കളിക്കാര്‍ക്ക് മാത്രമല്ല ആശാനും വിശ്രമം, സിംബാബ്‌വെ പര്യടനത്തില്‍ ദ്രാവിഡിന് പകരക്കാരനെ പ്രഖ്യാപിച്ച് ബിസിസിഐ

Published : Aug 12, 2022, 09:39 PM ISTUpdated : Aug 12, 2022, 09:41 PM IST
കളിക്കാര്‍ക്ക് മാത്രമല്ല ആശാനും വിശ്രമം, സിംബാബ്‌വെ പര്യടനത്തില്‍ ദ്രാവിഡിന് പകരക്കാരനെ പ്രഖ്യാപിച്ച് ബിസിസിഐ

Synopsis

ഏഷ്യാ കപ്പിനായി ഇന്ത്യന്‍ ടീമും സപ്പോര്‍ട്ട് സ്റ്റാഫും ഈ മാസം 20നാണ് യുഎഇയിലേക്ക് പോകുക. 27ന് തുടങ്ങുന്ന ഏഷ്യാ കപ്പില്‍ 28ന് പാക്കിസ്ഥാനെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം. ഈ മാസം 18, 20, 22 തീയതികളിലാണ് സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പര.

മുംബൈ: ഏഷ്യാ കപ്പിന് മുന്നോടിയായി പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും വിശ്രമം അനുവദിച്ച് ബിസിസിഐ. ഇതോടെ ഏഷ്യാ കപ്പിന് മുന്നോടിയായി നടക്കുന്ന സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യയുടെ പരിശീലകനായി വിവിഎസ് ലക്ഷ്മണ്‍ എത്തും. നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമി അധ്യക്ഷനാണ് ലക്ഷ്മണ്‍. നേരത്തെ അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലും ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യിലും ലക്ഷ്മണ്‍ ഇന്ത്യയുടെ പരിശീലകനായിരുന്നു.

ദ്രാവിഡിന് പുറമെ ഇന്ത്യയുടെ ബാറ്റിംഗ് പരിശീലകനായ വിക്രം റാത്തോഡിനും ബൗളിംഗ് പരിശീലകനായ പരസ് മാംബ്രെക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മുന്‍ താരങ്ങളായ സായ്‌രാജ് ബഹുതുലെയും ഋഷിരാജ് കനിത്കറുമാകും ലക്ഷ്മണൊപ്പം സിംബാബ്‌വെയിലേക്ക് പരിശീലകരായി പോവുക.

സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പര; ശിഖര്‍ ധവാനെ മാറ്റി, ഇന്ത്യക്ക് പുതിയ നായകന്‍

ഏഷ്യാ കപ്പിനായി ഇന്ത്യന്‍ ടീമും സപ്പോര്‍ട്ട് സ്റ്റാഫും ഈ മാസം 20നാണ് യുഎഇയിലേക്ക് പോകുക. 27ന് തുടങ്ങുന്ന ഏഷ്യാ കപ്പില്‍ 28ന് പാക്കിസ്ഥാനെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം. ഈ മാസം 18, 20, 22 തീയതികളിലാണ് സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പര. ഏകദിന ടീമിന്‍റെ നായകനായ കെ എല്‍ രാഹുല്‍, ഏഷ്യാ കപ്പ് ടീമിലുള്ള ദീപക് ഹൂഡ, ആവേശ് ഖാന്‍ എന്നിവര്‍ പരമ്പര പൂര്‍ത്തിയായശേഷം യുഎഇയില്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു.

ധവാനെ നിര്‍ത്തിയങ്ങ് അപമാനിക്കുന്നു,സിംബാ‌ബ്‌വെ പര്യടനത്തില്‍ രാഹുലിനെ നായകനാക്കിയതിനെതിരെ ആരാധകര്‍

ദ്രാവിഡിന് കുറച്ചു ദിവസക്കെ വിശ്രമം അനുവദിക്കുകയാണെന്നും ലക്ഷ്മണ്‍ ഇന്ത്യന്‍ ടീമിനൊപ്പം സിംബാബ്‌വെയിലേക്ക് പോകുമെന്നും ജയ് ഷായെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. സിംബാബ്‌വെ പര്യടനത്തിന് പോയാല്‍ 20ന് ഏഷ്യാ കപ്പിനായി യുഎഇയിലേക്ക് പോകുന്ന ഇന്ത്യന്‍ ടീമിനൊപ്പം പോകാന്‍ ദ്രാവിഡിന് കഴിയാത്ത സാഹചര്യമുണ്ടാകുമെന്നും അതുകൊണ്ടാണ് ലക്ഷ്മണെ പരിശീലകനായി സിംബാബ്‌വെയിലേക്ക് അയക്കുന്നതെന്നും ജയ് ഷാ വ്യക്തമാക്കി.

രവി ശാസ്ത്രിയില്‍ നിന്ന് പരിശീലക ചുമതല ഏറ്റെടുത്തശേഷം ദ്രാവിഡിന് വിശ്രമമില്ലാത്ത ദിനങ്ങളായിരുന്നു. ഐപിഎല്ലിനുശേഷം ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പര, പിന്നാലെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്, ഏകദിന, ടി20 പരമ്പരകള്‍, വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന, ടി20 പരമ്പരകള്‍ എന്നിവയില്‍ ദ്രാവിഡ് ഭാഗമായി. ഇതിനിടക്ക് വന്ന അയര്‍ലന്‍ഡ് പരമ്പരയില്‍ ലക്ഷ്മണും പരിശീലകനായി.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ആ 2 പേര്‍ പുറത്തേക്ക്, ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍
മുഷ്താഖ് അലി ട്രോഫി വിക്കറ്റ് വേട്ടയില്‍ രണ്ടാം സ്ഥാനത്ത് മലയാളി താരം, മുഹമ്മദ് ഷമി 25ാം സ്ഥാനത്ത്