
മുംബൈ: തമിഴ്നാടിനെ ഇന്നിംഗ്സിനും 70 റണ്‍സിനും തകര്‍ത്ത് മുംബൈ രഞ്ജി ട്രോഫി ഫൈനലിലെത്തി. 232 റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ തമിഴ്നാട് രണ്ടാം ഇന്നിംഗ്സില്‍ 162 റണ്‍സിന് ഓള്‍ ഔട്ടായി. 70 റണ്‍സെടുത്ത ബാബ ഇന്ദ്രജിത്ത് മാത്രമാണ് തമിഴ്നാടിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ പൊരുതിയത്. നാലു വിക്കറ്റ് വീഴ്ത്തിയ ഷംസ് മുലാനിയും രണ്ട് വിക്കറ്റ് വീഴ്ത്തിയ ഷാര്‍ദ്ദുല്‍ താക്കൂര്‍, തനുഷ് കൊടിയാൻ, മൊഹിത് അവാസ്തി എന്നിവര്‍ ചേര്‍ന്നാണ് തമിഴ്നാടിനെ തകര്‍ത്തത്.
ഇത് 48-ാം തവണയാണ് മുംബൈ രഞ്ജി ട്രോഫി ഫൈനലിലെത്തുന്നത്. അതില്‍ 41 തവണയും കിരീടം നേടി. ഫൈനലില്‍ വിദര്‍ഭ-മധ്യപ്രദേശ് സെമിഫൈനല്‍ വിജയികളെയാണ് മുംബൈ നേരിടുക. മാര്‍ച്ച് 10 മുതല്‍ വാംഖഡെ സ്റ്റേഡിയത്തിലാണ് ഫൈനല്‍. തമിഴ്നാടിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 146 റണ്‍സിന് മറുപടിയായി 106 റണ്‍സെടുക്കുന്നതിനിടെ ഏഴ് വിക്കറ്റ് നഷ്ടമായശേഷം വാലറ്റക്കാരുടെ മികവിലൂടെയാണ് മുംബൈ തിരിച്ചുവന്നത്.
എട്ടാമനായി ഇറങ്ങി വെടിക്കെട്ട് സെഞ്ചുറി നേടിയ ഷാര്‍ദ്ദുല്‍ താക്കൂറും 89 റണ്‍സുമായി പുറത്താകാതെ നിന്ന തനുഷ് കൊടിയാനും 26 റണ്‍സെടുത്ത തുഷാര്‍ ദേശ്പാണ്ഡെയുമാണ് മുംബൈക്ക് 232 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് സമ്മാനിച്ചത്. നേരത്തെ ക്വാര്‍ട്ടറില്‍ പത്താമതായി ഇറങ്ങിയ തനുഷ് കൊടിയാനും പതിനൊന്നാമനായി ഇറങ്ങിയ തുഷാര്‍ ദേശ്പാണ്ഡെയും സെഞ്ചുറികള്‍ നേടി റെക്കോര്‍ഡിട്ടിരുന്നു.
മുന്‍നിര തകര്‍ന്നിട്ടും വാലറ്റക്കാരുടെ മികവില്‍ മികച്ച ലീഡ് നേടിയ മുംബൈക്കെതിരെ പൊരുതാന്‍ പോലും കഴിയാതെയാണ് സായ് കിഷോറിന്‍റെ നേതൃത്വത്തിലിറങ്ങിയ തമിഴ്നാട് അടിയറവ് പറഞ്ഞത്. സായ് സുദര്‍ശനും(5), എന്‍ ജഗദീശനും(0), മൂന്നാം നമ്പറില്‍ ഇറങ്ങിയ വാഷിംഗ്ടണ്‍ സുന്ദറും(4), പ്രദോഷ് രഞ്ജന്‍ പോളും(25), വിജയ് ശങ്കറും(24), ക്യാപ്റ്റന്‍ സായ് കിഷോറും(21) എല്ലാം ബാറ്റിംഗില്‍ നിരാശപ്പെടുത്തി. ബാറ്റുകൊണ്ടും ബോളുകൊണ്ടും തിളങ്ങിയ ഷാര്‍ദ്ദുല്‍ താക്കൂറാണ് മുംബൈയുടെ വിജയശില്‍പി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക