
മുംബൈ: പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷനില്‍ സ്‌ഫോടകവസ്തു കടിച്ച് ആന ചരിഞ്ഞ സംഭവത്തില്‍ പ്രതികരിച്ച് രോഹിത് ശര്‍മയും. ഇക്കാര്യത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും നിലപാട് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ ഉപനായകനായ രോഹിത് പ്രതികരണം അറിയിച്ചത്.
ട്വിറ്ററിലാണ് രോഹിത് അഭിപ്രായം വ്യക്തമാക്കിയത്. ട്വീറ്റ് ഇങ്ങനെ... ''നമ്മളാരും പരിഷ്‌കൃതരല്ല. ഒന്നും പഠിക്കുന്നില്ല. കേരളത്തില്‍ ആനയ്ക്ക് സംഭവിച്ചത് ഹൃദയം തകര്‍ക്കുന്നതാണ്. ഒരു വന്യജീവിയും ക്രൂരതയ്ക്ക് ഇരയാവാന്‍ പാടില്ല.'' രോഹിത് കുറിച്ചിട്ടു.
മൃഗങ്ങളോട് അല്‍പം കൂടി സ്‌നേഹത്തോടെ പെരുമാറാമെന്നും ഈ ഭീരുത്വം നിര്‍ത്താന്‍ സമയമായെന്നും കോലി നേരത്തെ ട്വിറ്ററില്‍ കുറിച്ചിരുന്നു.
പടക്കം നിറച്ച പൈനാപ്പിള്‍ കഴിച്ചതിനെ തുടര്‍ന്നാണ് വെള്ളിയാര്‍ പുഴയില്‍ ആന ചരിഞ്ഞതെന്ന് സൂചന. സംഭവത്തില്‍ വനം വകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. സൈലന്റ് വാലി വനമേഖലയില്‍നിന്ന് പുറത്തിറങ്ങിയ 15 വയസ് തോന്നിക്കുന്ന പിടിയാനയാണ് നാല് ദിവസം മുമ്പ് ചരിഞ്ഞത്.
മീന്‍പിടിക്കാന്‍ വെച്ച തോട്ട കൊണ്ടേറ്റ വായിലെ വലിയ മുറിവാണ് ആനയുടെ മരണത്തിനിടയാക്കിതെന്നായിരുന്നു വനം വകുപ്പിന്റെ ആദ്യ നിഗമനം. എന്നാല്‍ ആനയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ആനയുടെ മേല്‍ത്താടി തകര്‍ന്നതായി വ്യക്തമായിരുന്നു.
ഇത് ഇതിഹാസ താരം മറഡോണയോ? കളിയാക്കി ആരാധകര്‍, വീഡിയോയില്‍ ട്വിസ്റ്റ്
അമ്പലപ്പാറ വനമേഖലയിലെ കര്‍ഷകര്‍ പന്നിയെ തുരത്താനായി കൃഷിയിടത്തില്‍ പടക്കം ഉപയോഗിക്കാറുണ്ടായിരുന്നു. കൂടാതെ പൈനാപ്പിളില്‍ പടക്കം നിറച്ച് വെക്കാറുണ്ടെന്നും സൂചന ലഭിച്ചു. ഇതോടെയാണ് വനം വകുപ്പിന്റെ അന്വേഷണം പൈനാപ്പിളിലേക്ക് നീങ്ങിയത്.
നാട്ടുകാരിലാരെങ്കിലും പടക്കം നിറച്ച പൈനാപ്പിള്‍ ആനയ്ക്ക് നല്‍കിയിട്ടുണ്ടോയെന്നും വനം വകുപ്പ് അന്വേഷിക്കുന്നുണ്ട്. അവശനിലയില്‍ കണ്ട ആനയ്ക്ക് ചികിത്സ നല്‍കാനായി രണ്ട് കുങ്കിയാനകളെ വനം വകുപ്പ് കൊണ്ടുവന്നെങ്കിലും വെള്ളത്തില്‍ നില്‍ക്കുന്നതിനിടെ ഒരു മാസം ഗര്‍ഭിണിയായ ആന ചരിയുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!