19 റണ്‍സെടുക്കുന്നതിനിടെ 5 വിക്കറ്റുകള്‍ നഷ്ടമായി 80-5ലേക്ക് കൂപ്പുകുത്തിയ ഇംഗ്ലണ്ടിനെ ജോ റൂട്ടും വില്‍ ജാക്സും(20) ചേര്‍ന്ന് 100 കടത്തി.
ബര്‍മിംഗ്ഹാം: ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 259 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് മികച്ച തുടക്കത്തിനുശേഷം 107-6ലേക്ക് തകര്‍ന്നടിഞ്ഞെങ്കിലും ജോ റൂട്ടിന്‍റെയും ലിയാം ഡോസന്‍റെയും അര്‍ധസെഞ്ചുറികളുടെയും സെഞ്ചുറി കൂട്ടുകെട്ടിന്‍റെയും മികവിൽ 47.5 ഓവറില്‍ 258 റണ്‍സിന് ഓള്‍ ഔട്ടായി. ജോ റൂട്ട് 76 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ലിയാം ഡോസണ്‍ 68 റണ്‍സെടുത്തു. നാലു വിക്കറ്റെടുത്ത അക്ഷര്‍ പട്ടേലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ഗുര്‍നൂര്‍ ബ്രാറും പ്രസിദ്ധ് കൃഷ്ണയുമാണ് ഇന്ത്യക്കായി ബൗളിംഗില്‍ തിളങ്ങിയത്.
തുടക്കം മിന്നി, പിന്നെ തകര്‍ച്ച
ബെൻ ഡക്കറ്റും ജേക്കബ് ബെഥേലും ചേർന്ന് ഇംഗ്ലണ്ടിന് വെടിക്കെട്ട് തുടക്കമാണ് നൽകിയത്. ഇന്ത്യയുടെ അരങ്ങേറ്റ താരം ഗുർനൂർ ബ്രാറിനെതിരെ ഒരു ഓവറിൽ 17 റൺസ് അടക്കം നേടി അവർ അതിവേഗം സ്കോർ ഉയർത്തി. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 12 ഓവറില്‍ 62 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 14 റണ്‍സെടുത്ത ജേക്കബ് ബേഥലിനെ പുറത്താക്കിയ ഗുര്‍നൂര്‍ ബ്രാറാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്.
പിന്നാലെ ഗുര്‍നൂര്‍ ബ്രാറിന്‍റെ പന്തില്‍ ബെൻ ഡക്കറ്റിനെ(43) തകർപ്പൻ ക്യാച്ചിലൂടെ ബുംറ പുറത്താക്കി. ക്യാപ്റ്റൻ ഹാരി ബ്രൂക്കിനെ രോഹിത് ശർമയുടെ കൈകളിൽ എത്തിച്ച ബുംറ ഇംഗ്ലണ്ടിന് മൂന്നാം പ്രഹരമേല്‍പ്പിച്ചു. ഇതോടെ 61-0ല്‍ നിന്ന് ഇംഗ്ലണ്ട് 64-3ലേക്ക് വീണു. സാം കറനെയും(0) ജോസ് ബട്‌ലറെയും(5) പുറത്താക്കിയ പ്രിസദ്ധ് കൃഷ്ണ ഇംഗ്ലണ്ടിന്‍റെ നടുവൊടിച്ചു. 19 റണ്‍സെടുക്കുന്നതിനിടെ 5 വിക്കറ്റുകള്‍ നഷ്ടമായി 80-5ലേക്ക് കൂപ്പുകുത്തിയ ഇംഗ്ലണ്ടിനെ ജോ റൂട്ടും വില്‍ ജാക്സും(20) ചേര്‍ന്ന് 100 കടത്തി.
വില്‍ ജാക്സിനെ പുറത്താക്കി ശിവം ദുബെ കൂട്ടുകെട്ട് പൊളിച്ചെങ്കിലും ലിയാം ഡോസണും ജോ റൂട്ടും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 134 പന്തില്‍ 121 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തി ഇംഗ്ലണ്ടിനെ കരകയറ്റി. ലിയാം ഡോസണെ(68) പുറത്താക്കിയ അക്ഷര്‍ പട്ടേലാണ് ഇന്ത്യയെ മത്സരത്തില്‍ തിരിച്ചുകൊണ്ടുവന്നത്. പിന്നീട് ജോഫ്ര ആര്‍ച്ചര്‍(12),ആദില്‍ റഷീദ്(1), ജോഷ് ടങ്(0) എന്നിവരെ കൂടി മടക്കിയ അക്ഷര്‍ ഇംഗ്ലണ്ട് ഇന്നിംഗ്സ് അവസാനിപ്പിച്ചു. 76 പന്തില്‍ 76 റണ്‍സുമായി റൂട്ട് പുറത്താകാതെ നിന്നു.
