേടിയത്. 2017 മുതല്‍ അഫ്ഗാന്‍ അഫ്ഗാനിസ്ഥാന്‍ ടീമിന്റെ പരിശീലകനായിരുന്നു സിമണ്‍സ്. ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനെ ഇന്ന് തന്നെ ഉപദേശക സമിതി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

നിലവിലെ മഖ്യ പരിശീലകന്‍ രവി ശാസ്ത്രി, ഐപിഎല്ലിലെ ഹൈദരാബാദ് ടീം മുന്‍ കോച്ചും ഓസ്‌ട്രേലിയന്‍ മുന്‍താരവുമായ ടോം മൂഡി, ന്യൂസിലന്‍ഡിന്റെയും ഐപിഎല്‍ ടീമായ പഞ്ചാബിന്റെയും പരിശീലകനായിരുന്ന മൈക്ക് ഹെസന്‍, 2007ലെ ലോക ടി20 വിജയിച്ച ഇന്ത്യന്‍ ടീമിന്റെ മാനേജര്‍ ആയിരുന്ന ലാല്‍ചന്ദ് രജ്പുത്, എന്നിവരാണ് അന്തിമ പട്ടികയിലുള്ളത്.

കപില്‍ ദേവ്, അന്‍ഷുമാന്‍ ഗെയ്ക്വാദ്, ശാന്ത രംഗസ്വാമി എന്നിവര്‍ അടങ്ങിയ സമിതിയാണ് അഭിമുഖം നടത്തുന്നത്. നായകന്‍ വിരാട് കോലിയുടെ പിന്തുണയുള്ള ശാസ്ത്രി തന്നെ പരിശീലക സ്ഥാനത്ത് തുടരാനാണ് സാധ്യത. ടോം മൂഡിയും മൈക് ഹെസനുമായിരിക്കും ശാസ്ത്രിയുടെ പ്രധാന എതിരാളികള്‍. 2017ല്‍ അനില്‍ കുംബ്ലേയ്ക്ക് പകരം ചുമതലയേറ്റ ശാസ്ത്രിക്ക് കീഴില്‍ ഇന്ത്യ മികച്ച പ്രകടനമാണ് നടത്തിയത്.

ഇക്കാലയളവില്‍ 21 ടെസ്റ്റുകളില്‍ കളിച്ചപ്പോള്‍ 13ലും ഇന്ത്യ ജയിച്ചു. 60 ഏകദിനങ്ങളില്‍ 43 എണ്ണവും 36 ടി20കളില്‍ 25ലും ഇന്ത്യ വിജയിക്കുകയുണ്ടായി. ഇന്ത്യന്‍ ടീമിനൊപ്പം വിന്‍ഡീസ് പര്യടനത്തില്‍ ആയതിനാല്‍ സ്കൈപ്പ് വീഡിയോയിലൂടെയായിരിക്കും ശാസ്ത്രി അഭിമുഖത്തില്‍ പങ്കെടുക്കുക.

click me!