
അഹമ്മദാബാദ്: ടി20 ലോകകപ്പില്‍ ഇന്ത്യ സൂപ്പര്‍ എട്ടിലെത്തിയിട്ടും സ്പിന്‍ ബൗളിംഗിനെ നേരിടുന്നതിലെ പോരായ്മകളില്‍ ആശങ്ക പ്രകടിപ്പിച്ച് അസിസ്റ്റന്റ് കോച്ച് റയാന്‍ ടെന്‍ ഡോഷെറ്റ്. സ്പിന്നിനെ സഹായിക്കുന്ന പിച്ചുകളില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് കൃത്യമായ പ്ലാനുകള്‍ ആവശ്യമാണെന്ന് ഡോഷെറ്റ് പറഞ്ഞു. മികച്ച വിക്കറ്റുകളില്‍ ഷോട്ട് കളിക്കുന്നത് എളുപ്പമാണെങ്കിലും, പന്ത് ഹോള്‍ഡ് ചെയ്യുന്നതും വലിയ ബൗണ്ടറികളുള്ളതുമായ മൈതാനങ്ങളില്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
അദ്ദേഹം പറയുന്നതിങ്ങനെ... ''ഓഫ് സ്പിന്‍ എന്ന് മാത്രമല്ല, പൊതുവെ ഫിംഗര്‍ സ്പിന്നിനെതിരെ നമ്മള്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. പാകിസ്ഥാനെതിരായ മത്സരത്തിലെ കണക്കുകള്‍ നോക്കിയാല്‍ അത് വ്യക്തമാണ്. വരാനിരിക്കുന്ന സൂപ്പര്‍ എട്ട് മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് തുടങ്ങിയ ടീമുകള്‍ക്കെതിരെ കളിക്കുമ്പോള്‍ ഈ മധ്യ ഓവറുകളിലെ ബാറ്റിംഗ് നിര്‍ണ്ണായകമാണ്.'' ഡോഷെറ്റ് പറഞ്ഞു.
ഇന്ത്യന്‍ ബാറ്റിംഗ് നിരയിലെ ആദ്യ എട്ട് താരങ്ങളില്‍ ആറുപേരും ഇടംകൈയ്യന്‍മാരാണ് എന്നത് എതിരാളികള്‍ക്ക് ഓഫ് സ്പിന്നര്‍മാരെ ഉപയോഗിച്ച് സമ്മര്‍ദ്ദം ചെലുത്താന്‍ അവസരമൊരുക്കുന്നു. ഈ ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഓഫ് സ്പിന്‍ നേരിട്ട ടീം ഇന്ത്യയാണ് (102 പന്തുകള്‍). എന്നാല്‍ സ്‌കോറിംഗ് റേറ്റില്‍ നേപ്പാള്‍, ഒമാന്‍ എന്നീ ടീമുകള്‍ക്ക് തൊട്ടുപിന്നിലായി 6.23 എന്ന കുറഞ്ഞ നിരക്കിലാണ് ഇന്ത്യ സ്പിന്നിനെതിരെ റണ്‍സ് കണ്ടെത്തുന്നത്.
ഇന്ത്യന്‍ ബാറ്റിംഗ് നിരയിലെ ഇടംകൈയ്യന്‍മാരുടെ ആധിക്യം മാറ്റേണ്ടതില്ലെന്നും സഞ്ജു സാംസണെ പുറത്തിരുത്തുന്നത് ടീമിന്റെ സന്തുലിതാവസ്ഥ പരിഗണിച്ചാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോഴുള്ളത് മികച്ച ബാറ്റിംഗ് ലൈനപ്പാണെന്നും വരാനിരിക്കുന്ന സൂപ്പര്‍ എട്ട് പോരാട്ടങ്ങളില്‍ സ്പിന്‍ ഭീഷണിയെ മറികടക്കാനുള്ള പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനാണ് ടീം മാനേജ്മെന്റിന്റെ തീരുമാനം. ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ നമുക്ക് ഒരുപാട് ഒപ്ഷനില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ പൂജ്യത്തിന് പുറത്തായ ഓപ്പണര്‍ അഭിഷേക് ശര്‍മയെ ഡോഷെറ്റ് പിന്തുണച്ചു. താരം മാനസികമായി അല്പം തളര്‍ന്നിട്ടുണ്ടെങ്കിലും പരിശീലനത്തില്‍ മികച്ച താളം കണ്ടെത്തുന്നുണ്ടെന്നും, അഭിഷേകിന്റെ കഴിവില്‍ ടീമിന് പൂര്‍ണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!