അന്ന് രഘു ഹീറോ, ഇന്ന് ക്യാപ്റ്റന്‍റെ ചീത്തവിളി; ഇന്ത്യയുടെ പരിശീലന സെഷനില്‍ ക്ഷുഭിതനായി രോഹിത്

By Gopala krishnanFirst Published Nov 8, 2022, 3:05 PM IST
Highlights

മത്സരത്തിനിടെ ബൗളര്‍മാര്‍ ഷോര്‍ട്ട് പിച്ച് പന്തുകളും ബൗണ്‍സറുകളുമെല്ലാം മാറി മാറി എറിയുമെങ്കിലും ബാറ്റിംഗ് പരിശീലനത്തിനിടെ ത്രോ ഡൗണ്‍ സ്പെഷലിസ്റ്റ് ഇത്തരത്തില്‍ പന്തുകള്‍ മാറി മാറി എറിയാറില്ല. കുറച്ച് യോര്‍ക്കറുകള്‍, അത് കഴിഞ്ഞ് ഷോട്ട് പിച്ച് പന്തുകള്‍ എന്ന രീതിയിലായാണ് എറിയാറുള്ളത്.

അഡ്‌ലെ്ഡ്: ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ സെമി പോരാട്ടത്തിന് മുന്നോടിയിയുള്ള പരിശീലന സെഷനില്‍ ബാറ്റിംഗിനിടെ കൈത്തണ്ടക്ക് പരിക്കേറ്റതിന് ഇന്ത്യയുടെ ത്രോ ഡൗണ്‍ സ്പെഷലിസ്റ്റായ രഘു രാഘവേന്ദ്രയെ ചീത്തപറഞ്ഞ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഇന്ന് നിര്‍ബന്ധിത പരിശീലന സെഷന്‍ അല്ലാത്തതിനാല്‍ രോഹിത് ശര്‍മയും ദിനേശ് കാര്‍ത്തിക്കും ഹാര്‍ദ്ദിക് പാണ്ഡ്യയും മാത്രമാണ് അഡ്‌ലെയ്ഡില്‍ രാവിലെ ബാറ്റിംഗ് പരിശീലനത്തിന് ഇറങ്ങിയത്.

മൂവര്‍ക്കും പന്തെറിയാനായി റിസര്‍വ് താരങ്ങളായ ഷര്‍ദ്ദുല്‍ ഠാക്കൂറും മുഹമ്മദ് സിറാജും ത്രോ ഡൗണ്‍ സ്പെഷലിസ്റ്റായ രഘുവും കൂടെ ഉണ്ടായിരുന്നു. ഇതില്‍ രഘുവാണ് രോഹിത്തിന് പന്തെറിഞ്ഞ് കൊടുത്തിരുന്നത്. രോഹിത്തിന് യോര്‍ക്കറുകളും ഷോട്ട് ബോളുകളും രഘു മാറി മാറി എറിഞ്ഞുകൊണ്ടിരിക്കുന്നതിനിടെ ഒരു ഷോട്ട് ബോള്‍ രോഹിത്തിന്‍റെ കൈത്തണ്ടയില്‍ കൊണ്ടു. വേദനകൊണ്ട് പുളഞ്ഞ രോഹിത് പെട്ടെന്ന് പരിശീലനം നിര്‍ത്തി. ഇതോടെ ബാറ്റിംഗ് കോച്ച് വിക്രം റാത്തോഡും ബൗളിംഗ് കോച്ച് പരസ് മാംബ്രെയും നെറ്റ്സിലെത്തി. പിന്നാലെ ഫിസിയോയും എത്തി. ഇതിനിടെ രോഹിത് രഘുവിനെ ചീത്തവിളിക്കുന്നുമുണ്ടായിരുന്നു. പിന്നീട് ഐസ് പാക്ക് കൈയില്‍ കെട്ടിയാണ് രോഹിത് പരിശീലനം തുടര്‍ന്നത്. എന്നാല്‍ രോഹിത് ചീത്തവിളിച്ചതോടെ നെറ്റ്സില്‍ നിന്ന് മടങ്ങിയ രഘു പിന്നീട് രോഹിത്തിന്‍റെ കണ്ണില്‍പ്പെടാതെ ഡ്രസ്സിംഗ് റൂമില്‍ തന്നെ ഇരുന്നു.

'സ്വന്തം വസ്ത്രം തിരിച്ചറിയാന്‍ ഇതല്ലാതെ മറ്റൊരു വഴിയില്ല'; സ്വന്തം ജാക്കറ്റ് മണത്തറിഞ്ഞ് അശ്വിന്‍- വീഡിയോ

എന്തുകൊണ്ട് രോഹിത് ചീത്തവിളിച്ചു

മത്സരത്തിനിടെ ബൗളര്‍മാര്‍ ഷോര്‍ട്ട് പിച്ച് പന്തുകളും ബൗണ്‍സറുകളുമെല്ലാം മാറി മാറി എറിയുമെങ്കിലും ബാറ്റിംഗ് പരിശീലനത്തിനിടെ ത്രോ ഡൗണ്‍ സ്പെഷലിസ്റ്റ് ഇത്തരത്തില്‍ പന്തുകള്‍ മാറി മാറി എറിയാറില്ല. കുറച്ച് യോര്‍ക്കറുകള്‍, അത് കഴിഞ്ഞ് ഷോട്ട് പിച്ച് പന്തുകള്‍ എന്ന രീതിയിലായാണ് എറിയാറുള്ളത്. എന്നാല്‍ ഇത് ശ്രദ്ധിക്കാതെ രഘു മാറി മാറി ഷോര്‍ട്ട് പിച്ച് പന്തുകളും യോര്‍ക്കറുകളും എറിഞ്ഞതാണ് രോഹിത്തിനേ ദേഷ്യം പിടിപ്പിച്ചത്. പരിക്ക് ഗുരുതരമായിരുന്നെങ്കില്‍ രോഹിത്തിന് സെമി ഫൈനല്‍ നഷ്ടമാവുമായിരുന്നു.

രഘുവിന്‍റെ പന്തുകള്‍ കൊണ്ട് മുമ്പും പരിക്ക്

ഇന്ത്യന്‍ ടീമിന്‍റെ ത്രോ ഡൗണ്‍ സ്പെഷലിസ്റ്റായ രഘുവിന്‍റെ പന്തുകളില്‍ പരിശീലിക്കുന്നതിനിടെ പല കളിക്കാര്‍ക്കും മമ്പ് പരിക്കേറ്റിറ്റുണ്ട്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിന് മുമ്പ് ഓപ്പണര്‍ മായങ്ക് അഗര്‍വാളിന് പരിക്കേറ്റ് ടെസ്റ്റ് നഷ്ടമായത് രഘുവിന്‍റെ പന്ത് കൊണ്ടായിരുന്നു. സൂര്യകുമാര്‍ യാദവിന്‍റെ കൈയില്‍ രഘുവിന്‍റെ ത്രോ ഡൗണ്‍ കൊണ്ട് പരിക്കേറ്റ് രണ്ട് മാസം കളിക്കളത്തില്‍ നിന്ന വിട്ടു നില്‍ക്കേണ്ടിവന്നു. വിരാട് കോലിക്കും കെ എല്‍ രാഹുലിനുമെല്ലാം ഇത്തരത്തില്‍ മുമ്പ് പരിക്കേറ്റിട്ടുണ്ട്. 120 കിലോ മീറ്റര്‍ വേഗത്തിലൊക്കെയാണ് ത്രോ ഡൗണ്‍ വരുന്നതെങ്കിലും ബൗണ്‍സുള്ള പിച്ചുകളാണെങ്കില്‍ ചിലപ്പോള്‍ ഇത് അപകടകരമാകാറുണ്ട്.

'സ്വന്തം വസ്ത്രം തിരിച്ചറിയാന്‍ ഇതല്ലാതെ മറ്റൊരു വഴിയില്ല'; സ്വന്തം ജാക്കറ്റ് മണത്തറിഞ്ഞ് അശ്വിന്‍- വീഡിയോ

അന്ന് രഘു ഹീറോ ഇന്ന് വില്ലന്‍

അഡ്‍ലെയ്ഡിലെ ഇന്ത്യ-ബംഗ്ലാദേശ് മത്സരം മഴക്കളിയായപ്പോള്‍ ബൗണ്ടറിലൈനിന് ചുറ്റും ഓടിനടന്ന് താരങ്ങളുടെ അടുത്തെത്തി കയ്യിലൊരു വെള്ളക്കുപ്പിയും ചേറ് പുതഞ്ഞ താരങ്ങളുടെ ഷൂവിന്‍റെ അടിഭാഗം വൃത്തിയാക്കാനുള്ള ബ്രഷുമായി ഗ്രൗണ്ടിലൂടെ ഓടിനട്ടന്ന രഘു ആരാധകരുടെ ഹൃദയം കവര്‍ന്നിരുന്നു. മഴയില്‍ പുതഞ്ഞ അഡ്‍ലെയ്‍ഡ് ഔട്ട്ഫീല്‍ഡില്‍ തെന്നിവീണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് പരിക്ക് പറ്റുന്നതും റണ്‍സ് അനാവശ്യമായി വഴങ്ങുന്നതും ഒഴിവാക്കാനുള്ള തീവ്രപരിശ്രമം നടത്തുകയായിരുന്നു രഘു. സാമൂഹ്യമാധ്യമങ്ങളില്‍ നിരവധി ഇന്ത്യന്‍ ആരാധകരാണ് സൈഡ്-ആം ത്രോയർ രഘുവിനെ പ്രശംസിച്ച് രംഗത്തെത്തിയത്.

click me!