
ജോഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര നേടുകയെന്ന ഇന്ത്യയുടെ എക്കാലത്തെയും വലിയ സ്വപ്നങ്ങളിലൊന്ന് ഇത്തവണയെങ്കിലും നേടാനാവുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ആരാധകര്‍. ഡിസംബര്‍ 26ന് ബോക്സിംഗ് ഡേ ദിവസം മുതല്‍ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ രണ്ട് മത്സരങ്ങളാണുള്ളത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗം കൂടിയാണ് പരമ്പര എന്നതിനാല്‍ ഇരു ടീമുകള്‍ക്കും പരമ്പര നേടുക എന്നത് നിര്‍ണായകമാണ്.
എന്നാല്‍ ഇന്ത്യന്‍ ആരാധകരെ നിരാശരാക്കുന്ന കാര്യം രണ്ട് ടെസ്റ്റിലും ഓണ്‍ ഫീല്‍ അമ്പയറായി ഇംഗ്ലണ്ടിന്‍റെ റിച്ചാല്‍ഡ് കെറ്റില്‍ബറോ ഉണ്ടെന്നതാണ്. ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയയുടെ പോള്‍ റീഫലും റിച്ചാര്‍ഡ് കെറ്റില്‍ബറോയുമാണ് ഓണ്‍ഫീല്‍ഡ് അമ്പയര്‍മാര്‍. രണ്ടാം മത്സരത്തില്‍ കെറ്റില്‍ബറോക്ക് ഒപ്പം അഹ്സാന്‍ റാസയാണ് ഓണ്‍ഫീല്‍ഡ് അമ്പയര്‍.
ഐസിസി ടൂര്‍ണമെന്‍റുകളില്‍ എക്കാലത്തും ഇന്ത്യയുടെ കണ്ണിലെ കരടാണ് കെറ്റില്‍ബറോ. ഐസിസി ടൂർണമെന്റുകളിലെ നോക്കൗട്ടിൽ ഇക്കഴിഞ്ഞ ഏകദിന ലോകകപ്പ് ഫൈനല്‍ അടക്കം ആറു തവണയാണ് കെറ്റിൽ ബെറോ ഇന്ത്യയുടെ മത്സരം നിയന്ത്രിച്ചത്. ആറിടത്തും ഇന്ത്യക്ക് നിരാശയായിരുന്നു. 2014ലെ ടി 20 ലോകകപ്പ് ഫൈനലിലായിരുന്നു ആദ്യം കെറ്റില്‍ബറോ ഇന്ത്യയുടെ നിര്‍ഭാഗ്യമായത്. ഫൈനലില്‍ ഇന്ത്യ ശ്രീലങ്കയോട് തോറ്റത് ആറ് വിക്കറ്റിനായിരുന്നു. തൊട്ടടുത്ത വർഷത്തെ ഏകദിന ലോകകപ്പ് സെമി. അന്ന് ഓസ്ട്രേലിയക്ക് മുന്നിൽ ടീം ഇന്ത്യ തകർന്നടിഞ്ഞു.
'ഇന്ത്യൻ ടീമിലേക്ക് കളിക്കാരെ തെരഞ്ഞെടുക്കുന്നത് ഒഴിവാക്കാന്‍ വേണ്ടി'; യുവതാരത്തെ തഴഞ്ഞതിനെതിരെ ജഡേജ
2016 ടി 20 ലോകകപ്പ് സെമിയിൽ വെസ്റ്റ് ഇൻഡീസിനെ നേരിട്ടപ്പോഴും മത്സരം നിയന്ത്രിച്ചത് കെറ്റിൽ ബെറോ. അന്നും ഇന്ത്യ തോറ്റു. 2017ൽ ചാംപ്യൻസ് ട്രോഫി ഫൈനൽ. പാക്കിസ്ഥാന് മുന്നിൽ ഇന്ത്യ നാണംകെട്ട തോൽവി ഏറ്റുവാങ്ങി. 2019 ലോകകപ്പിൽ അപരാജിതരായി സെമിയിലെത്തിയ ഇന്ത്യൻ ടീമിനെ കെയ്ൻ വില്ല്യംസണും സംഘവും വീഴ്ത്തിയപ്പോഴും കളി നിയന്ത്രിച്ചവരിൽ ഒരാൾ കെറ്റിൽ ബെറോ ആയിരുന്നു. ഇത്തവണ സെമിയില്‍ ന്യൂസിലന്‍ഡിനെ ഇന്ത്യ കീഴടക്കിയപ്പോള്‍ കെറ്റില്‍ബറോ അമ്പയറായി ഉണ്ടായിരുന്നില്ല.
എന്നാല്‍ ഫൈനലില്‍ ഓസ്ട്രേലിയക്ക് മുമ്പില്‍ ഇന്ത്യ മുട്ടുമടക്കിയപ്പോള്‍ അമ്പയറായത് കെറ്റില്‍ബറോ ആയിരുന്നു. എന്നാല്‍ കെറ്റിൽ ബെറോയ്ക്കെതിരെയുള്ള പ്രചാരണം അന്ധവിശ്വാസം മാത്രമെന്ന് പറയുന്ന ആരാധകരും ഉണ്ട്. അതെന്തായാലും ദക്ഷിണാഫ്രിക്കയിലെ ടെസ്റ്റ് പരമ്പര കഴിഞ്ഞാലെ കെറ്റില്‍ബറോയെക്കുറിച്ചുള്ള കഥകളെല്ലാം അന്ധവിശ്വാസമാണെന്ന് പറയാനാകു എന്ന നിലപാടിലാണ് മറ്റ് ചില ആരാധര്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!