
ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിനായി പാക്കിസ്താനിലേക്ക് വരില്ലെന്ന് നേരത്തെ ബിസിസിഐ വ്യക്തമാക്കിയിരുന്നു. ഇതോടെ പാക്കിസ്താനില്‍ നടക്കേണ്ട ഇന്ത്യയുടെ മത്സരങ്ങള്‍ മറ്റൊരു വേദിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരുന്നു. യുഎഇ, ഒമാന്‍, ഇംഗ്ലണ്ട് എന്നിവിടങ്ങളാണ് മറ്റു വേദികളായി പരിഗണിക്കുന്നത്. സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇന്ത്യ, പാക്കിസ്താനിലേക്ക് പോവാത്തത്. കൂടെ രാഷ്ട്രീയ കാരണങ്ങളുമുണ്ട്. ഇന്ത്യ, പാക്കിസ്താനിലേക്കില്ലെന്ന് ഉറപ്പായതോടെ കടുത്ത തീരുമാനത്തിനൊരുങ്ങുകയാണ് പിസിബി.
ഏകദിന ലോകകപ്പിനായി ഇന്ത്യയിലേക്കില്ലെന്നാണ് പാക്കിസ്താന്‍ പറയുന്നത്. പകരം അവരുടെ മത്സരങ്ങള്‍ ബംഗ്ലാദേശില്‍ നടത്തണമെന്നാണ് ആവശ്യം. ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ന്യൂട്രല്‍ വേദിയില്‍ നടത്താന്‍ തീരുമാനിച്ചതുപോലെ ലോകകപ്പില്‍ പാകിസ്ഥാന്റെ മത്സരങ്ങള്‍ നിഷ്പക്ഷ വേദിയിലേക്ക് മാറ്റുന്നതാവും ഉചിതമെന്ന് കഴിഞ്ഞ ദിവസം പിസിബി മുന്‍ സിഇഒയും ഐസിസി ക്രിക്കറ്റ് ജനറല്‍ മാനേജറുമായ വസീം ഖാനും വ്യക്തമാക്കിയിരുന്നു.
ഈ വര്‍ഷം ഒക്ടോബര്‍ അഞ്ച് മുതലാണ് ഏകദിന ലോകകപ്പ് ആരംഭിക്കുന്നത്. നവംബര്‍ 19 വരെ നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റ് 12 വേദികളിലായിട്ടാണ് നടക്കുക. ഫൈനല്‍ മത്സരം അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കും. 46 ദിവസങ്ങളിലായി 48 മത്സരങ്ങളാണ് നടക്കുക.. അഹമ്മദാബാദിന് പുറമെ ബംഗളൂരു, ചെന്നൈ, ദില്ലി, ധര്‍മശാല, ഗുവാഹത്തി, ഹൈദരാബാദ്, കൊല്‍ക്കത്ത, ലഖ്‌നൗ, ഇന്‍ഡോര്‍, രാജ്‌കോട്ട്, മുംബൈ എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക.
ഏഷ്യാ കപ്പില്‍ മൂന്ന് ടീമുകള്‍ വീതമുള്ള 2 ഗ്രൂപ്പുകളാണ് പ്രാഥമിക ഘട്ടത്തില്‍. ആദ്യ രണ്ട് സ്ഥാനക്കാര്‍ സൂപ്പര്‍ ഫോറിലെത്തും. ഇന്ത്യയും പാകിസ്ഥാനും ഫൈനലിലെത്തിയാല്‍ കലാശപ്പോരാട്ടം നിഷ്പക്ഷ വേദിയിലാകാനാണ് സാധ്യത. ഏകദിന ലോകകപ്പിന് തൊട്ടുമുന്‍പുള്ള ടൂര്‍ണമെന്റായതിനാല്‍ ഇക്കുറി ഏഷ്യ കപ്പും 50 ഓവര്‍ ഫോര്‍മാറ്റിലാകും നടക്കുക. യുഎഇ വേദിയായ അവസാന ഏഷ്യ കപ്പില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച് ശ്രീലങ്കയാണ് ചാംപ്യന്മാരായത്. അന്ന് ട്വന്റി 20 ലോകകപ്പ് മുന്‍നിര്‍ത്തി ടി20 ഫോര്‍മാറ്റിലായിരുന്നു മത്സരങ്ങള്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!