
മുംബൈ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് മൂന്നാം മത്സരത്തിനിറങ്ങുകയാണിന്ന്. വാംഖഡെ സ്‌റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സാണ് എതിരാളി. കളിച്ച രണ്ട് മത്സരങ്ങളും ജയിച്ചാണ് സഞ്ജു സാംസണും സംഘവും ഇറങ്ങുന്നത്. മുംബൈ ആവട്ടെ ആദ്യ പോയിന്റ് കൊതിച്ചും. കളിച്ച രണ്ട് മത്സരങ്ങളും പരാജയപ്പെട്ട മുംബൈ ആദ്യമായിട്ടാണ് സീസണില്‍ ആദ്യമായിട്ടാണ് സ്വന്തം ഗ്രൗണ്ടില്‍ ഇറങ്ങുന്നത്. നിലവില്‍ ഒരു പോയിന്റ് പോലും മുംബൈക്ക് ഇല്ല. രോഹിത് ശര്‍മയ്ക്ക് പകരം നായകസ്ഥാനം ഏറ്റെടുത്ത ഹാര്‍ദിക് പാണ്ഡ്യക്കെതിരെ കടുത്ത വിമര്‍ശനമുണ്ട്.
അതേസമയം, രാജസ്ഥാന്‍ റോയല്‍സ് പ്ലേയിംഗ് ഇലവനില്‍ മാറ്റം വരുത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഡല്‍ഹി കാപിറ്റല്‍സിനെതിരെ ആദ്യം കളിച്ച ടീമില്‍ നിന്ന് മാറ്റമൊന്നും വരുത്താതെയാണ് രാജസ്ഥാന്‍ ഇറങ്ങിയിരുന്നത്. ഇന്നും മാറ്റമൊന്നും വരുത്താന്‍ സാധ്യയില്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഇനി ഉണ്ടെങ്കില്‍ തന്നെ റോവ്മാന്‍ പവല്‍ രാജസ്ഥാന്‍ ജേഴ്‌സിയില്‍ അരങ്ങേറിയേക്കും. അങ്ങനെയെങ്കില്‍ ആരെ പുറത്തിരുത്തുമെന്നുളളത് പ്രധാന ചോദ്യമാണ്. ജോസ് ബട്‌ലര്‍ക്ക് ആദ്യ രണ്ട് മത്സരങ്ങളിലും ഫോമിലാവാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ താരത്തെ പുറത്തിരിത്താനുള്ള സാധ്യത കുറവാണ്. ഇനിയും അവസരം ലഭിച്ചേക്കും. മറ്റൊരു ഓവര്‍സീസ് ബാറ്റര്‍ ഷിംറോണ്‍ ഹെറ്റ്‌മെയറാണ്. എന്നാല്‍, താരം ഡല്‍ഹിക്കെതിരായ മത്സരത്തില്‍ ഫോമിന്റെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നു. അതുകൊണ്ടുതന്നെ ടീമില്‍ മാറ്റം പ്രതീക്ഷിക്കേണ്ട.
കഴിഞ്ഞ വര്‍ഷം വാംഖഡെയില്‍ നടന്ന ഏഴ് മത്സരങ്ങളില്‍ അഞ്ചും സ്‌കോര്‍ പിന്തുടര്‍ന്ന ടീമാണ് ജയിച്ചത്. ടോസ് നേടിയാല്‍ ക്യാപ്റ്റന്‍ ബൗളിംഗ് തിരഞ്ഞെടുത്തേക്കും. ഹൈ സ്‌കോറിംഗ് മത്സരമായിരിക്കുമെന്നതില്‍ സംശയമില്ല. ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ 15 തവണയും മുംബൈയാണ് ജയിച്ചിട്ടുള്ളത്. 12 തവണ രാജസ്ഥാനും. വാംഖഡെയില്‍ അഞ്ച് തവണ ഹോം ടീമും മൂന്ന് തവണ രാജസ്ഥാനും ജയം സ്വന്തമാക്കി.
രാജസ്ഥാന്‍ റോയല്‍സ് സാധ്യതാ ഇലവന്‍: യശസ്വി ജയ്സ്വാള്‍, ജോസ് ബട്ട്ലര്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ഷിംറോണ്‍ ഹെറ്റ്മെയര്‍, ധ്രുവ് ജൂറല്‍, രവിചന്ദ്രന്‍ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, യുസ്വേന്ദ്ര ചാഹല്‍, സന്ദീപ് ശര്‍മ, ആവേശ് ഖാന്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!