
ബംഗളൂരു: വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ന് ആദ്യ ടി20 മത്സരത്തിനൊരുങ്ങുകയാണ് ഇന്ത്യ. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരമാണ് ഇന്ന് നടക്കുന്നത്. അവസാന ഏകദിനത്തില്‍ അര്‍ധ സെഞ്ചുറി നേടിയ മലയാളി താരം സഞ്ജു സാംസണ്‍ ഇന്നും കളിച്ചേക്കും. സഞ്ജുവിനായി ഒരു തകര്‍പ്പന്‍ റെക്കോര്‍ഡും കാത്തിരിക്കുന്നുണ്ട്. ടി20 ഫോര്‍മാറ്റില്‍ 6000 റണ്‍സെന്ന നാഴികക്കല്ലാണ് സഞ്ജുവിനെ കാത്തിരിക്കുന്നത്.
21 റണ്‍സ് നേടിയാല്‍ മാജിക്ക് സഖ്യയിലെത്താന്‍ സഞ്ജുവിന് സാധിക്കും. ഐപിഎല്ലില്ലും ആഭ്യന്തര ക്രിക്കറ്റിലും ഇന്ത്യന്‍ ടീമിനുമായി 241 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി സഞ്ജു 5979 റണ്‍സാണ് നേടിയിട്ടുള്ളത്. ഇക്കാര്യത്തില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ് ഒന്നാമാന്‍. 374 ടി20 മത്സരങ്ങളില്‍ നിന്ന് കോലി 11,965 റണ്‍സ് നേടി. 423 മത്സരങ്ങളില്‍ നിന്ന് 11,035 റണ്‍സ് നേടിയിട്ടുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ രണ്ടാമതും.
ഇരുവര്‍ക്കും പുറമെ ശിഖര്‍ ധവാന്‍ (9645), സുരേഷ് റെയ്ന (8654), റോബിന്‍ ഉത്തപ്പ (7272), എം എസ് ധോണി (7271), ദിനേഷ് കാര്‍ത്തിക് (7081), കെ എല്‍ രാഹുല്‍ (7066), മനീഷ് പാണ്ഡെ (6810), സൂര്യകുമാര്‍ യാദവ് (6503), ഗൗതം ഗംഭീര്‍ (6402), അമ്പാട്ടി റായിഡു (6028) എന്നിവരാണ് നേട്ടത്തിലെത്തിയ മറ്റുഇന്ത്യന്‍ താരങ്ങള്‍. യുവതാരങ്ങളാരും തന്നെ പട്ടികയിലില്ല.
മൂന്ന് സെഞ്ചുറിയും 38 അര്‍ധ സെഞ്ചുറിയും സഞ്ജുവിന്റെ അക്കൗണ്ടിലുണ്ട്. മികച്ച വ്യക്തിഗത സ്‌കോര്‍ 119 ആണ്. 28.60 ശരാശരിയുള്ള സഞ്ജുവിന്റെ സ്ട്രൈക്ക് റേറ്റ് 133.07 -ാണ്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ഡെയര്‍ഡെവിള്‍സ് (ഇപ്പോള്‍ ഡല്‍ഹി കാപിറ്റല്‍സ്), ഇന്ത്യന്‍ ദേശീയ ടീം, കേരളം എന്നീ ടീമുകള്‍ക്കൊപ്പം താരം കളിച്ചു. 2011ലാണ് സഞ്ജു ആദ്യ ടി20 മത്സരം കളിക്കുന്നത്. 2015ല്‍ സിംബാബ്വെയ്ക്കെതിരെ ഇന്ത്യന്‍ ജഴ്‌സിയിലും ആദ്യമായി കളിച്ചു.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: ഇഷാന്‍ കിഷന്‍, ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, തിലക് വര്‍, സൂര്യ കുമാര്‍ യാദവ്, സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, രവി ബിഷ്ണോയ്, അര്‍ഷ്ദീപ് സിംഗ്, ഉമ്രാന്‍ മാലിക്, അവേഷ് ഖാന്‍, മുകേഷ് കുമാര്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!