
ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്ക- ഇന്ത്യ (SAvIND) രണ്ടാം ടെസ്റ്റില്‍ മഴ കളിക്കുന്നു. ജയിക്കാന്‍ ആതിഥേയര്‍ക്ക് 122 വേണമെന്നിരിക്കെ നാലാം ദിനം ഒരു പന്ത് പോലും എറിയാന്‍ സാധിച്ചില്ല. പിന്നാലെ ലഞ്ച് ബ്രേക്കിന് പിരിയുകയായിരുന്നു. ഇന്ത്യക്ക് ജയിക്കണമെങ്കില്‍ എട്ട് വിക്കറ്റ് കൂടി വീഴ്‌ത്തേണ്ടതുണ്ട. ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗാര്‍ (46), റാസി വാന്‍ ഡര്‍ ഡസ്സന്‍ (11) എന്നിവരാണ് ക്രീസില്‍.
ഇന്നലെ ദക്ഷിണാഫ്രിക്കയ്ക്ക് (South Africa) രണ്ട് വിക്കറ്റ് നഷ്ടമായിരുന്നു. എയ്ഡന്‍ മാര്‍ക്രം (31), കീഗന്‍ പീറ്റേഴ്‌സണ്‍ (11) എന്നിവരാണ് മടങ്ങിയത്. ഷാര്‍ദുല്‍ ഠാക്കൂര്‍, ആര്‍ അശ്വിന്‍ എന്നിവര്‍ക്കായിരുന്നു വിക്കറ്റ്. 85ന് രണ്ട് എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ ലഞ്ചിന് ശേഷം 266 റണ്‍സിന് ഓള്‍ ഔട്ടായി. 58 റണ്‍സെടുത്ത അജിങ്ക്യ രഹാനെ ആണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ചേതേശ്വര്‍ പൂജാര 53 റണ്‍സെടുത്തപ്പോള്‍ 40 റണ്‍സെടുത്ത ഹനുമാ വിഹാരി പുറത്താകാതെ നിന്നു.
മൂന്നാം ദിനം, തുടക്കത്തില്‍ അജിങ്ക്യാ രഹാനെയും ചേതേശ്വര്‍ പൂജാരെയും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തതോടെ ഇന്ത്യ മിച്ച സ്‌കോറിലേക്ക് നീങ്ങുമെന്ന് തോന്നിച്ചു. മൂന്നാം വിക്കറ്റില്‍ 111 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി ഇരുവരും ഇന്ത്യയെ ഭേദപ്പെട്ട ലീഡിലേക്ക് നയിക്കവെ ലഞ്ചിന് മുമ്പ് ഇന്ത്യക്ക് രഹാനെയെ നഷ്ടമായി. അര്‍ധസെഞ്ച്വറിയുമായി തിളങ്ങിയ രഹാനെയെ മടക്കിയ കാഗിസോ റബാഡ ഇന്ത്യയുടെ രണ്ടാം തകര്‍ച്ചയ്ക്ക് തുടക്കമിട്ടു.
പതിവില്‍ നിന്ന് വ്യത്യസ്തമായി ഏകദിന ശൈലിയില്‍ ബാറ്റുവീശിയ പൂജാര അതിവേഗം അര്‍ധസെഞ്ച്വറിയിലെത്തി. എന്നാല്‍ അര്‍ധസെഞ്ച്വറി തികച്ചതിന് പിന്നാലെ പ്രതിരോധത്തിലേക്ക് വലിഞ്ഞ പൂജാരയെ റബാഡ വിക്കറ്റിന് മുന്നില്‍ കുടുക്കി. 53 റണ്‍സായിരുന്നു പൂജാരയുടെ സംഭാവന. പൂജാരയും രെഹാനെയും മടങ്ങിയതിന് പിന്നാലെ ക്രീസിലെത്തിയ റിഷഭ് പന്ത് നേരിട്ട മൂന്നാം പന്തില്‍ തന്നെ കൂറ്റനടിച്ച് ശ്രമിച്ച് പുറത്തായത് നിരാശയായി.
ഇതോടെ 163-2 എന്ന സ്‌കോറില്‍ നിന്ന് 167-5ലേക്ക് കൂപ്പുകുത്തി കൂട്ടത്തകര്‍ച്ചയിലായി. പിന്നീട് അശ്വിനെയും (16) ഷാര്‍ദ്ദുല്‍ ഠാക്കൂറിനെയും (28) ജസ്പ്രീത് ബുമ്രയെയും (7) കൂട്ടുപിടിച്ച് വിഹാരി നടത്തിയ ചെറുത്തുനില്‍പ് 266 റണ്‍സിലെത്തിച്ചു. അവസാന വിക്കറ്റില്‍ സിറാജിനെ ഒരറ്റത്ത് നിര്‍ത്തി വിഹാരി 21 റണ്‍സടിച്ചത് നിര്‍ണായകമായി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!