
പാള്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ (SA vs IND ODI Series) ജീവന്‍മരണ പോരാട്ടത്തിന് ടീം ഇന്ത്യ (Team India) ഇറങ്ങുകയാണ്. ആദ്യ മത്സരം തോറ്റപ്പോള്‍ ശക്തമായ തിരിച്ചുവരവാണ് രണ്ടാം ഏകദിനത്തില്‍ (South Africa vs India 2nd ODI) കെ എല്‍ രാഹുലും (KL Rahul) സംഘവും ലക്ഷ്യമിടുന്നത്. ആദ്യ ഏകദിനത്തില്‍ ഒരു പന്തെറിയാന്‍ പോലും അവസരം നല്‍കാതിരുന്ന വെങ്കടേഷ് അയ്യര്‍ക്ക് (Venkatesh Iyer) അവസരം നല്‍കിയേ തീരൂ എന്ന് വാദിക്കുകയാണ് ഇന്ത്യന്‍ മുന്‍ പേസര്‍ സഹീര്‍ ഖാന്‍ (Zaheer Khan).
'തന്‍റെ താരങ്ങളെ തെംബാ ബാവൂമ എങ്ങനെ ഉപയോഗിച്ചു എന്നത് കണ്ട് പഠിക്കേണ്ടതാണ്. പേസര്‍മാരെയും സ്‌പിന്നര്‍മാരേയും വേറിട്ടല്ലാ അദേഹം ഉപയോഗിച്ചത്. ദീര്‍ഘനേരം ഇരു കൂട്ടരും തുടര്‍ച്ചയായി സ്‌പെല്ലുകള്‍ എറിയുന്നത് കണ്ടില്ല. ലഭ്യമായ താരങ്ങളെ ഉപയോഗിച്ച് ഏറ്റവും മികച്ച പദ്ധതിയുണ്ടാക്കുകയാണ് വേണ്ടത്. വെങ്കടേഷ് അയ്യര്‍ക്ക് ആത്മവിശ്വാസം നല്‍കണമെങ്കില്‍ പന്തെറിയാന്‍ അവസരമൊരുക്കണം. മത്സര സാഹചര്യമല്ല പരിഗണിക്കേണ്ടത്. ലോകകപ്പ് മുന്‍നിര്‍ത്തി എന്തെങ്കിലും പദ്ധതിയുണ്ടെങ്കില്‍ അദേഹത്തെ പന്തേല്‍പിക്കാനുള്ള ആത്മവിശ്വാസം കാണിക്കണം. വെങ്കടേഷിന് ഓവറുകള്‍ നല്‍കണം. സ്വന്തം പരാജയങ്ങളില്‍ നിന്നേ താരങ്ങള്‍ക്ക് പഠിക്കാനാകൂ. പരിചയസമ്പത്ത് വിപണിയില്‍ നിന്ന് വാങ്ങാനാവില്ല.
വെങ്കടേഷ് അയ്യര്‍ 4-5 മത്സരങ്ങള്‍ കളിക്കുകയും അദേഹത്തിന് ഓവറുകള്‍ നല്‍കാതിരിക്കുകയും ചെയ്തിട്ട് അവനിലെ ഓള്‍റൗണ്ടര്‍ തയ്യാറല്ല എന്ന് പറയാനാവില്ല. ബൗള്‍ ചെയ്താല്‍ അദേഹം മെച്ചപ്പെടും. വെങ്കടേഷ് അയ്യരുടെ കാര്യം മാത്രമല്ല പറയുന്നത്. ആറാം നമ്പര്‍ ബൗളിംഗ് ഓപ്‌ഷനെ കുറിച്ച് പൊതുവേ പറയുകയാണ്. അവസരങ്ങള്‍ നല്‍കിയാല്‍ മാത്രമേ താരങ്ങളെ ലഭിക്കുകയുള്ളൂ. വെങ്കടേഷിനെ പിന്തുണയ്‌ക്കാനുള്ള ആത്മവിശ്വാസം മാനേജ്മെന്‍റിന് നിലവില്ല എന്നാണ് സാഹചര്യങ്ങള്‍ തോന്നിപ്പിക്കുന്നത്' എന്നും സഹീര്‍ ഖാന്‍ ക്രിക്‌ബസിനോട് കൂട്ടിച്ചേര്‍ത്തു.
പാളില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ടിനാണ് ദക്ഷിണാഫ്രിക്ക-ഇന്ത്യ രണ്ടാം ഏകദിനം തുടങ്ങുക. പരമ്പര നേടാന്‍ ദക്ഷിണാഫ്രിക്ക ഇറങ്ങുമ്പോള്‍ രണ്ടാം തോൽവി ഒഴിവാക്കുകയാണ് ടീം ഇന്ത്യയുടെ ലക്ഷ്യം. ഓള്‍റൗണ്ടറെന്ന് വിശേഷിപ്പിച്ച ശേഷം പന്തേൽപ്പിക്കുന്നില്ലെങ്കില്‍ വെങ്കടേഷ് അയ്യരെ നിലനിര്‍ത്തണോയെന്നതിൽ ചര്‍ച്ച സജീവമാണ്. ആദ്യ ഏകദിനത്തില്‍ വെങ്കടേഷിന് പന്തെറിയാന്‍ അവസരം നല്‍കാതിരുന്നത് വലിയ വിമര്‍ശനത്തിന് വഴിതുറന്നിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!