
ബര്‍മുഡ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരക്കിറങ്ങുമ്പോള്‍ ഒരു അപൂര്‍വ റെക്കോര്‍ഡിനരികെയാണ് ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ. പരമ്പരയില്‍ മൂന്ന് വിക്കറ്റ് കൂടി നേടിയാല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏകദിനങ്ങളില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന ഇന്ത്യന്‍ ബൗളറെന്ന റെക്കോര്‍ഡ് ജഡേജക്ക് സ്വന്തമാവും.
നിലവില്‍ വിന്ഡഡീസിനെതിരെ 41 വിക്കറ്റുകളാണ് ജഡേജ വീഴ്ത്തിയിട്ടുള്ളത്. 43 വിക്കറ്റ് വീഴ്ത്തിയിട്ടുള്ള കപില്‍ ദേവാണ് ജഡേജക്ക് മുമ്പിലുള്ള ഏക ഇന്ത്യന്‍ ബൗളര്‍. പേസ് ബൗളര്‍മാര്‍ക്ക് ആധിപത്യമുള്ള ഇന്ത്യന്‍ ടീമില്‍ ജഡേജയും അക്സര്‍ പട്ടേലും യുസ്‌വേന്ദ്ര ചാഹലുമാണ് വിന്‍ഡീസിനെതിരെ ഇന്ത്യന്‍ ടീമിലുള്ള സ്പിന്നര്‍മാര്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ ശിഖര്‍ ധവാനാണ് ഇന്ത്യയെ ഏകദിന പരമ്പരയില്‍ നയിക്കുക.
വിന്‍ഡീസിനെതിരെ ആദ്യ ഏകദിനത്തില്‍ സഞ്ജു സാംസണ്‍ കളിക്കുമോ? സാധ്യതാ ഇലവന്‍ അറിയാം
വൈസ് ക്യാപ്റ്റന്‍മാരായ കെ എല്‍ രാഹുലും റിഷഭ് പന്തും ഹാര്‍ദ്ദിക് പാണ്ഡ്യയും ഏകദിന പരമ്പരയില്‍ ഇല്ലാത്തതിനാല്‍ ജഡേജയാണ് ടീമിന്‍റെ വൈസ് ക്യാപ്റ്റന്‍. അതുകൊണ്ടുതന്നെ ജഡേജ മൂന്ന് ഏകദിനങ്ങളിലും കളിക്കുമെന്നുറപ്പാണ്.
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകനായി തിളങ്ങാന്‍ കഴിയാതിരുന്ന ജഡേജക്ക് ബാറ്റിംഗിലും ബൗളിംഗിലും ഫോമിലെത്താനായിരുന്നില്ല. തുടര്‍ന്ന് നായക സ്ഥാനം ധോണിക്ക് തിരികെ നല്‍കിയ ജഡേജ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ സെഞ്ചുറിയുമായി ഫോമിലേക്ക് മടങ്ങിയെത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരായ ടി20, ഏകദിന പരമ്പരകളിലും ജഡേജ തിളങ്ങി.
നാളെയാണ് വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യമത്സരം. വിന്‍ഡീസിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍ ട്രിനാഡില്‍ ഇന്ന് പരിശീലനത്തിനിറങ്ങാനിരുന്താണെങ്കിലും മഴ മൂലം പരിശീലനം നടന്നില്ല. പിന്നീട് പോര്‍ട്ട് ഓഫ് സ്പെയിനിലെ ഇന്‍ഡേര്‍ പരിശീലന കേന്ദ്രത്തിലാണ് ഇന്ത്യന്‍ താരങ്ങള്‍ പരിശീലനം നടത്തിയത്. മലയാളി താരം സഞ്ജു സാംസണും ഏകദിന ടീമിലുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!