
ഗുവാഹത്തി: ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് ശനിയാഴ്ച ഗുവാഹതിയില്‍ തുടക്കമാകാനിരിക്കെ പിച്ചിനെച്ചൊല്ലിയുള്ള ആശങ്കയിലാണ് ഇന്ത്യൻ ടീമും ആരാധകരും. കൊല്‍ക്കത്തയിലെ സ്പിന്‍ പിച്ചില്‍ 30 റണ്‍സിന്‍റെ അപ്രതീക്ഷിത തോല്‍വി വഴങ്ങിയ ഇന്ത്യക്ക് ഇനിയൊരു തോല്‍വിയെക്കുറിച്ച് ചിന്തിക്കാനാവില്ല. ഈ സാഹചര്യത്തില്‍ ഗുവാഹത്തിയിലെ പിച്ച് ആരെ തുണക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
പുറത്തുവന്ന ചിത്രങ്ങളില്‍ നിന്ന് മനസിലാവുന്നത് കൊല്‍ക്കത്തയിലെ കറുത്ത കളിമണ്ണുകൊണ്ടുണ്ടാക്കിയ പിച്ചില്‍ നിന്ന് വ്യത്യസ്തമായി ഗുവാഹത്തയിയില്‍ ചുവന്ന കളിമണ്ണാണ് ഉപയോഗിച്ചിരിക്കുന്നത് എന്നാണ്. ചെറിയ തോതില്‍ പുല്ലിന്‍റെ ആവരണം ഉണ്ടെങ്കിലും മത്സരത്തലേന്ന് ഇത് വെട്ടിയൊതുക്കാനാണ് സാധ്യത. ഇതോടെ പിച്ച് കൂടുതല്‍ വരണ്ടതാകുകയും സ്പിന്നര്‍മാരെ തുണക്കുകയും ചെയ്യുമെന്നാണ് കരുതുന്നത്. കറുത്ത മണ്ണുപയോഗിച്ചുണ്ടാക്കിയ പിച്ചുകളെക്കാള്‍ വേഗത്തില്‍ വരളുന്ന പിച്ചുകളാണ് ചുവന്ന മണ്ണുകൊണ്ടുണ്ടാക്കിയവ. പക്ഷെ ആദ്യ ദിനങ്ങളില്‍ അപ്രവചനതീത ബൗണ്‍സ് പ്രതീക്ഷിക്കാനാവില്ല. സന്തുലിതമായ പേസും ബൗണ്‍സും ലഭിക്കുന്നത് പേസര്‍മാര്‍ക്ക് ഗുണകരുമാകും. പേസര്‍മാര്‍ക്ക് ആദ്യ ദിനങ്ങളില്‍ ബൗണ്‍സ് കിട്ടുമെങ്കിലും കളി പുരോഗമിക്കുന്തോറും പിച്ച് കൂടുതല്‍ വരണ്ടുണങ്ങാനും പൊട്ടിപ്പൊളിയാനുമുള്ള സാധ്യതയും മുന്നിലുണ്ട്. മൂന്നാം ദിനം മുതല്‍ പിച്ചില്‍ നിന്ന് സ്പിന്നര്‍മാര്‍ക്ക് മികച്ച ടേണും പ്രവചനാതീത ബൗണ്‍സും ലഭിക്കാനിടയുണ്ട്.
ആദ്യ ദിനം മുതല്‍ പന്ത് കുത്തിത്തിരിയുന്ന പിച്ച് വേണ്ടെന്നാണ് ബിസിസിഐ ഗുവാഹത്തിയിലെ പിച്ച് ക്യൂറേറ്ററായ ആശിശ് ഭൗമികിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. ബാറ്റിംഗ് എളുപ്പമാകില്ലെങ്കിലും ടോസ് നേടുന്നവര്‍ ആദ്യം ബാറ്റിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത. ചുവന്നമണ്ണുകൊണ്ടുണ്ടാക്കുന്ന പിച്ചില്‍ നാലാം ഇന്നിംഗ്സില്‍ ബാറ്റിംഗ് ദുഷ്കരമാകാനാണ് സാധ്യത. ആദ്യ ടെസ്റ്റ് രണ്ടര ദിവസത്തിനുള്ളില്‍ അവസാനിച്ചതിനാല്‍ നാലു ദിസവസമെങ്കിലും നീളുന്ന മത്സരമായാരിക്കണമെന്നാണ് ഗുവാഹത്തിയിലെ ക്യൂറേറ്റര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. എന്നാല്‍ ചുവന്ന മണ്ണുകൊണ്ടുള്ള പിച്ചുകള്‍ വരളുന്തോറും പൊട്ടിപ്പൊളിയാനുള്ള സാധ്യത കൂടുതലാണെന്നതിനാല്‍ ഇത് സാധ്യമാകുമോ എന്ന ആശങ്കയിലാണ് ഇന്ത്യൻ ടീമും ആരാധകരും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക