
ബെംഗളൂരു: ഐപിഎല്ലില്‍ ഇന്ന് രണ്ടാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വൈകീട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. രണ്ട് കളിയിലും അടിതെറ്റിയ ആഘാതത്തിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍ പ്രകടനം ആവര്‍ത്തിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരൂ. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ദക്ഷിണേന്ത്യന്‍ എല്‍ ക്ലാസിക്കോയ്ക്കിറങ്ങുമ്പോള്‍ ശ്രദ്ധാകേന്ദ്രമായി സഞ്ജു സാംസണ്‍.
രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് വന്‍തരംഗമായി ചെന്നൈയുടെ മഞ്ഞക്കുപ്പായത്തിലെത്തിയ സഞ്ജു ആദ്യ രണ്ട് കളിയിലും നിരാശപ്പെടുത്തി. രാജസ്ഥാനെതിരെയും പഞ്ചാബിനെതിരെയും രണ്ടക്കം തൊടാതെ മടങ്ങിയ ചേട്ടന്‍ മൂന്നാമങ്കത്തില്‍ തകര്‍പ്പന്‍ ഷോട്ടുകളുമായി കളംനിറയുമെന്ന പ്രതീക്ഷയില്‍ ആരാധകര്‍. സഞ്ജുവിനൊപ്പം ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ് ഉള്‍പ്പെട്ട ബാറ്റിംഗ് നിര ഫോമിലേക്കെത്തണം. ബൌളിംഗ് നിരയുടെ മൂര്‍ച്ചക്കുറവും പ്രതിസന്ധി. സ്പിന്നര്‍മാരും പേസര്‍മാരും ഒരുപോലെ റണ്‍വഴങ്ങുന്നു. പഞ്ചാബിനെതിരെ രാഹുല്‍ ചഹറും നൂര്‍ അഹമ്മദും എട്ടോവറില്‍ വിട്ടുകൊടുത്തത് 84 റണ്‍സ്.
വിരാട് കോലി നയിക്കുന്ന ബാറ്റിംഗ് നിരയ്‌ക്കൊത്ത ബൌളര്‍മാരെക്കൂടി കിട്ടിയതോടെ റോയല്‍ ചലഞ്ചേഴ്‌സ് സന്തുലിത സംഘം. കോലിയുടെ ക്ലാസിനും സ്ഥിരതയ്ക്കുമൊപ്പം വിശ്വസ്തരായി ദേവ്ദത്ത് പടിക്കലും ക്യാപ്റ്റന്‍ രജത് പടിദാറും. ഫില്‍ സോള്‍ട്ട്, ജിതേഷ് ശര്‍മ്മ, ടിം ഡേവിഡ് എന്നിവര്‍ക്കൊപ്പം ഓള്‍റൌണ്ട് കരുത്തായി റൊമാരിയോ ഷെപ്പേര്‍ഡും ക്രുനാല്‍ പണ്ഡ്യയും. ഓസീസ് പേസര്‍ ജോഷ് ഹെയ്‌സല്‍വുഡിന്റെ അഭാവം അറിയിക്കാതെ ജേക്കബ് ഡഫിയും ഭുവനേശ്വര്‍ കുമാറും പന്തെറിയുമ്പോള്‍ ആര്‍സിബിക്ക് ആശങ്കകള്‍ ഒന്നുമില്ല.
നേര്‍ക്കുനേര്‍ കണക്കില്‍ മുന്നില്‍ ചെന്നൈ. ഏറ്റുമുട്ടിയ മുപ്പത്തിയഞ്ച് കളിയില്‍ 21ലും സി എസ് കെ ജയിച്ചു. ആര്‍സിബിയുടെ ജയം 13 മത്സരങ്ങളില്‍. ഒരുമത്സരം ഉപേക്ഷിച്ചു. ബാറ്റര്‍മാരെ കൈയയ്ച്ച് സഹായിക്കുന്ന ചിന്നസ്വാമി സ്റ്റേഡിയത്തിലെ വിക്കറ്റില്‍ കൂറ്റന്‍ സ്‌കോര്‍ പ്രതീക്ഷിക്കാം. ജയ സാധ്യതകൂടുതല്‍ രണ്ടാമത് ബാറ്റ് ചെയ്യുന്നവര്‍ക്ക്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!