
മുംബൈ: ക്യാപ്റ്റൻ വിരാട് കോലിയും വൈസ് ക്യാപ്റ്റൻ രോഹിത് ശർമയുമില്ലാതെ ജൂലൈയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ശ്രീലങ്കയിലേക്ക് നടത്തുന്ന പര്യടനത്തിൽ പരിശീലകനായി ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായ രാഹുൽ ദ്രാവിഡ് എത്തിയേക്കുമെന്ന് റിപ്പോർട്ട്. പരിശീലകനായ രവി ശാസ്ത്രി ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിനൊപ്പം ആയിരിക്കുമെന്നതിനാലാണ് മുമ്പ് ഇന്ത്യൻ അണ്ടർ 19 ടീമിന്റെ പരിശീലകനായിട്ടുള്ള ദ്രാവിഡിനെ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നത് എന്നാണ് റിപ്പോർട്ട്. ദ്രാവിഡ് പരിശീലകനായി എത്തുമ്പോൾ ടീമിലെ സീനിയർ താരമായ ശിഖർ ധവാനാവും ക്യാപ്റ്റനാവുക എന്നും സൂചനയുണ്ട്.
ശ്രീലങ്കക്കെതിരെ മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20യും അടങ്ങിയ പരമ്പരയിലാണ് ഇന്ത്യ കളിക്കുന്നത്. ടെസ്റ്റ് പരമ്പരക്കായി ഇംഗ്ലണ്ടിലായിരിക്കുമെന്നതിനാൽ കോലിക്കും രോഹിത്തിനും പുറമെ റിഷഭ് പന്ത്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി തുടങ്ങിയ പ്രമുഖരും ശ്രീലങ്കക്കെതിരായ പരമ്പരയിൽ ഉണ്ടാവില്ല.
ഏകദിന-ടി20 സ്പെഷലിസ്റ്റുകളായ .യുവതാരങ്ങളായിരിക്കും ശ്രീലങ്കക്കെതിരായ പരമ്പരയിൽ ഇന്ത്യക്കായി കളിക്കുക. ഈ സാഹചര്യത്തിലാണ് യുവനിരയെ വാർത്തെടുക്കുന്നതിൽ മികവ് കാട്ടിയിട്ടുള്ള ദ്രാവിഡിനെ പരിശീലകനായി പരിഗണിക്കുന്നത്. മുമ്പ് ഇന്ത്യൻ സീനിയർ ടീമിന്റെ പരിശീലകനാവാൻ ക്ഷണം ലഭിച്ചപ്പോൾ നിരസിച്ച ദ്രാവിഡ് യൂത്ത് ടീമിന്റെ ചുമതല ഏറ്റെടുക്കുകയായിരുന്നു. ദ്രാവിഡിന് പുറമെ മുൻ മുംബൈ താരമായ പരസ് മാംബ്രെയുടെ പേരും പരിശീലക സ്ഥാനത്തേക്ക് ബിസിസിഐയുടെ പരിഗണനയിലുണ്ട്.
കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയമാണ് പരമ്പരയിലെ എല്ലാ മത്സരങ്ങൾക്കും വേദിയാവുക. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിനെ 20 അംഗ ടീമിനെയും നാല് റിസർവ് താരങ്ങളെയും സെലക്ടർമാർ പ്രഖ്യാപിച്ചെങ്കിലും ശ്രീലങ്കക്കെതിരായ ഏകദിന-ടി20 പരമ്പരകൾക്കുള്ള ടീമിനെ ഇതുവരെ സെലക്ടർമാർ പ്രഖ്യാപിച്ചിട്ടില്ല. ഐപിഎല്ലിൽ തിളങ്ങിയ മലയാളി താരം സഞ്ജു സാംസൺ അടക്കമുള്ളവർക്ക് ടീമിൽ ഇടം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!