ധോണി വിജയത്തിനായി ശ്രമിക്കുകപോലും ചെയ്തില്ല, ടീം മീറ്റിംഗില്‍ ശാസ്ത്രി പൊട്ടിത്തെറിച്ചുവെന്ന് മുന്‍ പരിശീലകന്‍

By Web TeamFirst Published Jan 23, 2023, 9:54 AM IST
Highlights

നിങ്ങളില്‍ ആര് ചെയ്താലും ശരി, എനിക്കത് അംഗീകരിക്കാന്‍ പറ്റില്ല, ജയത്തിനായി ഒന്ന് ശ്രമിക്കുകപോലും ചെയ്യാതെ തോല്‍ക്കുന്നത് ഞാന്‍ പരിശീലകനായിരിക്കുമ്പോള്‍ നടക്കില്ല. അങ്ങനെ ചെയ്യുന്നവര്‍ ആരായാലും അവര്‍ ഞാന്‍ കോച്ച് ആയിരിക്കുമ്പോള്‍ ഇനി ടീമിലുണ്ടാകില്ല. ടീം മീറ്റിംഗില്‍ എല്ലാവരോടുമായാണ് ശാസ്ത്രി ഇത് പറഞ്ഞതെങ്കിലും ധോണിയുടെ മുഖത്തു നോക്കിയാണ് പറഞ്ഞത്.

മുംബൈ: ഇന്ത്യയുടെ എക്കാലത്തെയും വലിയ വിജയ നായകനും ഫിനിഷറുമാണ് എം എസ് ധോണി. എന്നാല്‍ ധോണിക്കും ഫിനിഷ് ചെയ്യാന്‍ കഴിയാതിരുന്നു നിരവധി മത്സരങ്ങളുണ്ട്. 2018ലെ ഇംഗ്ലണ്ട് പര്യടനത്തിലെ ഏകദിന പരമ്പരയിലെ രണ്ടാം  മത്സരത്തിലെ ധോണിയുടെ പ്രകടനത്തെക്കുറിച്ച് തുറന്നു പറയുകയാണ് ഇന്ത്യയുടെ മുന്‍ ബൗളിംഗ് പരിശീലകനായ ആര്‍ ശ്രീധര്‍. തന്‍റെ പുതിയ പുസ്തകമായ കോച്ചിംഗ് ബിയോണ്ട് എന്ന പുസ്തകത്തിലാണ് ശ്രീധര്‍ ആ സംഭവം ഓര്‍ത്തെടുക്കുന്നത്.

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര ജയിച്ച് ഏകദിന പരമ്പക്കിറങ്ങിയ ഇന്ത്യ ആദ്യ മത്സരം ജയിച്ച് പരമ്പരയില്‍ 1-0ന് മുന്നിലായിരുന്നു. എന്നാല്‍ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ 86 റണ്‍സിന്‍റെ കനത്ത തോല്‍വി വഴങ്ങി. ജോ റൂട്ടിന്‍റെ സെഞ്ചുറി മികവില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 322 റണ്‍സടിച്ചപ്പോള്‍ ചേസ് ചെയ്ത ഇന്ത്യ വിരാട് കോലിയും സുരേഷ് റെയ്നയും ക്രീസിലുള്ളപ്പോള്‍ വിജയപ്രതീക്ഷയിലായിരുന്നു. 80 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയ ഇരുവരും ഇന്ത്യയെ ജയത്തിലെത്തിക്കുമെന്ന് കരുതിയിരിക്കെ അഞ്ചോവറുകളുടെ ഇടവേളയില്‍ രണ്ടാളും പുറത്തായി.

പിന്നാലെ ഹാര്‍ദ്ദിക് പാണ്ഡ്യയും 21 റണ്‍സെടുത്ത് പുറത്തായയി. ക്രീസിലുണ്ടായിരുന്ന ധോണിയാകട്ടെ അവസാന 11 ഓവറില്‍ ജയിക്കാന്‍ 133 റണ്‍സ് വേണമെന്ന ഘട്ടത്തില്‍ ജയത്തിനായി ശ്രമിച്ചതുപോലുമില്ല. മറുവശത്ത് വാലറ്റക്കാരായതിനാല്‍ പലപ്പോഴും സിംഗിളുകള്‍ പോലും ധോണി ഓടിയെടുത്തില്ല. മത്സരത്തില്‍ ധോണി ഏകദിന ക്രിക്കറ്റില്‍ 10000 റണ്‍സെന്ന നാഴികക്കല്ല് പിന്നിട്ടത് ഞങ്ങളയെല്ലാം സന്തോഷിപ്പിച്ചിരുന്നു. എന്നാല്‍ അവസാന പത്തോവറില്‍ ജയത്തിലേക്ക 13 റണ്‍സ് വീതം നേടണമെന്ന ഘട്ടത്തില്‍ ധോണി സാഹസികതക്കൊന്നും മുതിരായെ ജയിക്കാനുള്ള ശ്രമം പോലും നടത്താതെ കളിച്ചു.

ഐസിസി ഏകദിന റാങ്കിംഗ്: കിവീസ് വീണു, ഒന്നാം സ്ഥാനത്തിന് പുതിയ അവകാശി! ഇന്ത്യക്കും നേട്ടം

ഇതോടെ അവസാന ആറോവറില്‍ 20 റണ്‍സ് മാത്രമാണ് ഇന്ത്യ നേടിയത്. 59 പന്തില്‍ ധോണി 37 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യ 47-ാം ഓവറില്‍ 236ന് പുറത്തായി. ആ മത്സരം തോറ്റതിലോ വിജയമാര്‍ജിനിലോ അല്ല ജയത്തിനായി ഒന്നു ശ്രമിക്കുക പോലും ചെയ്യാതിരുന്ന ധോണിയുടെ നടപടിയെയാണ് ഹെഡിങ്‌ലിയില്‍ നടന്ന മൂന്നാം ഏകദിനത്തിന് തൊട്ടു മുമ്പുള്ള മീറ്റിംഗില്‍ കോച്ച് രവി ശാസ്ത്രി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്.

നിങ്ങളില്‍ ആര് ചെയ്താലും ശരി, എനിക്കത് അംഗീകരിക്കാന്‍ പറ്റില്ല, ജയത്തിനായി ഒന്ന് ശ്രമിക്കുകപോലും ചെയ്യാതെ തോല്‍ക്കുന്നത് ഞാന്‍ പരിശീലകനായിരിക്കുമ്പോള്‍ നടക്കില്ല. അങ്ങനെ ചെയ്യുന്നവര്‍ ആരായാലും അവര്‍ ഞാന്‍ കോച്ച് ആയിരിക്കുമ്പോള്‍ ഇനി ടീമിലുണ്ടാകില്ല. ടീം മീറ്റിംഗില്‍ എല്ലാവരോടുമായാണ് ശാസ്ത്രി ഇത് പറഞ്ഞതെങ്കിലും ധോണിയുടെ മുഖത്തു നോക്കിയാണ് പറഞ്ഞത്. അദ്ദേഹത്തിന്‍റെ മുഖത്തു നിന്ന് കണ്ണുകളെടുക്കാതെയായിരുന്നു  ശാസ്ത്രി ഇത് പറഞ്ഞത്. ശാസ്ത്രിയുടെ വാക്കുകള്‍ കേട്ട് തല കുനിക്കുകയോ മറ്റാരുടെയെങ്കിലും മുഖത്തേക്ക് നോക്കുകയോ ധോണി ചെയ്തില്ല. അദ്ദേഹവും ശാസ്ത്രിയുടെ കണ്ണുകളില്‍ തന്നെ നോക്കിയെന്നും ശ്രീധര്‍ പുസ്തകത്തില്‍ പറയുന്നു.

click me!