രമേഷ് പവാര്‍ വീണ്ടും ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത്

By Web TeamFirst Published May 13, 2021, 6:18 PM IST
Highlights

35 പേരുടെ അപേക്ഷയില്‍ നിന്നാണ് ഒരാളെ തിരഞ്ഞെടുത്തത്. നിലവിലെ കോച്ച് ഡബ്ല്യൂ വി രാമനും പട്ടികയിലുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പില്‍ ഇന്ത്യ ഫൈനല്‍ കളിക്കുമ്പോള്‍ പരിശീലകനും അദ്ദേഹമായിരുന്നു.

മുംബൈ: മുന്‍ ഇന്ത്യന്‍ താരം രമേശ് പവാറിനെ വീണ്ടും ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി തിരഞ്ഞെടുത്തു. അഭിമുഖത്തിന് ശേഷം സുലക്ഷണ നായ്ക്, മദന്‍ ലാല്‍, ആര്‍ പി സിംഗ് എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നറുടെ പേര് നിര്‍ദേശിച്ചത്. 

35 പേരുടെ അപേക്ഷയില്‍ നിന്നാണ് ഒരാളെ തിരഞ്ഞെടുത്തത്. നിലവിലെ കോച്ച് ഡബ്ല്യൂ വി രാമനും പട്ടികയിലുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പില്‍ ഇന്ത്യ ഫൈനല്‍ കളിക്കുമ്പോള്‍ പരിശീലകനും അദ്ദേഹമായിരുന്നു. 2018ല്‍ പവാറിന് പകരമാണ് രാമന്‍ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്.

അന്ന് അഞ്ച് മാസം മാത്രമാണ് പവാര്‍ പരിശീലക സ്ഥാനത്തണ്ടായിരുന്നത്. എന്നാല്‍ സീനിയര്‍ താരം മിതാലി രാജുമായുണ്ടായ പരസ്യ തര്‍ക്കത്തെ തുടര്‍ന്ന് സ്ഥാനമൊഴിയേണ്ടി വന്നു. വെസ്റ്റ് ഇന്‍ഡീസില്‍ നടന്ന ടി20 ലോകകപ്പിനിടെയാണ് ഇരുവരും തര്‍ക്കമുണ്ടാവുന്നത്.

മിതാലിയെ കളിപ്പിക്കാതിരുന്നത് വലിയ വിവാദമായിരുന്നു. പവാര്‍ തന്നെ അവഗണിക്കുകയായിരുന്നുവെന്ന് മിതാലി അന്ന് ആരോപിച്ചിരുന്നു. എന്നാല്‍ ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ഥാന എന്നിവരുടെ പിന്തുണ പവാറിനായിരുന്നു. 

ഇന്ത്യക്ക് വേണ്ടി രണ്ട് ടെസ്റ്റുകളും 31 ഏകദിനങ്ങളും പവര്‍ കളിച്ചിട്ടുണ്ട്. ഇത്തവണ വിജയസ് ഹസാരെ ട്രോഫി നേടിയ മുംബൈയുടെ പരിശീലകനും പവാറായിരുന്നു. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനമാണ് പവാറിന് മുന്നിലുള്ള ആദ്യ മത്സരം. ഒരു ടെസ്റ്റും മൂന്ന് വീതം ഏകദിനവും ടെസ്റ്റും ഇന്ത്യ ഇംഗ്ലണ്ടില്‍ കളിക്കും. ജൂണ്‍ 16നാണ് പരമ്പര ആരംഭിക്കുക.

click me!