സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായ വീഡിയോയ്‌ക്ക് പിന്നാലെ കൂടിയ ഫുട്ബോള്‍ ആരാധകര്‍ മറഡോണയ്‌ക്ക് എന്തുപറ്റി എന്ന് ചോദിക്കുകയാണ്

ബ്യൂണസ് ഐറിസ്: 'ഫുട്ബോള്‍ ലോകത്തെ ഗോള്‍വര്‍ഷവും സ്‌കില്ലും കൊണ്ട് കയ്യിലെടുത്ത സാക്ഷാല്‍ ഡീഗോ മറഡോണയുടെ ഇപ്പോഴത്തെ അവസ്ഥ കാണുക'...സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായ വീഡിയോയ്‌ക്ക് പിന്നാലെ കൂടിയ ഫുട്ബോള്‍ ആരാധകര്‍ മറഡോണയ്‌ക്ക് എന്തുപറ്റി എന്ന് ചോദിക്കുകയാണ്. മറഡോണ ഇത്ര തടിവച്ചോ എന്നാണ് ആരാധകര്‍ ആശ്‌ചര്യത്തോടെ ചോദിക്കുന്നത്. എന്നാല്‍, പ്രചരിക്കുന്ന വീഡിയോയ്‌ക്ക് പിന്നിലൊരു ട്വിസ്റ്റുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പ്രചാരണം

'1986ലെ ലോകകപ്പ് എടുത്ത അര്‍ജന്റീന ടീമിലെ അംഗമായിരുന്നു മറഡോണ എന്നു ഈ വീഡിയോ കാണിച്ചു പുതു തലമുറയിലെ കുട്ടികളോട് പറഞ്ഞു കൊടുത്താൽ അവർ വിശ്വസിക്കുമോ...??' എന്നായിരുന്നു ഫേസ്‌ബുക്കില്‍ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റ്.

വാസ്‌തവം 

പ്രചരിക്കുന്ന വീഡിയോയിലെ ആള്‍ ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ അല്ല എന്നതാണ് വസ്‌തുത. യൂത്ത് എന്ന ഇറ്റാലിയന്‍ സിനിമയില്‍ റോളി സെറാനോ അവതരിപ്പിച്ച മറഡോണയുടെ കഥാപാത്രം ടെന്നീസ് ബോളില്‍ ജഗ്ലിങ് ചെയ്യുന്നതാണ് വീഡിയോയില്‍. ഈ വീഡിയോയാണ് മറഡോണയുടേത് എന്ന പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായത്. 

നിഗമനം

ഫുട്ബോള്‍ ലോകകപ്പ് ജേതാവും അര്‍ജന്‍റീനന്‍ ഇതിഹാസ താരവുമായ ഡീഗോ മറഡോണയുടെ ഇപ്പോഴത്തെ അവസ്ഥ എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ യൂത്ത് എന്ന ഇറ്റാലിയന്‍ സിനിമയിലേതാണ്. വീഡിയോയിലുള്ളത് സാക്ഷാല്‍ മറഡോണ അല്ല. മറഡോണയോടുള്ള ഇഷ്‌ടം മൂലം സിനിമയില്‍ അദേഹത്തിന്‍റെ പേരിലുള്ള ഒരു കഥാപാത്രം സംവിധായകന്‍ സൃഷ്ടിക്കുകയായിരുന്നു. ടെന്നീസ് ബോളിലുള്ള ജഗ്ലിങ് അടക്കം ഈ കഥാപാത്രം മനോഹരമായി അവതരിപ്പിക്കുകയും ചെയ്തു സംവിധായകന്‍.