
മുംബൈ: മുംബൈ-ബറോഡ രഞ്ജി പോരാട്ടത്തില്‍ അമ്പയര്‍ ഔട്ട് വിളിച്ചിട്ടും ക്രീസ് വിടാതെ യൂസഫ് പത്താന്‍. ബറോഡയുടെ രണ്ടാം ഇന്നിംഗ്സിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ബറോഡ ഇന്നിംഗ്സിലെ 48-ാം ഓവര്‍ എറിഞ്ഞ ശശാങ്ക് അട്രാഡെയുടെ പന്ത് മുന്നോട്ടാഞ്ഞ് പ്രതിരോധിച്ച പത്താന് പിഴച്ചു.പാഡില്‍ തട്ടി ഉയര്‍ന്ന പന്ത് ഷോര്‍ട്ട് ലെഗ്ഗില്‍ ഗോകുല്‍ ബിസ്ത അനായാസം കൈയിലൊതുക്കി.
മുംബൈ ഫീല്‍ഡര്‍മാര്‍ ക്യാച്ചിനായി അപ്പീല്‍ ചെയ്യുകയും ഫീല്‍ഡ് അമ്പയര്‍ അത് ഔട്ട് വിധിക്കുകയും ചെയ്തു. എന്നാല്‍ പന്ത് ബാറ്റില്‍ തട്ടിയിട്ടില്ലെന്ന് ഉറപ്പിച്ച പത്താന്‍ ക്രീസ് വിടാന്‍ കൂട്ടാക്കിയില്ല. ഇതിനിടെ മുംബൈ താരങ്ങള്‍ വിക്കറ്റ് വീഴ്ച ആഘോഷിച്ചു തുടങ്ങി. പന്ത് തന്റെ ബാറ്റില്‍ തട്ടിയിട്ടില്ലെന്ന് അമ്പയറെ നോക്കി പത്താന്‍ ആംഗ്യ കാട്ടി. ഒരു മിനിറ്റോളം ക്രീസില്‍ തന്നെ പത്താന്‍ നിലയുറപ്പിക്കുകയും ചെയ്തു. പത്താനെ നോക്കി രണ്ട് അമ്പയര്‍മാരും നിന്നു.
ഇതിനിടെ മുംബൈ നായകന്‍ അജിങ്ക്യാ രഹാനെയെത്തി പത്താനോട് അത് ഔട്ടാണെന്ന് വിശദീകരിച്ചു. എന്നാല്‍ അനിഷ്ടം പ്രകടമാക്കിയ പത്താന്‍ മനസ്സില്ലാമനസോടെ ക്രീസ് വിട്ടു. ഇതിടിനെ മുംബൈ താരങ്ങള്‍ രഹാനെയോട് വിശദീകരണമൊന്നും നല്‍കേണ്ടെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു. മത്സരം മുംബൈ 309 റണ്‍സിന് ജയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!