
ഓക്ലന്‍ഡ്: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടി20യില്‍ ഓപ്പണര്‍ ഹസന്‍ നവാസിന്റെ വെടിക്കെട്ട് സെഞ്ചുറിയുടെ കരുത്തില്‍ പാകിസ്ഥാന് ഒമ്പത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 205 റണ്‍സ് വിജയലക്ഷ്യം പാകിസ്ഥാന്‍ 16 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 45 പന്തില്‍ 105 റണ്‍സുമായി പുറത്താകാതെ നിന്ന ഹസന്‍ നവാസും 31 പന്തില്‍ 51 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ സല്‍മാന്‍ അഗയുടെയും ബാറ്റിംഗാണ് പാക് വിജയം അനായാസമാക്കിയത്. സ്‌കോര്‍ ന്യൂസിലന്‍ഡ് 19.5 ഓവറില്‍ 204ന് ഓള്‍ ഔട്ട്, പാകിസ്ഥാന്‍16 ഓവറില്‍ 207-1.
സെഞ്ചുറിയോടെ ഒരു റെക്കോര്‍ഡ് നവാസിന്റെ അക്കൗണ്ടിലായി. മൂന്നാം ടി20 മാത്രം കളിച്ച 22കാരന്റെ ആദ്യ ടി20 സെഞ്ചുറിയാണിത്. ഒരു പാകിസ്ഥാന്‍ താരത്തിന്റെ വേഗമേറിയ സെഞ്ചുറി കൂടിയാണിത്. 44 പന്തിലാണ് നവാസ് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. 49 പന്തില്‍ സെഞ്ചുറി തികച്ച ബാബര്‍ അസമിന്റെ റെക്കോഡാണ് നവാസ് മറികടന്നത്. 2021ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആയിരുന്നു ബാബറിന്റെ സെഞ്ചുറി. 2014ല്‍ ബംഗ്ലാദേശിനെതിരെ 58 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയ അഹമ്മദ് ഷെഹ്‌സാദ് മൂന്നാം സ്ഥാനത്തായി.
വിജയത്തിലേക്കുള്ള വഴിയില്‍ 20 പന്തില്‍ 41 റണ്‍സടിച്ച ഓപ്പണര്‍ മുഹമ്മദ് ഹാരിസിന്റെ വിക്കറ്റ് മാത്രമാണ് പാകിസ്ഥാന് നഷ്ടമായത്. ഓപ്പണിംഗ് വിക്കറ്റില്‍ നവാസും ഹാരിസും തകര്‍ത്തടിച്ചതോടെ പാകിസ്ഥാന്‍ നാലോവറില്‍ 50 കടന്നു. പവര്‍ പ്ലേയിലെ അവസാന ഓവറില്‍ ഹാരിസ് പുറത്തായെങ്കിലും പവര്‍ പ്ലേയില്‍ പാകിസ്ഥാന്‍ 75 റണ്‍സടിച്ച് നല്ല തുടക്കമിട്ടു. 26 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ഹസന്‍ നവാസ് ഒമ്പതാം ഓവറില്‍ പാകിസ്ഥാനെ 100 കടത്തി.
10 ഓവര്‍ പിന്നിടുമ്പോള്‍ പാക് സ്‌കോര്‍ 124 റണ്‍സിലെത്തിയിരുന്നു. 30 പന്തില്‍ സല്‍മാന്‍ ആഗ അര്‍ധസെഞ്ചുറി തികച്ചതിന് പിന്നാലെ 44 പന്തില്‍ ഹസന്‍ഡ നവാസ് സെഞ്ചുറി തികച്ചു. പിന്നാലെ ബൗണ്ടറിയടിച്ച പാക് വിജയം പൂര്‍ത്തിയാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!