
ലണ്ടൻ: ലണ്ടനിലെ നൈറ്റ് ക്ലബിലുണ്ടായ അടിപിടി വിവാദത്തിന് പിന്നാലെ ഇംഗ്ലണ്ട് ക്രിക്കറ്റിനെ പ്രതിസന്ധിയിലാക്കുന്ന പുതിയ റിപ്പോർട്ടുകൾ പുറത്ത്. സംഭവത്തിൽ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് അന്വേഷണം ശക്തമാക്കിയതോടെ ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് തന്‍റെ 15 വർഷം നീണ്ട അന്താരാഷ്ട്ര കരിയർ അവസാനിപ്പിക്കാൻ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ന്യൂസിലാൻഡിനെതിരായ ഒന്നാം ടെസ്റ്റ് വിജയത്തിന് പിന്നാലെയാണ് ബെൻ സ്റ്റോക്സും ഓൾറൗണ്ടർ ഗസ് അറ്റ്കിൻസണും ലണ്ടനിലെ കിങ്സ് റോഡിലുള്ള 'റെക്സ് റൂംസ്' നൈറ്റ്‌ക്ലബിൽ വെച്ച് സാരസെൻസ് റഗ്ബി ക്ലബ് താരങ്ങളുമായി ഏറ്റുമുട്ടിയത്.
ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് സ്വയം രാജിവെക്കാനുള്ള അവസരം ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് സ്റ്റോക്സിന് നൽകിയിട്ടുണ്ടെന്ന് ക്രിക്ഇൻഫോ' റിപ്പോര്‍ട്ട് ചെയ്തു. സ്വയം രാജിവെക്കുകയാണെങ്കില്‍ സ്റ്റോക്സിന് കളിക്കാരനായി ടെസ്റ്റ് ടീമിൽ തുടരാം. എന്നാൽ രാജിവെക്കാൻ തയ്യാറായില്ലെങ്കിൽ അച്ചടക്ക നടപടിയുടെ ഭാഗമായി ബോർഡ് സ്റ്റോക്സിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് പിന്നാലെയാണ് സ്റ്റോക്സ് വിരമിക്കല്‍ പ്രഖ്യാപനത്തിന് ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നതിനേക്കാൾ ഭേദം ക്രിക്കറ്റിൽ നിന്ന് പൂർണ്ണമായി വിരമിക്കുന്നതാണെന്ന നിലപാടിലേക്ക് സ്റ്റോക്സ് എത്തിയതെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു.
നിലവിൽ ടെസ്റ്റ് ക്രിക്കറ്റിൽ മാത്രമാണ് സ്റ്റോക്സ് കളിക്കുന്നത്. കഴിഞ്ഞ ആഷസ് പരമ്പരയ്ക്ക് ശേഷം മുഖ്യ പരിശീലകൻ ബ്രണ്ടൻ മക്കല്ലവുമായുള്ള സ്റ്റോക്സിന്‍റെ ബന്ധത്തിൽ വിള്ളൽ വീണതും വിരമിക്കൽ ചിന്തയ്ക്ക് ആക്കം കൂട്ടുന്നു. പൂർണ്ണമായി വിരമിച്ചില്ലെങ്കിൽ, കരിയറിൽ നിന്ന് ഒരു താൽക്കാലിക ഇടവേള എടുക്കുന്നതിനെക്കുറിച്ചും സ്റ്റോക്സ് ചിന്തിക്കുന്നുണ്ട്. മുൻപ് 2021-ലും മാനസികാരോഗ്യത്തിന് പ്രാധാന്യം നൽകിക്കൊണ്ട് സ്റ്റോക്സ് ക്രിക്കറ്റിൽ നിന്ന് ഇടവേള എടുത്തിരുന്നു. ആഷസ് പരമ്പരയ്ക്കിടെ ഹാരി ബ്രൂക്ക്, ബെൻ ഡക്കറ്റ് എന്നിവർ ഉൾപ്പെട്ട സമാനമായ വിവാദങ്ങൾക്ക് ശേഷം കളിക്കാർക്ക് ബോർഡ് രാത്രി പുറത്തുപോവുന്നതിന് വിലക്കേര്‍പ്പെടുത്തിരുന്നു. ഇത് ലംഘിച്ചാണ് ക്യാപ്റ്റൻ തന്നെ നൈറ്റ് ക്ലബ്ബിലെത്തിയത് ഇസിബിയെ കൂടുതൽ ചൊടിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ ഇസിബി നടത്തുന്ന അന്വേഷണം പൂർത്തിയാകുന്നത് വരെ ബെന്‍ സ്റ്റോക്സിനെയും ഗസ് അറ്റ്കിന്‍സണെയും സസ്‌പെൻഡ് ചെയ്യാനാണ് സാധ്യത. ഇതോടെ ജൂൺ 17-ന് ആരംഭിക്കുന്ന ന്യൂസിലൻഡിനെതിരെ രണ്ടാം ഇരുവരും കളിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!