
ബാര്‍ബഡോസ്: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് പണമുള്ളത്തിന്‍റെ അഹങ്കാരമാണെന്നും എല്ലാം തികഞ്ഞവരെപ്പോലെയാണ് അവരുടെ പെരുമാറ്റമെന്നും പറഞ്ഞ മുന്‍ നായകന്‍ കപില്‍ ദേവിന് മറുപടിയുമായി ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജ. കഴിഞ്ഞ ദിവസം ദ് വീക്കിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കപില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചത്.
ഒരുപാട് പണം കൈയില്‍ വരുമ്പോള്‍ സ്വാഭാവികമായും അഹങ്കാരവും കൂടെ വരുമെന്നും ഇന്ത്യന്‍ കളിക്കാര്‍ക്ക് എല്ലാം തികഞ്ഞവരെന്ന ഭാവമാണെന്നും കപില്‍ പറഞ്ഞിരുന്നു. ഇന്ത്യന്‍ ടീമില്‍ ഉപദേശം ആവശ്യമുള്ള ഒരുപാട് കളിക്കാരുണ്ട്. സുനില്‍ ഗവാസ്കറെപ്പോലൊരു ഇതിഹാസ താരം ഉള്ളപ്പോള്‍ പോലും ആരും ഉപദേശം തേടി പോവാറില്ല. കാരണം അവര്‍ക്ക് താനാണ് വലിയവനെന്ന ഈഗോ ആണ്. അവര്‍ എല്ലാം തികഞ്ഞവരായിരിക്കും, പക്ഷെ പരിചയസമ്പന്നരായ കളിക്കാരില്‍ നിന്ന് ഉപദേശം തേടുന്നതുകൊണ്ട് തെറ്റൊന്നുമില്ലല്ലോ. സൂര്യനെവിടെയാണ് ഉദിക്കുകയെന്നും എവിടെയാണ് പുല്ലു വളരുകയെന്നുമെങ്കിലും അമ്പത് സീസണോളം ക്രിക്കറ്റ് കളിച്ച ഗവാസ്കറെപ്പോലുള്ളവര്‍ക്ക് പറഞ്ഞു കൊടുക്കാനാവുമല്ലോ എന്നും കപില്‍ ചോദിച്ചിരുന്നു.
എന്നാല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തിന് മുമ്പ് വാര്‍ത്ത സമ്മേളനത്തിനിത്തിയ രവീന്ദ്ര ജഡേജയോട് ഇതേക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ മറുപടി ശ്രദ്ധേയമായിരുന്നു. കപില്‍ ദേവ് എപ്പോഴാണ് ഇത് പറഞ്ഞതെന്ന് എനിക്കറിയില്ല. കാരണം, സോഷ്യല്‍ മീഡിയയില്‍ ഇത്തരം വാര്‍ത്തകള്‍ തേടിപ്പോയി ഞാന്‍ വായിക്കാറുമില്ല. എല്ലാവര്‍ക്കും അവരുടേതായ അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ട്. അതുപോലെ മുന്‍ കളിക്കാര്‍ക്കും അവരുടെ അഭിപ്രായം പറയാന്‍ അവകാശമുണ്ട്.
ഷായ് ഹോപ്പും പുരാനും തിരിച്ചെത്തി; ഇന്ത്യക്കെതിരായ ടി20 പരമ്പരക്കുള്ള വിന്‍ഡീസ് ടീമായി
പക്ഷെ ഇന്ത്യന്‍ ടീം അംഗങ്ങള്‍ അഹങ്കാരികളാണെന്ന് എനിക്ക് ഇതുവരെ തോന്നിയിട്ടില്ല. പിന്നെ ഇത്തരം പ്രസ്താവനകള്‍ സാധാരണയായി വരാറുള്ളത്, ടീം തോല്‍ക്കുമ്പോഴാണ്. ഇന്ത്യന്‍ ടീമിലെ ഓരോ അംഗവും രാജ്യത്തെ പ്രതിനിധീകരിക്കുന്നതില്‍ അഭിമാനം കൊള്ളുന്നവരും ടീമിനായി ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കണം എന്നാഗ്രഹിക്കുന്നവരുമാണ്. എല്ലാവരും ക്രിക്കറ്റ് ആസ്വദിക്കുമ്പോള്‍ തന്നെ ആരും വെറുതെ ടീമിലെത്തിയതാണെന്ന് കരുതുന്നില്ല.
ഓരോരുത്തരും ടീമിലെ സ്ഥാനം നിലനിര്‍ത്താന്‍ കഠിനമായി അധ്വാനിക്കുന്നുമുണ്ട്. ടീം തോല്‍ക്കുമ്പോള്‍ ഇത്തരം പ്രസ്താവനകള്‍ സാധാരണമാണ്. ഞങ്ങളെല്ലാവരും ടീമിനായി 100 ശതമാനം നല്‍കുന്നവരാണ്.ആര്‍ക്കും വ്യക്തിപരമായ അജണ്ടകളില്ലെന്നും ജഡേജ പറഞ്ഞു. വെസ്റ്റ് ഇന്ഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരം തോറ്റതിന് പിന്നാലെയായിരുന്നു കപിലിന്‍റെ ആരോപണം പുറത്തുവന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!