
പോര്‍ട്ട് ഓഫ് സ്പെയിന്‍: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ മൂന്നാം മത്സരം മഴമൂലം 40 ഓവറാക്കി വെട്ടിച്ചുരുക്കി. മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 24 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സെടുത്തു നില്‍ക്കെയാണ് മഴ എത്തിയത്. മഴമൂലം രണ്ട് മണിക്കൂറോളം നഷ്ടമായി. തുടര്‍ന്ന് മഴ മാറി കളി പുനരാരംഭിച്ചപ്പോഴാണ് മത്സരം 40 ഓവര്‍ വീതമാക്കി കുറച്ചത്.
മഴ മൂലം കളി നിര്‍ത്തുമ്പോള്‍ അര്‍ധസെഞ്ചുറിയുമായി ശുഭ്മാന്‍ ഗില്ലും(51) രണ്ട് റണ്‍സോടെ ശ്രേയസ് അയ്യരുമായിരുന്നു ക്രീസില്‍. ഓപ്പണിംഗ് വിക്കറ്റില്‍ ക്യാപ്റ്റന്‍ ശിഖര്‍ ധവാനും ഗില്ലും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയശേഷമാണ് വേര്‍പിരിഞ്ഞത്. 74 പന്തില്‍ 58 റണ്‍സെടുത്ത ധവാന്‍ മഴക്ക് തൊട്ടുമുമ്പ് ഹെയ്ഡന്‍ വാല്‍ഷിന്‍റെ പന്തില്‍ വിന്‍ഡീസ് ക്യാപ്റ്റന്‍ നിക്കോളാസ് പുരാന് ക്യാച്ച് നല്‍കി മടങ്ങി. ഏഴ് ബൗണ്ടറികളടങ്ങുന്നതാണ് ധവാന്‍റെ ഇന്നിംഗ്സ്.
മഴ പരിശീലനം മുടക്കിയപ്പോള്‍ സഹതാരങ്ങള്‍ക്കൊപ്പം ചിരിച്ചും ചിരിപ്പിച്ചും നമ്മുടെ സഞ്ജു 'ചേട്ടന്‍'
നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ ഒരു മാറ്റം മാത്രമാണ് ഇന്ത്യ വരുത്തിയത്. ആവേശ് ഖാന് പകരം പ്രസിദ്ധ് കൃഷ്ണ ഇന്ത്യയുടെ അന്തിമ ഇലവനിലെത്തി. മലയാളി താരം സഞ്ജു സാംസണ് കരിയറില്‍ ഇതാദ്യമായി തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ അവസരം ലഭിച്ചു.
അതേസമയം വിന്‍ഡീസാകട്ടെ മൂന്ന് മാറ്റങ്ങളുമായാണ് ഇന്നിറങ്ങിയത്. കൊവിഡ് മുക്തനായ ജേസണ്‍ ഹോള്‍ഡര്‍ വിന്‍ഡീസ് നിരയില്‍ തിരിച്ചെത്തി. കീമോ പോളും കീസി കാര്‍ട്ടിയും വിന്‍ഡീസ് ടീമില്‍ ഇടം നേടി.
മൂന്ന് മത്സര പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഇന്ത്യ പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു. മൂന്നാം മത്സരവും ജയിച്ച് വിന്‍ഡീസില്‍ ആദ്യമായി പരമ്പര തൂത്തുവാരാനാണ് ഇന്ത്യ മൂന്നാം മത്സരത്തിനിറങ്ങുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!